രാജ്യത്ത് ഇനി ഫുട്ബോള്‍ ലഹരിയുടെ നാളുകള്‍. ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന അണ്ടര്‍ 17 ലോകകപ്പിന് നാളെ തിരിതെളിയും. കേരളത്തിലെ ഫുട്ബോള്‍ പ്രേമികള്‍ക്ക് പക്ഷം ചാംപ്യന്‍ഷിപ്പ് നേരിട്ട് ആസ്വദിക്കാന്‍ ഒരു ദിവസംകൂടി കാത്തിരിക്കണം.

നാല് വര്‍ഷം നീണ്ട തയ്യാറെടുപ്പുകള്‍ക്ക് പരിസമാപ്തി. ഇനി എല്ലാ കണ്ണുകളും പുല്‍ത്തകിടിയിലേക്ക്. ഏകദേശം ഒരു മാസത്തെ ഉല്‍സവം. ലോകകപ്പ് പോരാട്ടങ്ങള്‍ ടിവിയില്‍ മാത്രം കണ്ടിട്ടുള്ള ഫുട്ബോള്‍ പ്രേമികള്‍, നാളെയുടെ ലോകോത്തര താരങ്ങള്‍ ഇന്ന് കണ്‍മുന്നിലെത്തും. ആറ് ഗ്രൂപ്പുകള്‍, 24 ടീമുകള്‍. ഗ്രൂപ്പ് എയിലാണ് ഇന്ത്യ കളിക്കുന്നത്. കൂടെയുള്ളത് രണ്ട് തവണ ചാംപ്യന്‍മാരായ ഘാന, അമേരിക്ക, കൊളംബിയ എന്നിവര്‍.

ഫുട്ബോള്‍ പ്രേമികള്‍ അക്ഷമയോടെ കാത്തിരിക്കുന്ന പോരാട്ടങ്ങളുമുണ്ട്. ഗ്രൂപ്പ് ഡിയില്‍ കൊച്ചിയില്‍ നടക്കുന്ന ബ്രസീല്‍-സ്‌പെയിന്‍ മല്‍സരമാണ് ഇതില്‍ ഏറ്റവും പ്രധാനം. ഇന്ത്യ ആദ്യമായി ലോകകപ്പിനിറങ്ങുന്ന അമേരിക്കക്കെതിരെയുള്ള പോരാട്ടം. ഗ്രൂപ്പ് എഫില്‍ ചിലി-ഇംഗ്ലണ്ട്, കൊല്‍ക്കത്തയില്‍ ഇംഗ്ലണ്ട്-മെക്‌സിക്കോ, ഗോവയില്‍ ഇറാന്‍-ജര്‍മനി തുടങ്ങിയവ ഇവയില്‍ ചിലതു മാത്രം.

അടുത്ത വര്‍ഷം റയല്‍ മാഡ്രിഡില്‍ ചേക്കേറുന്ന ബ്രസീലിന്റെ അത്ഭുത ബാലന്‍ വിനീഷ്യസ് ജൂനിയര്‍ കളിക്കുന്നില്ല എന്നത് ഫുട്ബോള്‍ പ്രേമികളെ ഏറെ നിരാശപ്പെടുത്തുന്നു. ഒപ്പം ഇംഗ്ലണ്ടിന്‍റെ ഭാവി വാഗ്ദാനം എന്നറിയപ്പെടുന്ന ജാദന്‍ സാഞ്ചോ ഗ്രൂപ്പ് മല്‍സരങ്ങള്‍ക്ക് ശേഷം തിരികെ പോകുന്നതും കപ്പിന്റെ ഗ്ലാമറിനെ ബാധിക്കും.