‘ചീക്കു’ എന്ന ഇരട്ടപ്പേര് വന്നതിന്റെ രഹസ്യം തുറന്നുപറഞ്ഞ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി. ബോളിവുഡ് താരം ആമിർഖാനുമായി ടി.വി ഷോയിൽ നടത്തിയ ചാറ്റിലാണ് താരം രഹസ്യം പുറത്തുപറഞ്ഞത്. അണ്ടർ 17 ടീമിൽ കളിക്കുന്ന സമയത്ത് നടത്തിയ മുടിവെട്ടാണ് ചീക്കു എന്ന പേരിന് കാരണമായതെന്ന് കോലി പറഞ്ഞു.
മുടി വെട്ടിയതോടെ തന്‍റെ ചെവി വലുതായി തോന്നി. മുയലിന്റെ ചെവിയോട് സാദൃശ്യമുള്ള ചെവി കണ്ടതോടെ സഹതാരങ്ങൾ കളിയാക്കി ചീക്കു എന്ന് വിളിക്കാൻ തുടങ്ങി. ഇത് എം.എസ് ധോണിയാണ് ഗ്രൗണ്ടിൽ എത്തിച്ചതെന്നും കൊഹ്ലി പറഞ്ഞു.

സ്റ്റംമ്പിന് പിറകിൽ നിന്നുള്ള ധോണിയുടെ വിളി സ്റ്റംമ്പ് മൈക്കിലൂടെ പുറത്തുവരികയും അങ്ങാടിപ്പാട്ടാവുകയുമായിരുന്നെന്നും കോലി പറഞ്ഞു. 2011 ലോകകപ്പിന്റെ ഫൈനലിൽ സച്ചിൻ പുറത്തായപ്പോൾ എന്ത് തോന്നിയെന്ന ആമിർഖാന്റെ ചോദ്യത്തോട് കോലിയുടെ മറുപടി ഇങ്ങനെയായിരുന്നു. ‘എല്ലാവരെയും പോലെ മത്സരം കൈവിട്ടു എന്ന് തോന്നി’.
സെവാഗും സച്ചിനും തുടക്കത്തിൽ പുറത്തായ മതസരത്തിൽ ശേഷം എത്തിയ കോലിയും ഗൗതം ഗംഭീറും ചേർന്നുള്ള മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ നേടിയ 83 റൺസാണ് മത്സരത്തിലേക്ക് ഇന്ത്യയെ തിരിച്ചുകൊണ്ടുവന്നതും ലോകകപ്പ് നേടാൻ സഹായിച്ചതും. 49 ബാളിൽ 35 റൺസായിരുന്നു മത്സരത്തിൽ കോലിയുടെ സംഭാവന. ആമിർഖാനുമായുള്ള ചാറ്റ് ഷോ ചാനലിൽ സംപ്രേക്ഷണം ചെയ്തിട്ടില്ല.

