ജൊഹന്നസ്ബര്‍ഗ്: ക്രിക്കറ്റ് ചരിത്രത്തിലെ മനുഷ്യസ്നേഹത്തിന്‍റെ ഉദാത്ത മാതൃകയായ പിങ്ക് ഏകദിനത്തിനിടെ വംശീയാധിക്ഷേപം. ദക്ഷിണാഫ്രിക്കയിലെ വാന്‍റെറേര്‍സില്‍ ഇന്ത്യയ്ക്കെതിരായ നാലാം ഏകദിനത്തിനിടെ പാക്കിസ്ഥാന്‍ വംശജനും ദക്ഷിണാഫ്രിക്കന്‍ സ്‌പിന്നറുമായ ഇമ്രാന്‍ താഹിറാണ് വംശീയ അധിക്ഷേപത്തിനും വര്‍ണവെറിക്കും ഇരയായത്. 

മത്സരത്തിനിടെ താരത്തെ ആരാധകന്‍ വംശീയമായി അധിക്ഷേപിച്ചതായി ദക്ഷിണാഫിക്കന്‍ ക്രിക്കറ്റ് ബോര്‍ഡാണ് വെളിപ്പെടുത്തിയത്. സംഭവത്തിന്‍റേതായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യം ശ്രദ്ധയില്‍പ്പെട്ടതായി ദക്ഷിണാഫിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ്(സിഎസ്എ) വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. താഹിര്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടതിനെ തുടര്‍ന്ന് ആരാധകനെ സ്റ്റേഡിയത്തില്‍ നിന്ന് പുറത്താക്കിയിരുന്നു. 

എന്നാല്‍ ആരോപണ വിധേയനെ ശാരീരികമായി താഹിര്‍ ആക്രമിച്ചിട്ടില്ലെന്നും സംഭവം അന്വേഷിച്ച് വരികയാണെന്നും സിഎസ്എ വ്യക്തമാക്കി. ഐസിസി നിയമ പ്രകാരം വംശീയാധിക്ഷേപം നടന്നാല്‍ ആരോപണ വിധേയനെ സ്റ്റേഡിയത്തില്‍ നിന്ന് പുറത്താക്കുകയും ക്രിമിനല്‍ നിയമനടപടി സ്വീകരിക്കുകയും വേണം.