കേപ്ടൌണ്‍: ഇന്ത്യന്‍ ടീമില്‍ മികച്ച നിര്‍ദേശങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന വ്യക്തിയാണ് മുന്‍ ക്യാപ്റ്റന്‍ ധോണി. ധോണിയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചാല്‍ കാര്യം നടക്കും എന്നത് മുന്‍പും തെളിയിക്കപ്പെട്ടതാണ്. ഇത്തരത്തില്‍ ധോണി നല്‍കിയ ഉപദേശം അനുസരിക്കാതെ പണി കിട്ടിയ സുരേഷ് റെയ്നയുടെ അനുഭവം ഇതിന് ഒരു ഉദാഹരണമാണ്. മൂന്നാം ട്വന്‍റി 20 മല്‍സരത്തിലാണ് ധോണിയുടെ വാക്ക് തള്ളി റെയ്ന പണി വാങ്ങിയത്.

14-ാമത്തെ ഓവര്‍ എറിയാനെത്തിയത് റെയ്‌നയായിരുന്നു. ഓവറിന്റെ നാലാമത്തെ പന്ത് ക്രിസ്റ്റ്യന്‍ ജോങ്കര്‍ ബൌണ്ടറി നേടി. ഇതോടെ ധോണിയുടെ നിര്‍ദേശം വന്നു വിക്കറ്റിന് എറിയാതെ പുറത്ത് എറിയൂ എന്നാണ് ധോണി നിര്‍ദേശിച്ചത്. ഈ ശബ്ദം സ്റ്റംമ്പ് മൈക്കില്‍ വ്യക്തമായി കേള്‍ക്കാമായിരുന്നു. എന്നാല്‍ മുന്‍ ക്യാപ്റ്റനെ അനുസരിക്കാതെ റെയ്ന ജോങ്കറിന്‍റെ കാലുകളെ ലക്ഷ്യമാക്കിയാണ് പന്ത് എറിഞ്ഞത്. ഇതാ വീണ്ടും നാലുറണ്‍.

നേരത്തെ 27 ബോളുകളില്‍ നിന്ന് അഞ്ച് ഫോറിന്റെയും ഒരു സിക്‌സറിന്റെയും അകമ്പടിയോടെ റെയ്‌നയുടെ 43 റണ്‍സ് നേടിയിരുന്നു. റെയ്‌ന തന്നെയായിരുന്നു കളിയിലെ താരവും.