സ്ഥിരമായി ആപ്പിൾ വാച്ച് ധരിക്കുകയും നിരവധി വർഷങ്ങളായി ആക്റ്റിവിറ്റി ഡാറ്റ പങ്കിടാൻ സമ്മതിക്കുകയും ചെയ്‌ത ആപ്പിൾ വാച്ച് ഉടമകളെ കേന്ദ്രീകരിച്ചാണ് ഈ പഠനം നടത്തിയത്, പഠനത്തിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ അറിയാം. 

കാലിഫോര്‍ണിയ: ആപ്പിൾ വാച്ച് ഉപയോക്താക്കൾ കൂടുതൽ കാലം ഫിറ്റ്നസ് ദിനചര്യകളിൽ ഉറച്ചുനിൽക്കാൻ സാധ്യതയുണ്ടെന്ന് പുതിയ പഠനത്തില്‍ കണ്ടെത്തല്‍. ആപ്പിൾ വാച്ച് ഉപയോക്താക്കൾ മറ്റുള്ളവരെ അപേക്ഷിച്ച് അവരുടെ ഫിറ്റ്‌നസ് ദിനചര്യകളിൽ കൂടുതൽ പ്രതിജ്ഞാബദ്ധരാണ് എന്നാണ് ആപ്പിൾ ഹാർട്ട് ആൻഡ് മൂവ്‌മെന്‍റ് പഠനത്തിൽ നിന്നുള്ള സമീപകാല ഡാറ്റ വെളിപ്പെടുത്തുന്നത്.

പഠനം എന്താണ് പറയുന്നത്?

സ്ഥിരമായി ആപ്പിൾ വാച്ച് ധരിക്കുകയും നിരവധി വർഷങ്ങളായി ആക്റ്റിവിറ്റി ഡാറ്റ പങ്കിടാൻ സമ്മതിക്കുകയും ചെയ്‌ത ആപ്പിൾ വാച്ച് ഉടമകളെ കേന്ദ്രീകരിച്ചാണ് ഈ പഠനം നടത്തിയത്. സാധാരണയായി നവംബർ, ഡിസംബർ മാസങ്ങളിലെ ഉത്സവ സീസണുകളിൽ ശാരീരിക വ്യായാമ പ്രവർത്തനങ്ങൾ സാധാരണയായി കുറയുന്നു. എങ്കിലും 100,000 പേരിൽ നിന്നുള്ള നാല് വർഷത്തെ ഡാറ്റയുടെ ആപ്പിൾ വിശകലനം കാണിക്കുന്നത് ജനുവരിയിലെ ആദ്യ രണ്ടാഴ്ചകളിൽ ആപ്പിൾ വാച്ച് ഉപയോക്താക്കൾ ശാരീരിക വ്യായാമം 10 ശതമാനത്തിൽ കൂടുതൽ വർധിപ്പിക്കുന്നു എന്നാണ്. ജനുവരിയിലെ രണ്ടാമത്തെ വെള്ളിയാഴ്ചയ്ക്ക് ശേഷവും 80 ശതമാനം ആപ്പിൾ ഉപയോക്താക്കളും അവരുടെ വ്യായാമ രീതികൾ കുറയാൻ അനുവദിച്ചില്ല എന്നും പഠനത്തിൽ കണ്ടെത്തി. ഏകദേശം 90 ശതമാനം ഉപയോക്താക്കളും ഫെബ്രുവരി മുതൽ മാർച്ച് അവസാനം വരെ ഈ വർധിച്ച ഫിറ്റ്നസ് നില നിലനിർത്തി എന്നും പഠനം പറയുന്നു.

ആപ്പിൾ വാച്ച് നിരവധി ഫിറ്റ്നസ് ട്രാക്കിംഗ് സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു

ഹൃദയമിടിപ്പ്, കലോറി കണക്കാക്കൽ, വൈവിധ്യമാർന്ന വ്യായാമങ്ങളുടെ ട്രാക്കിംഗ് തുടങ്ങിയവ ചെയ്യുന്നതിന് ആപ്പിൾ വാച്ച് ഉപയോക്താക്കളെ അനുവദിക്കുന്നു. ഓട്ടം, സൈക്ലിംഗ്, നീന്തൽ, ഹൈക്കിംഗ് തുടങ്ങിയ പ്രവർത്തനങ്ങളെ വർക്ക്ഔട്ട് ആപ്പ് പിന്തുണയ്ക്കുന്നു. ചലന ഡാറ്റയെയും പ്രവർത്തന ഡാറ്റയെയും അടിസ്ഥാനമാക്കി പെർഫോമൻസ് കണക്കുകളും നൽകുന്നു. ആഴ്‌ച തോറുമുള്ള സമ്മറികൾ, പ്രവർത്തന വെല്ലുവിളികൾ, പങ്കിട്ട ലക്ഷ്യങ്ങൾ എന്നിവയിലൂടെ ഉപയോക്താക്കൾക്ക് ദീർഘകാല ട്രെൻഡുകൾ നിരീക്ഷിക്കാനും കഴിയും. ഉറക്ക ട്രാക്കിംഗ്, ഹൃദയാരോഗ്യ നിരീക്ഷണം, പിരീഡ്‍സ് ട്രാക്കിംഗ്, മെഡിക്കേഷൻ ഓർമ്മപ്പെടുത്തലുകൾ തുടങ്ങിയവയാണ് ആപ്പിൾ വാച്ചുകളുടെ മറ്റ് സവിശേഷതകൾ.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്