എക്‌സിനെതിരെ (ട്വിറ്റര്‍) ചരിത്രത്തിലെ ഏറ്റവും വലിയ സൈബര്‍ ആക്രമണം, പിന്നില്‍ വമ്പന്‍ ശക്തികളെന്ന് ഇലോണ്‍ മസ്ക്, സൈബർ ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കുപ്രസിദ്ധ ഡാർക്ക് സ്റ്റോം ടീം

കാലിഫോര്‍ണിയ: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിനെതിരെ വമ്പൻ സൈബർ ആക്രമണം. എക്സിലെ എല്ലാ സേവനങ്ങളും മണിക്കൂറുകളോളം നിലച്ചു. എക്‌സിന്‍റെ ഉടമയും അമേരിക്കൻ ശതകോടീശ്വരനുമായ ഇലോൺ മസ്‌ക് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തിങ്കളാഴ്ച രാവിലെ മുതൽ മൂന്ന് തവണ എക്‌സിനെതിരെ സൈബർ ആക്രമണം ഉണ്ടായിട്ടുണ്ടെന്നും ഇത് ഏറ്റവും വലിയ സൈബർ ആക്രമണമാണിതെന്നും അദ്ദേഹം പറഞ്ഞു. പല രാജ്യങ്ങളിലും ഏഴ് മണിക്കൂർ നേരത്തേക്ക് എക്സിന്‍റെ സേവനങ്ങൾ നിലച്ചതായിട്ടാണ് റിപ്പോർട്ടുകൾ.

എന്താണ് സംഭവിച്ചതെന്ന് കൃത്യമായി അറിയില്ലെന്നും പക്ഷേ യുക്രെയ്‌ൻ പ്രദേശത്ത് നിന്നും ഉപയോഗിക്കുന്ന ഐപി അഡ്രസുകളിൽ നിന്നും എക്സ് സിസ്റ്റം തകർക്കാൻ ഒരു വലിയ സൈബർ ആക്രമണം ഉണ്ടായി എന്നും ഇലോൺ മസ്‍ക് പറഞ്ഞു. ഒരു വലിയ ഗ്രൂപ്പോ അല്ലെങ്കിൽ ഒരു രാജ്യമോ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നും അത് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും മസ്‌ക് പറഞ്ഞു. അതേസമയം എക്‌സ് സൈബർ ആക്രമണത്തിന് ഇരയായി എന്ന് ഇലോൺ മസ്‌ക് പറഞ്ഞതിന് പിന്നാലെ, പലസ്‍തീൻ അനുകൂല ഹാക്കർ ഗ്രൂപ്പ് എന്ന് സംശയിക്കപ്പെടുന്ന ഡാർക്ക് സ്റ്റോം ടീം സൈബർ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ടെലിഗ്രാമിലെ ഒരു പോസ്റ്റ് വഴിയാണ് ഈ ഹാക്കർ ഗ്രൂപ്പ് ഉത്തരവാദിത്വം ഏറ്റെടുത്തത്.

സൈബർ ആക്രമണത്തെ തുടർന്ന് പല എക്സ് ഉപഭോക്താക്കളും തങ്ങളുടെ പേജുകൾ ലോഡ് ചെയ്യാനോ ടൈംലൈനുകൾ പുതുക്കാനോ കഴിയുന്നില്ലെന്ന് പരാതിപ്പെട്ടു. യുഎസ് സമയം രാവിലെ 6 മണിക്കാണ് ആദ്യ ആക്രമണം നടന്നത്. 20,538 ഉപയോക്താക്കൾ പ്രശ്‍നം റിപ്പോർട്ട് ചെയ്തു. കുറച്ചു കഴിഞ്ഞപ്പോൾ അത് ശരിയാക്കി. പിന്നീട് രാവിലെ 10 മണിയോടെ സമാനമായ ഒരു സൈബർ ആക്രമണം വീണ്ടും ഉണ്ടായി. ഇത്തവണ 40,000-ത്തിലധികം ഉപയോക്താക്കൾ വീണ്ടും തടസം റിപ്പോർട്ട് ചെയ്തു. കമ്പനിയുടെ എഞ്ചിനീയർമാർ ഇതിന്‍റെ കാരണം മനസിലാക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഉച്ചയ്ക്ക് 12:30ന് മറ്റൊരു ആക്രമണം ഉണ്ടായത്.

ആരാണ് ഡാർക്ക് സ്റ്റോം ടീം?

അതേസമയം സൈബർ ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത ഡാർക്ക് സ്റ്റോം ടീം ഒരു കുപ്രസിദ്ധ ഹാക്കർ ഗ്രൂപ്പാണ്. മുമ്പും ഇവർ വിവിധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളെയും ഇത്തരത്തിൽ സൈബർ ആക്രമണം നടത്തിയിട്ടുണ്ട്. 2023-ൽ സ്ഥാപിതമായ ഈ ഗ്രൂപ്പ്, നൂതന സൈബർ യുദ്ധ തന്ത്രങ്ങൾക്കും ഉയർന്ന സുരക്ഷാ സംവിധാനങ്ങളുടെ വിജയകരമായ ലംഘനങ്ങൾക്കും പേരുകേട്ട ഹാക്കർ ഗ്രൂപ്പാണ്. ഈ ഗ്രൂപ്പിന് പലസ്‍തീൻ അനുകൂല അജണ്ട ഉണ്ടെന്നാണ് ഓറഞ്ച് സൈബർ ഡിഫൻസ് റിപ്പോർട്ട് ചെയ്തത്. 2024 ഫെബ്രുവരിയിൽ നാറ്റോ രാജ്യങ്ങൾ, ഇസ്രയേൽ, അവരുടെ സഖ്യകക്ഷികൾ എന്നിവർക്കെതിരെ സൈബർ ആക്രമണം നടത്താനുള്ള പദ്ധതികൾ ഈ സംഘം പ്രഖ്യാപിച്ചിരുന്നു. വളരെ സംഘടിതമായ രീതിയിൽ സൈബർ ആക്രമണങ്ങൾ നടത്തുന്നതിന് ലോകമെമ്പാടും കുപ്രസിദ്ധരാണ് ഈ ഗ്രൂപ്പിലെ ഹാക്കർമാർ. 

2022-ൽ ആണ് ഇലോൺ മസ്‌ക് ട്വിറ്ററിനെ വാങ്ങിയത്. അതിനുശേഷം അദേഹം അതിന്‍റെ പേര് 'എക്സ്' എന്നാക്കി മാറ്റി. ഈ റീബ്രാൻഡിംഗിന് പിന്നാലെ 'ട്വീറ്റുകൾ' 'പോസ്റ്റുകൾ' എന്നും 'റീട്വീറ്റുകൾ' 'റീപോസ്റ്റുകൾ' എന്നും അറിയപ്പെട്ടു. ട്വിറ്ററിന്റെ ഐക്കണിക് നീല പക്ഷി ലോഗോയ്ക്ക് പകരം കറുത്ത പശ്ചാത്തലത്തിൽ വെളുത്ത X ഉള്ള പുതിയ ലോഗോയും ആണ് ഇലോൺ മസ്‍ക് ഉപയോഗിക്കുന്നത്.

Read more: കുറച്ച് സമയത്തേക്ക് എക്സ് പണിമുടക്കി; സൈബര്‍ ആക്രമണം, പിന്നില്‍ വമ്പന്‍ ശക്തികളെന്ന് മസ്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം