സിലിക്കണ്‍വാലി: ഏഴു ലക്ഷം ആപ്പുകളെയും, ഒരു ലക്ഷത്തോളം ആപ്പ് ഡെവലപ്പര്‍മാരെയും ഗൂഗിള്‍ 2017 ല്‍ പ്ലേ സ്റ്റോറില്‍ നിന്നും പുറത്താക്കി. ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് ഉപയോഗിച്ച് നടത്തിയ ശുദ്ധീകരണ പ്രക്രിയയാണ് ഇതിനായി ഗൂഗിള്‍ നടത്തിയത്. 2016നെ അപേക്ഷിച്ച് നോക്കുമ്പോള്‍ 70 ശതമാനമാണ് പുറത്തായ ആപ്പുകളുടെ എണ്ണം. ഇനിമുതല്‍ ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് സുരക്ഷയുള്ളതിനാല്‍ അപകടകരിയാകുന്ന ആപ്പുകള്‍ക്ക് പ്ലേ സ്റ്റോറില്‍ പ്രവേശനം ഇല്ലെന്നാണ് ഗൂഗിള്‍ വാദം.

മാല്‍വെയര്‍, ഡ്യൂപ്ലികേറ്റ് ആപ്പ്, സമൂഹത്തിന് ചേരാത്ത ഉള്ളടക്കം എന്നീ സ്വഭാവങ്ങളുള്ള ആപ്പുകളുടെ ചെവിക്കാണ് ഗൂഗിള്‍ പിടിച്ചത്.
വന്‍ജനപ്രീതിയുള്ള ആപ്പുകളുടെ കോപ്പിയും, എന്നാല്‍ അവയുമായി യാതൊരു ബന്ധവും ഇല്ലാത്തവര്‍ ഇറക്കിയിരിക്കുന്ന ആപ്പുകളെയാണ് ആള്‍മാറട്ടക്കാരായി കണക്കാക്കുന്നത്. 

ശരിയായ കമ്പനിയുടെ ഐക്കണ്‍ പേരെഴുതുന്ന രീതി, ഉപയോക്താവിനെ തെറ്റിധരിപ്പിക്കാനായി യൂണികോഡ് അക്ഷരങ്ങളുടെ വിന്യാസം തുടങ്ങിയവയെല്ലാം ഉപയോഗിച്ചാണ് ഇവര്‍ പറ്റിച്ചിരുന്നത്. ഇത്തരം രണ്ടര ലക്ഷം ആപ്പുകളെയാണ് ഗൂഗിള്‍ ഒഴിവാക്കിയത്.

അശ്ലീലത, അക്രമം, നിയമപരമല്ലാത്ത പ്രവര്‍ത്തനങ്ങളെ സഹായിക്കല്‍, വിദ്വേഷം പരത്തല്‍ തുടങ്ങിയവ എല്ലാമാണ് ഗൂഗിള്‍ അനുചിതമായ ഉള്ളടക്കമായി വിലയിരുത്തുന്നത്. ഓണ്‍ലൈനിലെ സുരക്ഷിതമായ പൊതു പ്രവര്‍ത്തിയിടങ്ങള്‍ക്കുള്ള നിര്‍വചനത്തില്‍ ഗൂഗിള്‍ പ്ലേയെയും എത്തിക്കുകയാണ് കമ്പനി ചെയ്തിരിക്കുന്നത്.