പുറത്തിറങ്ങാനിരിക്കുന്ന ഐഫോൺ 18 പ്രോ മോഡലുകൾക്ക് ചരിത്രത്തിലെ ഏറ്റവും വലിയ വിലവർധനവുണ്ടായേക്കുമെന്ന് റിപ്പോർട്ടുകൾ. നിർമ്മാണച്ചെലവിലുണ്ടായ വർധനവ് കാരണം ഏകദേശം 28,000 രൂപ വരെ വില ഉയർന്നേക്കാമെന്നും ഈ അധികഭാരം ഉപഭോക്താക്കൾ വഹിക്കേണ്ടി വരുമെന്നും സൂചനയുണ്ട്.

വർഷം സെപ്റ്റംബറിൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ഐഫോൺ 18 പ്രോ വാങ്ങാൻ ആലോചിക്കുന്നവർ കൂടുതൽ പണം കരുതേണ്ടി വന്നേക്കും. കഴിഞ്ഞ ഏതാനും വർഷങ്ങളിലെ ഏറ്റവും വലിയ വിലവർധനയുമായി പ്രോ മോഡലുകൾ അവതരിപ്പിക്കാൻ ആപ്പിൾ ഒരുങ്ങുന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നേരത്തെ ചെറിയ തോതിലുള്ള വിലവർധന മാത്രമേ പ്രതീക്ഷിച്ചിരുന്നുള്ളൂ. എന്നാൽ പുതിയ അനലിസ്റ്റ് റിപ്പോർട്ടുകൾ പ്രകാരം 250 മുതൽ 300 ഡോളർ വരെ (ഏകദേശം 28,000 രൂപ) വില ഉയർന്നേക്കുമെന്നാണ് സൂചന.

ജിഎഫ് സെക്യൂരിറ്റീസിലെ അനലിസ്റ്റ് ജെഫ് പു, മോർഗൻ സ്റ്റാൻലിയിലെ എറിക് വുഡ്രിങ് എന്നിവരുടെ റിപ്പോർട്ടുകൾ പ്രകാരം, നിർമ്മാണച്ചെലവിൽ ഉണ്ടായ വൻ വർധനയാണ് വില കൂടാൻ പ്രധാന കാരണം. പുതിയ എ20 പ്രോ പ്രോസസർ ടി.എസ്.എം.സി.യുടെ 2 നാനോമീറ്റർ നിർമ്മാണ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. നിലവിലെ 3 നാനോമീറ്റർ ചിപ്പുകളെ അപേക്ഷിച്ച് ഇതിന്റെ നിർമ്മാണച്ചെലവ് ഗണ്യമായി കൂടുതലാണെന്നാണ് റിപ്പോർട്ടുകൾ.

ഇതിനൊപ്പം ആഗോളതലത്തിൽ ഡി-റാം, നാൻഡ് മെമ്മറി ചിപ്പുകളുടെ വിലയും കുത്തനെ ഉയർന്നിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ഹാർഡ്‌വെയറുകൾക്കുള്ള വർധിച്ച ആവശ്യകതയാണ് ഇതിന് പ്രധാന കാരണം. കൂടുതൽ ശേഷിയുള്ള ബാറ്ററി, മെച്ചപ്പെടുത്തിയ ക്യാമറ സംവിധാനം, പ്രീമിയം ഘടകങ്ങൾ എന്നിവയും ചേർന്നതോടെ ഐഫോൺ 18 പ്രോയുടെ നിർമ്മാണച്ചെലവ് വീണ്ടും ഉയർന്നുവെന്നാണ് വിലയിരുത്തൽ.

നേരത്തെ ഈ അധിക ചെലവിന്റെ ഒരു ഭാഗം ആപ്പിൾ തന്നെ ഏറ്റെടുക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ആ ചെലവിന്റെ വലിയൊരു വിഹിതം ഉപഭോക്താക്കളിലേക്ക് മാറ്റാനാണ് കമ്പനി സാധ്യതയുള്ളത്. അങ്ങനെ സംഭവിച്ചാൽ, മടക്കാവുന്ന മോഡലുകൾ ഒഴികെയുള്ള ആപ്പിളിന്റെ ഏറ്റവും വിലയേറിയ ഐഫോണായി ഐഫോൺ 18 പ്രോ മാറും. അതേസമയം, ഇതുവരെ ഈ വിവരങ്ങളൊന്നും ആപ്പിൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സെപ്റ്റംബർ 9-ന് ഐഫോൺ 18 പ്രോ സീരീസ് അവതരിപ്പിക്കുമെന്നാണ് നിലവിലെ അഭ്യൂഹങ്ങൾ.

പ്രതീക്ഷിക്കുന്ന പ്രധാന സവിശേഷതകൾ

റിപ്പോർട്ടുകൾ ശരിയാണെങ്കിൽ, വില വർധനയ്‌ക്കൊപ്പം നിരവധി പുതുമകളും ഐഫോൺ 18 പ്രോയിൽ ലഭിക്കും. ചെറിയ ഡൈനാമിക് ഐലൻഡ്, കൂടുതൽ നേർത്ത ബെസലുകൾ, ഡാർക്ക് ചെറി, ലൈറ്റ് ബ്ലൂ, സിൽവർ, ഡാർക്ക് ഗ്രേ എന്നീ പുതിയ നിറങ്ങൾ എന്നിവ ഡിസൈനിലെ പ്രധാന മാറ്റങ്ങളായിരിക്കും. 6.3 ഇഞ്ചും 6.9 ഇഞ്ചും വലുപ്പമുള്ള ഒ.എൽ.ഇ.ഡി. ഡിസ്പ്ലേകൾ തുടരുമെങ്കിലും കൂടുതൽ ഊർജക്ഷമമായ എൽ.ടി.പി.ഒ. പ്ലസ് പാനലുകളായിരിക്കും ഉപയോഗിക്കുക. 12 ജി.ബി. റാമിനൊപ്പം എത്തുന്ന എ20 പ്രോ ചിപ്പ് കൂടുതൽ വേഗതയും മെച്ചപ്പെട്ട താപനിയന്ത്രണവും ഐഒഎസ് 27-ലെ ആപ്പിൾ ഇന്റലിജൻസിനുള്ള മികച്ച പിന്തുണയും നൽകുമെന്നാണ് പ്രതീക്ഷ.

കൂടുതൽ ശേഷിയുള്ള ബാറ്ററി, 48 മെഗാപിക്സൽ വേരിയബിൾ അപ്പർച്ചർ പ്രധാന ക്യാമറ, മെച്ചപ്പെടുത്തിയ ടെലിഫോട്ടോ ക്യാമറ, 24 മെഗാപിക്സൽ സെൽഫി ക്യാമറ എന്നിവയും പുതിയ മോഡലിൽ പ്രതീക്ഷിക്കുന്ന അപ്ഗ്രേഡുകളാണ്. കൂടാതെ, കൂടുതൽ മികച്ച 5ജി പ്രകടനത്തിനും മെച്ചപ്പെട്ട വൈദ്യുതി കാര്യക്ഷമതയ്ക്കും വിപുലമായ സാറ്റലൈറ്റ് കണക്റ്റിവിറ്റിക്കും പുതിയ സി2 മോഡം ഉൾപ്പെടുത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.

വില സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. എങ്കിലും നിലവിലെ റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയിൽ ഐഫോൺ 18 പ്രോയ്ക്ക് ഏകദേശം 1,39,900 മുതൽ 1,49,900 രൂപ വരെയും ഐഫോൺ 18 പ്രോ മാക്സ് മോഡലിന് 1,59,900 മുതൽ 1,69,900 രൂപ വരെയും പ്രാരംഭ വിലയുണ്ടാകുമെന്നാണ് സൂചനകൾ.