സ്മാർട്ട്‌ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമായും മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യണമെന്ന നിർദ്ദേശത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറി. ആപ്പിൾ, സാംസങ് തുടങ്ങിയ പ്രമുഖ നിർമ്മാതാക്കളുടെ ശക്തമായ എതിർപ്പും സ്വകാര്യത, സുരക്ഷാ ആശങ്കകളും കണക്കിലെടുത്താണ് യൂണിക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) ഈ തീരുമാനം എടുത്തത്.

ദില്ലി: സ്‍മാർട്ട്‌ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമായും മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യണമെന്ന നിര്‍ദ്ദേശത്തില്‍ നിന്ന് കേന്ദ്ര സർക്കാർ പിന്മാറി. യൂണിക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) വെള്ളിയാഴ്‌ച ഈ തീരുമാനം സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആപ്പിൾ, സാംസങ് ഇലക്‌ട്രോണിക്‌സ് തുടങ്ങിയ പ്രമുഖ സ്‍മാർട്ട്‌ഫോൺ നിർമ്മാതാക്കളിൽ നിന്നുള്ള ശക്തമായ എതിർപ്പ് ഉയർന്നതിനെ തുടർന്നാണ് ഈ നീക്കം എന്നാണ് റിപ്പോർട്ടുകൾ.

ഫോണുകളില്‍ നിര്‍ബന്ധിത ആധാര്‍ ആപ്പ്: ഏറെ വിവാദമായ തീരുമാനം

ഈ വർഷം ആദ്യം യൂണിക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ഐടി മന്ത്രാലയത്തോട് ആപ്പിൾ, ഗൂഗിൾ എൽഎൽസി തുടങ്ങിയ കമ്പനികളുമായി ചർച്ച നടത്തി, ഇന്ത്യയിൽ വിൽക്കുന്ന എല്ലാ പുതിയ സ്‍മാർട്ട്‌ഫോണുകളിലും ആധാർ ആപ്പ് മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യാനുള്ള സാധ്യത പരിശോധിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഫിംഗർപ്രിന്‍റും ഐറിസ് സ്‍കാനും അടിസ്ഥാനമാക്കിയ 12 അക്ക ഡിജിറ്റൽ തിരിച്ചറിയൽ സംവിധാനമായ ആധാർ ഇതിനകം തന്നെ 1.34 ബില്യൺ പേർ ഉപയോഗിക്കുന്നുണ്ട്. ബാങ്കിംഗ് സേവനങ്ങൾ, ടെലികോം വെരിഫിക്കേഷൻ, വിമാനത്താവളങ്ങളിലെ പ്രവേശനം എന്നിവ ഉൾപ്പെടെ നിരവധി ആവശ്യങ്ങൾക്ക് 12 അക്ക ഡിജിറ്റൽ ഐഡന്‍റിറ്റിയായ ആധാർ ഉപയോഗിക്കുന്നു.

എന്നാൽ, നിർദ്ദേശം വിശദമായി പരിശോധിച്ചശേഷം ഐടി മന്ത്രാലയം ഈ ആപ്പ് നിർബന്ധമാക്കാനുള്ള തീരുമാനം മുന്നോട്ട് കൊണ്ടുപോകേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. അതേസമയം, പദ്ധതി പിൻവലിച്ചതിന് വ്യക്തമായ കാരണം യൂണിക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കിയിട്ടില്ല. ഇലക്‌ട്രോണിക്‌സ്, സ്‌മാർട്ട്‌ഫോൺ മേഖലയിലെ വിവിധ സ്റ്റേക്ക്‌ഹോൾഡർമാരുമായി നടത്തിയ ആലോചനകൾക്കുശേഷമാണ് ഈ തീരുമാനം ഉണ്ടായത്. അതുവഴി സ്‍മാർട്ട് ഫോൺ വ്യവസായത്തിലെ വമ്പൻ കമ്പനികളുടെ അഭിപ്രായം നിർണായകമായ പങ്കുവഹിച്ചു എന്ന് വ്യക്തമാകുന്നു.

ആപ്പുകള്‍ പ്രീ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള ശ്രമം മുമ്പും

ഇത്തരമൊരു നീക്കം നടത്തുന്നത് ഇതാദ്യമായിട്ടല്ല എന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ രണ്ട് വർഷത്തിനിടെ സ്‍മാർട്ട്‌ഫോണുകളിൽ പ്രീ ഇൻസ്റ്റാൾ ചെയ്‌ത ആപ്പുകൾക്കായി സർക്കാർ നടത്തുന്ന ആറാമത്തെ ശ്രമമാണിത്. ഓരോ തവണയും സ്‍മാർട്ട്‌ഫോൺ നിർമ്മാതാക്കൾ ശക്തമായി എതിർപ്പ് രേഖപ്പെടുത്തി. ഉപയോക്തൃ സ്വകാര്യത, ഡിവൈസ് സുരക്ഷ, സോഫ്റ്റ്‌വെയർ അനുയോജ്യത എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ കമ്പനികൾ തുടർച്ചയായി ഉയർത്തിക്കാട്ടി. ഇന്ത്യയ്ക്കായി പ്രത്യേക മോഡലുകൾ നിർമ്മിക്കേണ്ട സാഹചര്യം ഉണ്ടാകുമെങ്കിൽ നിർമ്മാണച്ചെലവ് കൂടുമെന്ന പ്രായോഗിക പ്രശ്‍നവും കമ്പനികൾ ചൂണ്ടിക്കാട്ടി.

പ്രത്യേകിച്ച് ആപ്പിൾ ഇങ്ക്, സാംസങ്ങ് ഇലക്‌ട്രോണിക്‌സ് എന്നീ കമ്പനികൾ സുരക്ഷാ വിഷയങ്ങളിൽ ഗുരുതരമായ ആശങ്കകൾ പ്രകടിപ്പിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഡിസംബറിൽ ടെലികോം സുരക്ഷാ ആപ്പ് നിർബന്ധമാക്കിയതും പിന്നാലെ കമ്പനികളിൽ നിന്നുള്ള എതിർപ്പിനെ തുടർന്ന് പിൻവലിച്ചതും സമാന സംഭവമായിരുന്നു. സാധാരണയായി അത്യാവശ്യമായ സാഹചര്യങ്ങൾ ഒഴികെ ഉപകരണങ്ങളിൽ ആപ്പുകൾ നിർബന്ധിച്ച് ഉൾപ്പെടുത്തുന്നതിൽ ഐടി മന്ത്രാലയം അനുകൂല നിലപാട് സ്വീകരിക്കാറില്ലെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming