അംബാസിഡര്‍ ടിപി ശ്രീനിവാസന്‍റെ മകന്‍ ശ്രീനാഥ് ശ്രീനിവാസന്‍റെ സഞ്ചാരം എന്നും അത്യാധുനിക സാങ്കേതിക വിദ്യക്കൊപ്പമായിരുന്നു. പുത്തന്‍ സാങ്കേതിക വിസ്മയങ്ങളെ ജേണലിസത്തോടും ജീവിതത്തോടും സമന്വയിപ്പിക്കുന്ന ശ്രീയുടെ പ്രസംഗങ്ങളും പ്രബന്ധങ്ങളും പിന്തുടരുന്നത് ആയിരക്കണക്കിനാളുകള്‍. 

കൊളംബിയ സര്‍വ്വകലാശാലയിലെ ജേണലിസം പ്രൊഫസര്‍, സിബിഎസ് റേഡിയോയിലെ ഹിറ്റായ ശ്രീ ഷോ അവതാരകന്‍ , വായനക്കാര്‍ കാത്തിരിക്കുന്ന ന്യൂയോര്‍ക്ക് ടൈംസിലെ ബിസിനസ് ലേഖകന്‍ പിന്നെ മെട്രോപൊളീറ്റന്‍ മ്യൂസിയത്തിന്‍റെ ചീഫ് ഡിജിറ്റല്‍ ഓഫീസര്‍, തൊട്ടതെല്ലാം പൊന്നാക്കുന്ന ഈ ടെക് ഗുരുവിനെ കഴിഞ്ഞ ദിവസമാണ് ന്യൂയോര്‍ക്കെന്ന മഹാനഗരത്തിന്റെ ചീഫ് ഡിജിറ്റല്‍ ഓഫീസറായി നിയമിച്ചത്.

എല്ലാവിവരങ്ങളും എളുപ്പത്തില്‍ 90 ലക്ഷത്തോളം വരുന്ന ന്യൂയോര്‍ക്ക് വാസികള്‍ക്ക് ഉറപ്പാക്കുകയാണ് പുതിയദൗത്യം. പഠിച്ചതും വളര്‍ന്നതുമെല്ലാം വിദേശത്താണെങ്കിലും ശ്രീ ഒരിക്കലും വേരുകള്‍ മറക്കുന്നില്ല
പുതിയ ചുമതല ലഭിച്ചതിന് പിന്നാലെ ഏഷ്യാനെറ്റ് ന്യൂസ് ആസ്ഥാനത്തെത്തിയ ശ്രീ യെ ഏഷ്യാനെറ്റ് ന്യൂസ് ബിസിനസ് ഹെഡ് ഫ്രാങ്ക് പി തോമസ് ,എഡിറ്റര്‍ എംജിരാധാകൃഷ്ണന്‍, അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഡിറ്റര്‍ സിന്ധുസൂര്യകുമാര്‍ എന്നിവര്‍ സ്വീകരിച്ചു. മാറുന്ന സാങ്കേതികലോകത്തെകുറിച്ച് ശ്രീ സംസാരിച്ചു.