രാജ്യത്ത് ലൈ–ഫൈ പരീക്ഷിക്കാന്‍ കേന്ദ്രസര്‍‌ക്കാര്‍. ഇലക്ട്രോണിക്സ്, ഐടി മന്ത്രാലം ഇതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സമീപ വര്‍ഷങ്ങളില്‍ വിവരകൈമാറ്റത്തിന് കൈകാര്യം ചെയ്യാൻ രാജ്യത്ത് അതിവേഗ നെറ്റ്‌വർക്കുകൾ വേണ്ടി വരും. ഡിജിറ്റൽ ഇന്ത്യയ്ക്ക് കീഴിൽ നിരവധി പദ്ധതികളാണ് കേന്ദ്ര സർക്കാർ ആസൂത്രണം ചെയ്യുന്നത്. ഇതെല്ലാം മുൻകൂടി കണ്ടാണ് കേന്ദ്രസര്‍ക്കാരും ലൈ–ഫൈ പരീക്ഷിക്കാൻ തീരുമാനിച്ചത്. 

ഫിലിപ്സ് ലൈറ്റ്‌നിങ് കമ്പനി, ഐഐടി മദ്രാസ് എന്നിവരുമായി ചേർന്നാണ് ലൈ–ഫൈയുടെ പ്രാഥമിക പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയത്. ഇന്ത്യയിൽ നടന്ന പരീക്ഷണത്തിൽ സെക്കൻഡിൽ 10 ജിബി ഡേറ്റയാണ് കൈമാറാൻ കഴിഞ്ഞത്. എന്നാൽ ലൈ–ഫൈ വഴി സെക്കൻഡിൽ 20 ജിബി വരെ കൈമാറ്റം ചെയ്യാം. 1.5 ജിബിയുടെ 20 സിനിമകൾ സെക്കന്റുകൾക്കുള്ളിൽ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ് ഇതിന്‍റെ വേഗതയെന്ന് ചുരുക്കം.

നിലവിലുള്ള വൈഫൈ സാങ്കേതിക വിദ്യയുടെ അടുത്ത ഘട്ടമാണ് ലൈഫൈ. നിലവിലെ വൈഫൈയിൽ ലഭിക്കുന്ന വേഗതയുടെ നൂറിരട്ടി ലൈ-ഫൈ പ്രദാനം ചെയ്യുമെന്നാണ് പറയുന്നത്. ദൃശ്യമായ പ്രകാശത്തിലൂടെയാണ് ലൈഫൈയിൽ ഡേറ്റാ കൈമാറ്റം നടക്കുന്നത്. നിലവിൽ ചില ഓഫീസുകളിലും വ്യാവസായിക മേഖലകളിലും ലൈഫൈ സേവനം പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നുണ്ട്. 

പുതിയ വയർലെസ് സിസ്റ്റത്തിന്റെ വേഗത സെക്കന്റിൽ 224 ജിഗാബൈറ്റുകൾ ആണ്. ഇന്റർനെറ്റ്‌ ഉപയോഗത്തിൽ ഏറ്റവും വലിയ വഴിത്തിരിവായിരിക്കും ലൈഫൈ കൊണ്ടുവരുന്നത്. 400 മുതൽ 800 ടെറാഹെർട്സിലുള്ള വെളിച്ചം ഉപയോഗിച്ചാണ് ബൈനറി കോഡിലുള്ള ഡേറ്റാ വിനിമയം നടത്തുന്നത്. 

ദൃശ്യമായ വെളിച്ചം ഉപയോഗിക്കുന്നതുകൊണ്ട് കൂടുതൽ സുരക്ഷിതമാണെന്ന് അവകാശപ്പെടുന്നു. വെളിച്ചത്തിന് ഭിത്തികൾ കടക്കാൻ കഴിവില്ലാത്തതുകൊണ്ടു നെറ്റ്‌വർക്ക് കൂടുതൽ സുരക്ഷിതമാകുകയും മറ്റു സാങ്കേതിക തടസങ്ങൾ ഉണ്ടാകാതിരിക്കുകയും ചെയ്യും.