ചെന്നൈ: ഇന്ത്യയിലെ സോഫ്റ്റ്വെയര്‍ മേഖലയില്‍ 2017 ല്‍ വന്‍ തൊഴില്‍ നഷ്ടം സംഭവിക്കുമെന്ന് പ്രവചനം. നാഷണല്‍ അസോസിയേഷന്‍ ഓഫ് സോഫ്റ്റ്‌വെയര്‍ ആന്റ് സര്‍വ്വീസ് കമ്പനീസ് (നാസ്കോം) ആണ് ഇത്തരം ഒരു അനുമാനം മുന്നോട്ട് വയ്ക്കുന്നത്. ഇന്ത്യന്‍ ഐടി മേഖലയിലെ പ്രധാന പ്രതിനിധികള്‍ എന്ന നിലയിലാണ് നാസ്കോം 2017ലെ പ്രതിസന്ധിയെ കുറിച്ച് മുന്നറിയിപ്പ് നല്‍കുകയാണ്. 

അതിയന്ത്രവല്‍ക്കരണത്തിലേക്ക് ഐടി വ്യവസായം നീങ്ങുന്നത് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടാതിരിക്കാന്‍ കാരണമാകും. ബിസിനസ് സമ്മര്‍ദ്ദം വര്‍ധിക്കുന്നതും പുതിയ നിയമനങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ ഇടയാക്കുമെന്ന് നാസ്‌കോം വിലയിരുത്തുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2015-2016) ഇതിനൊപ്പം രണ്ട് ലക്ഷം അധിക തൊഴില്‍ സാധ്യതയുണ്ടായി. എന്നാല്‍ ഈ സാമ്പത്തിക വര്‍ഷം ഇത് താഴാനുള്ള സാധ്യതയാണ് കാണുന്നത്.

ഐടി മേഖലയിലേക്ക് ആളുകളെ എടുക്കുന്നത് നല്ല നിലയില്‍ കുറയുമെന്നാണ് നാസ്കോം പറയുന്നത്. പുതിയ ആളുകള്‍ക്ക് അവസരം നന്നായി കുറയാനുള്ള സാധ്യതയാണ് കാണുന്നത്. എല്ലാ മേഖലയിലും ഒരുമിച്ചൊരു കുറവുണ്ടാവുമെന്നല്ല, എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളിലെ പോലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മികച്ച പ്രതികരണം ഉണ്ടാവില്ലെന്നും നാസ്‌കോം ചൂണ്ടി കാണിക്കുന്നു.

അതിയന്ത്രവല്‍ക്കരണത്തിലൂടെ പ്രൊഡക്ടിവിറ്റി കൂട്ടാനാകുമെന്നാണ് ഐടി കമ്പനികള്‍ കരുതുന്നത്. ഇന്ത്യയെ പോലുള്ള രാജ്യത്ത് ആട്ടോമേഷന്‍ മറ്റൊരു രീതിയിലാണ് ദൃശ്യമാവുകയെന്നും ഇത് സാമ്പത്തിക അവസ്ഥയിലുള്ള വ്യത്യാസം കൊണ്ടാണെന്നും നാസ്‌കോം പറയുന്നു.