ഇറാനിൽ യുദ്ധവും അശാന്തിയും തുടരുമ്പോൾ, ഇന്ത്യയിൽ സമാധാനത്തോടെയും സൗന്ദര്യത്തോടെയും നിലകൊള്ളുന്ന ഒരു 'മിനി ഇറാൻ' ഉണ്ട്. അത് മധ്യപ്രദേശിലെ ഇൻഡോറിലുള്ള ഒരു അത്ഭുതകരമായ കണ്ണാടി ക്ഷേത്രമാണ്.

ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോർ, രുചികരമായ ഭക്ഷണത്തിനും രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളിലൊന്ന് എന്ന നിലയിലും പ്രശസ്തമാണ്. എന്നാൽ ഈ നഗരത്തിൽ 'മിനി ഇറാൻ' എന്നറിയപ്പെടുന്ന ഒരു ക്ഷേത്രമുണ്ട്. ഹുക്കുംചന്ദ് മാർഗിലുള്ള ഈ കണ്ണാടി ക്ഷേത്രത്തിലേക്ക് (കാഞ്ച് മന്ദിർ) കയറിയാൽ, നമ്മൾ ഇറാനിലെത്തിയതു പോലെ തോന്നും. അതിമനോഹരമായ വാസ്തുവിദ്യയും നിർമ്മാണ ശൈലിയുമാണ് ഈ ക്ഷേത്രത്തിന് 'മിനി ഇറാൻ' എന്ന പേര് നേടിക്കൊടുത്തത്.

ഇറാനിയൻ ശില്പികളുടെ കരവിരുത്

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നഗരത്തിലെ പ്രമുഖ വ്യവസായിയായിരുന്ന സേഠ് ഹുക്കുംചന്ദ് കസ്ലിവാളാണ് ഈ ക്ഷേത്രം നിർമ്മിച്ചത്. ഏകദേശം 11 വർഷമെടുത്താണ് ഇതിന്റെ പണി പൂർത്തിയാക്കിയത്. ക്ഷേത്രത്തിലെ ഗ്ലാസുകളിൽ ഭൂരിഭാഗവും ബെൽജിയത്തിൽ നിന്ന് ഇറക്കുമതി ചെയ്തതാണ്. എന്നാൽ ഇതിലെ സങ്കീർണ്ണമായ കൊത്തുപണികളും ഡിസൈനുകളും ചെയ്തത് ഇറാനിൽ നിന്നടക്കമുള്ള ശില്പികളാണ്. ക്ഷേത്രത്തിന്റെ ഉൾവശം പേർഷ്യൻ ശൈലിയിലാണ് ഒരുക്കിയിരിക്കുന്നത്. സൂക്ഷ്മമായ കൊത്തുപണികളും ജ്യാമിതീയ രൂപങ്ങളും ഇറാനിലെ കൊട്ടാരങ്ങളെ ഓർമ്മിപ്പിക്കും.

മേൽക്കൂരയിലെ വിസ്മയ ചിത്രങ്ങൾ

ഈ കണ്ണാടി ക്ഷേത്രത്തിന്റെ ഏറ്റവും വലിയ ആകർഷണം അതിൻ്റെ മേൽക്കൂരയാണ്. ഗ്ലാസിൽ മനോഹരമായി കൊത്തിയെടുത്ത വലിയ ചിത്രങ്ങളാണിവിടെയുള്ളത്. വെളിച്ചം തട്ടുമ്പോൾ, മേൽക്കൂര മുഴുവൻ നക്ഷത്രങ്ങളെപ്പോലെ വെട്ടിത്തിളങ്ങും. ഒറ്റനോട്ടത്തിൽ ഇതൊരു സാധാരണ മേൽക്കൂരയാണെന്ന് വിശ്വസിക്കാൻ പ്രയാസമാണ്. ജൈനമത ചിഹ്നങ്ങൾ ഈ അലങ്കാരപ്പണികൾക്കിടയിൽ വളരെ സൂക്ഷ്മമായി ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു.

View post on Instagram

ഒരു വിഗ്രഹം, ആയിരം പ്രതിബിംബങ്ങൾ

ഒരു വിഗ്രഹത്തിന്റെ എണ്ണമറ്റ പ്രതിബിംബങ്ങൾ കാണുന്ന രീതിയിലാണ് ക്ഷേത്രത്തിനകത്തെ ഗ്ലാസ് പാളികൾ സ്ഥാപിച്ചിരിക്കുന്നത്. ഇത് സന്ദർശകർക്ക് ഒരു പ്രത്യേക ആത്മീയ അനുഭവം നൽകുന്നു. ഇതൊരു ജൈനക്ഷേത്രമാണ്. ഭഗവാൻ മഹാവീര സ്വാമിയുടെയും മറ്റ് തീർത്ഥങ്കരന്മാരുടെയും വിഗ്രഹങ്ങളാണ് ഇവിടെയുള്ളത്. കണ്ണാടികളിലൂടെയുള്ള ഇവയുടെ പ്രതിബിംബങ്ങൾ ഭക്തർക്ക് സവിശേഷമായ ദൈവീക അനുഭൂതി നൽകുന്നു.

സിമന്റ് ഉപയോഗിക്കാത്ത നിർമ്മിതി

ഈ കണ്ണാടി ക്ഷേത്രത്തിന്റെ മറ്റൊരു അത്ഭുതകരമായ സവിശേഷത, അതിന്റെ നിർമ്മാണത്തിൽ സിമന്റ് ഉപയോഗിച്ചിട്ടില്ല എന്നതാണ്. നിർമ്മാണത്തിന് ചുണ്ണാമ്പാണ് ഉപയോഗിച്ചത്. ഇത് അക്കാലത്തെ പരമ്പരാഗതവും ഈടുനിൽക്കുന്നതുമായ ഒരു രീതിയായിരുന്നു. ക്ഷേത്രത്തിൽ ഫാനുകളോ എസിയോ ഇല്ല, എന്നിട്ടും ഉള്ളിൽ നല്ല തണുപ്പാണ്. ചൂടിനെ പ്രതിരോധിക്കുന്ന പരമ്പരാഗത വാസ്തുവിദ്യയുടെ മികവാണിത്.

ഇന്നും ആകർഷണ കേന്ദ്രം

രാവിലെ 10 മുതൽ വൈകിട്ട് 6 വരെയാണ് ക്ഷേത്രത്തിൽ പൊതുജനങ്ങൾക്ക് പ്രവേശനം. ഇൻഡോർ സന്ദർശിക്കുന്ന വിനോദസഞ്ചാരികളുടെ പട്ടികയിൽ ഈ ക്ഷേത്രത്തിന് ഒരു പ്രത്യേക സ്ഥാനമുണ്ട്. സൂര്യാസ്തമയത്തിന് ശേഷം പ്രത്യേക പൂജകളും ചടങ്ങുകളും ഉള്ളതിനാൽ വിനോദസഞ്ചാരികൾക്ക് പ്രവേശനം പരിമിതപ്പെടുത്തിയിരിക്കുന്നു.