കോഴിക്കോട് ജില്ലയിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണ് കരിയാത്തുംപാറ.

കോഴിക്കോട്: യാത്രാ പ്രേമികളുടെ പ്രിയപ്പെട്ട സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് കേരളം. കുന്നും മലയും കാടും മേടും കടലും കായലും ഒക്കെയായി പ്രകൃതി ഭംഗിയിൽ നമ്പർ വണ്ണാണ് നമ്മൾ. ഇതിൽ വെള്ളച്ചാട്ടവും മലമുകളുമെല്ലാം സഞ്ചാരികൾക്ക് എന്നും ഒരു വീക്ക്നെസ് ആണ്. ചില ടൂറിസ്റ്റ് സ്പോട്ടുകൾ കണ്ടുപിടിച്ച് അവിടേക്ക് യാത്ര പോകുന്നവരും ഏറെയാണ്. അത്തരത്തിൽ കോഴിക്കോട് ജില്ലയിലെ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന കേന്ദ്രങ്ങളിൽ ഒന്നാണ് കരിയാത്തുംപാറ.

പെരുവണ്ണാമൂഴി ജലാശയത്തിന്റെ ഭാഗമായ അതിമനോഹരമായ വിനോദ സഞ്ചാര കേന്ദ്രമാണ്‌ കരിയാത്തുംപാറ. കോഴിക്കോട് നഗരത്തിൽ നിന്ന് 45 കിലോമീറ്റർ അകലെ കൂരാച്ചുണ്ട് പഞ്ചായത്തിലായാണ് കരിയാത്തുംപാറയുടെ സ്ഥാനം. കക്കയം ഡാമിന്റെ താഴ്വരയ്ക്ക് കീഴിലായാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ഈ വിനോദ സഞ്ചാര കേന്ദ്രത്തെ മലബാറിന്റെ തേക്കടി, മലബാറിന്റെ ഊട്ടി എന്നെല്ലാം അറിയപ്പെടാറുണ്ട്.

മരങ്ങള്‍ വെള്ളത്തിനടിയിലും പാതി പുറത്തുമൊക്കെയായി കാണുന്ന കാഴ്ചയാണ് ഇവിടുത്തെ ഏറ്റവും ആകര്‍ഷണം. ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ പുഴയും പൈന്‍ മരങ്ങളും മാനം മുട്ടുന്ന മലകളും കരിയാത്തുംപാറയുടെ ഭംഗി കൂട്ടുന്നു. കൂടാതെ പച്ചപ്പും, അരുവിയും അതിന് അഭിമുഖമായി കക്കയം ഡാമിന്റെ സ്‌പിൽവേ കാഴ്‌ചകളുമായി മനോഹരമാണ് ഇവിടം. ജോലിത്തിരക്കുകളിൽ നിന്നെല്ലാം ഒരു ബ്രേക്കെടുത്ത് സമാധാനം ആഗ്രഹിക്കുന്നെങ്കിൽ തീർച്ചയായും നിങ്ങൾക്ക് ഇവിടേക്ക് വരാം. കാനന ഭംഗിയും പുൽമേടുകളും ആസ്വദിച്ചുള്ള ഈ യാത്ര അവിസ്മരണീയ അനുഭവമാകും നിങ്ങൾക്ക് സമ്മാനിക്കുക.

കരിയാത്തുംപാറയിലേക്ക് എത്താൻ രണ്ട് വഴികളുണ്ട്. കോഴിക്കോട് ടൗണിൽ നിന്ന് വരുന്നവർക്ക് കക്കോടി, ചേളന്നൂർ വഴി നന്മണ്ടയിലെത്തി അവിടെ നിന്ന് ബാലുശ്ശേരി എസ്‌റ്റേറ്റ് മുക്ക് വഴി കരിയാത്തുംപാറയിലേക്ക് പോവാം. കണ്ണൂർ ഭാഗത്ത് നിന്ന് വരികയാണെങ്കിൽ വടകരയിൽ നിന്നും പേരാമ്പ്ര വഴി കായണ്ണ എത്തി അവിടെ നിന്നും കരിയാത്തുംപാറയിലേക്ക് എത്താം.