മുംബൈ-പൂനെ റൂട്ടിലെ യാത്രികര്‍ക്ക് നദികളും താഴ്‌വരകളും വെള്ളച്ചാട്ടങ്ങളും ഉള്‍പ്പെടെയുള്ള വിശാലമായ കാഴ്ചകൾ ആസ്വദിക്കാനുള്ള സംവിധാനം ഒരുക്കി റെയില്‍വേ. 

മുംബൈ-പൂനെ റൂട്ടിലെ യാത്രികര്‍ക്ക് നദികളും താഴ്‌വരകളും വെള്ളച്ചാട്ടങ്ങളും ഉള്‍പ്പെടെയുള്ള വിശാലമായ കാഴ്ചകൾ ആസ്വദിക്കാനുള്ള സംവിധാനം ഒരുക്കി റെയില്‍വേ. ഇതിനായി ഡെക്കാണ്‍ എക്സ്പ്രസ് സ്പെഷ്യല്‍ ട്രെയിനില്‍ പ്രത്യേക 'വിസ്റ്റഡോം' കോച്ചുകളാണ് ഒറെയില്‍വേ രുക്കിയിരിക്കുന്നത്. ശനിയാഴ്‍ച മുതൽ പൂനെ- മുംബൈ സർവീസ് ഡെക്കാണ്‍ എക്സ്പ്രസ് പുനരാരംഭിച്ചു. 

ട്രെയിനിലെ ഓരോ വിസ്റ്റഡോം കോച്ചിനും 44 യാത്രക്കാരെ വീതം ഉൾക്കൊള്ളാൻ കഴിയും. കോച്ചുകളിൽ എയർ സ്പ്രിംഗ് സസ്പെൻഷൻ സജ്ജീകരിച്ചിരിക്കുന്നു. ഇത് യാത്ര കൂടുതല്‍ സുഗമവും സുഖകരവുമാക്കുന്നു. ഈ കോച്ചിന് ഉയരമുള്ള ഗ്ലാസ് വിൻഡോകളും ഇലക്ട്രോണിക് നിയന്ത്രിത ഗ്ലാസ് മേൽക്കൂരയുമുണ്ട്. 

Scroll to load tweet…

നേരത്തെ, മുംബൈ-മഡ്‍ഗാവ് റൂട്ടില്‍ വിസ്റ്റഡോം കോച്ച് അവതരിപ്പിച്ചിരുന്നു. ജൻ ശതാബ്‍ദി സ്‍പെഷ്യല്‍ ട്രെയിനിൽ ആയിരുന്നു ഈ കോച്ച് ഘടിപ്പിച്ചിരുന്നത്. ഇപ്പോൾ മുംബൈ-പൂനെ റൂട്ടിലെ യാത്രകര്‍ക്കും ഈ കോച്ചുകളില്‍ ഇരുന്ന് പുറംകാഴ്‍ചകള്‍ ആസ്വാദിക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്. ജാംബ്രൂങ്ങിനടുത്തുള്ള ഉൽഹാസ് നദി, ഉൽഹാസ് വാലി, ഖണ്ടാല, ലോണാവാല, നെറലിനടുത്തുള്ള മാത്തരൻ കുന്നുകള്‍, സോംഗിർ ഹിൽ തുടങ്ങിയ മനോഹരമായ ഭൂപ്രദേശങ്ങളിലൂടെയാണ് ട്രെയിന്‍ കടന്നു പോകുന്നത്. നിരവധി വെള്ളച്ചാട്ടങ്ങളും ഒപ്പം നിരവധി തുരങ്കളിലൂടെയുമൊക്കെ ട്രെയിന്‍ കടന്നുപോകുമ്പോള്‍ യാത്രികര്‍ക്ക് മനോഹരമായ കാഴ്‍ച ആസ്വദിക്കാന്‍ സാധിക്കും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona