സിസിടിവി ദൃശ്യങ്ങൾ വൈറൽ; അക്രമിക്കാനെത്തിയത് മൂന്നുപേർ, ഉടമയെ രക്ഷിക്കാൻ നായയുടെ പരാക്രമം ഇങ്ങനെ

Synopsis
ഉടമ അക്രമിക്കപ്പെടുമെന്ന് കണ്ടതോടെ നായ കുരച്ച് തുടങ്ങി. ആ സമയത്ത് അമിത്ത് നായയെ സ്വതന്ത്രനാക്കുകയായിരുന്നു. അതോടെ നായ അക്രമികൾക്ക് നേരെ തിരിയുകയും അവരെ ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.
മനുഷ്യരുടെ ഏറ്റവും വിശ്വസ്തരായ കൂട്ടാളികളായി കാലങ്ങളായി അറിയപ്പെടുന്ന മൃഗങ്ങളാണ് നായകൾ. ഏതോ കാലം തൊട്ട് അവ മനുഷ്യർക്കൊപ്പം നടക്കുന്നുണ്ട്. പല ആപത്തുകളിലും അവ തങ്ങളുടെ ഉടമകൾക്ക് രക്ഷകരായി മാറിയിട്ടുമുണ്ട്. അത്തരത്തിലുള്ള ഒരു സംഭവമാണ് ഗുജറാത്തിലും ഉണ്ടായത്.
ഗുജറാത്തിലെ മോർബി ജില്ലയിലാണ് സംഭവം നടന്നത്. ഒരു ജർമ്മൻ ഷെപ്പേർഡാണ് അയാളെ ഉപദ്രവിക്കാനെത്തിയ മൂന്ന് പേരിൽ നിന്നും തന്റെ ഉടമയെ രക്ഷിച്ചത്. നായയുടെ ധീരമായ പ്രവൃത്തിയെ ഇപ്പോൾ നെറ്റിസൺസും ഒപ്പം നാട്ടുകാരും അഭിനന്ദനം കൊണ്ട് മൂടുകയാണ്. സമീപത്തെ സിസിടിവിയിലാണ് ദൃശ്യങ്ങൾ പതിഞ്ഞിരിക്കുന്നത്. പുലർച്ചെയാണ് സംഭവം നടന്നത് എന്നും റിപ്പോർട്ടുകൾ പറയുന്നു.
ടങ്കാര തഹസിൽ പരിധിയിലുള്ള മിതാന എന്ന ഗ്രാമത്തിലാണ് പുലർച്ചെ രണ്ട് മണിയോടെ സംഭവം നടന്നത്. കർഷകനായ അമിത് തേബ എന്നയാളെയാണ് മൂന്നുപേരെത്തി അക്രമിക്കാൻ ശ്രമിച്ചത്. വ്യക്തിപരമായ തർക്കമാകാം ആക്രമണത്തിന് പിന്നിലെ കാരണമെന്നാണ് ടാങ്കര ഡിഎസ്പി സമീർ സർദ പറയുന്നത്.
അമിത്തിന്റെ ഫാം ഹൗസിലാണ് സംഭവം നടന്നത്. അമിത്ത് നായയെ തുടലിട്ട് പിടിച്ചിരിക്കയാണ്. ആ സമയത്താണ് അക്രമികൾ അയാളെ വളയുന്നത്. ഉടമ അക്രമിക്കപ്പെടുമെന്ന് കണ്ടതോടെ നായ കുരച്ച് തുടങ്ങി. ആ സമയത്ത് അമിത്ത് നായയെ സ്വതന്ത്രനാക്കുകയായിരുന്നു. അതോടെ നായ അക്രമികൾക്ക് നേരെ തിരിയുകയും അവരെ ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.
അതോടെ അക്രമിക്കാൻ എത്തിയവർ അവിടമാകെ പരക്കം പായുന്നതാണ് കാണുന്നത്. നായയിൽ നിന്നും അവർക്ക് എങ്ങോട്ടും ഓടി രക്ഷപ്പെടാൻ പോലും സാധിക്കുന്നില്ല. ജോണി എന്നാണ് നായയുടെ പേര്. തന്റെ ഉടമയെ എങ്ങനെയെങ്കിലും രക്ഷിക്കാനുള്ള അവന്റെ തീവ്രശ്രമമാണ് വീഡിയോയിൽ കാണുന്നത്.
പ്രായഭേദമന്യേ അവർ 300 പേർ ഒത്തുച്ചേർന്നു, തെരുവിലൊരു മനുഷ്യച്ചങ്ങലയുണ്ടായി, എല്ലാം ഇതിനുവേണ്ടി