അമേരിക്കയിൽ ഇന്ത്യക്കാർ സ്വദേശികളുടെ ജോലി തട്ടിയെടുക്കുന്നു എന്ന ആരോപണത്തിന് മറുപടിയുമായി ഒരു ഇന്ത്യൻ യുവാവ്. വിസാ നിയന്ത്രണങ്ങളും സാംസ്കാരിക വെല്ലുവിളികളും അതിജീവിച്ച് കഠിനാധ്വാനത്തിലൂടെയാണ് തങ്ങൾ ജോലി നേടുന്നതെന്ന് അദ്ദേഹം ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ വ്യക്തമാക്കുന്നു. ഈ പ്രതികരണം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
ഇന്ത്യക്കാർ അമേരിക്കയിലെത്തി സ്വദേശികളുടെ ജോലി തട്ടിയെടുക്കുകയാണെന്ന ആരോപണത്തിന് മറുപടിയുമായി യുഎസിൽ ജോലി ചെയ്യുന്ന ഇന്ത്യൻ യുവാവ്. “നിങ്ങളുടെ ജോലി തട്ടിയെടുത്തതല്ല, നിങ്ങൾക്ക് മുന്നിൽ കൂടുതൽ കഠിനാധ്വാനം ചെയ്ത് നേടിയതാണ്” എന്ന ആശയമാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ അദ്ദേഹം മുന്നോട്ട് വച്ചത്. വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനകം ചർച്ചയായി.
'പോരുതി നേടിയത്'
അമേരിക്കയിലെത്തുന്ന കുടിയേറ്റക്കാർക്ക് ജോലി നേടുന്നതിനുമുമ്പ് തന്നെ നിരവധി വെല്ലുവിളികൾ നേരിടേണ്ടിവരുന്നുണ്ടെന്ന് യുവാവ് ചൂണ്ടിക്കാട്ടി. വിസാ നിയന്ത്രണങ്ങൾ, പുതിയ രാജ്യത്തെ സാംസ്കാരിക വ്യത്യാസങ്ങൾ, ഭാഷയും സാമൂഹിക സാഹചര്യങ്ങളും മനസ്സിലാക്കേണ്ടതിന്‍റെ ബുദ്ധിമുട്ടുകൾ എന്നിവയ്ക്കൊപ്പം, പരിചയമോ ശക്തമായ പ്രൊഫഷണൽ നെറ്റ്‌വർക്കോ ഇല്ലാത്ത സാഹചര്യത്തിൽ കരിയർ ആരംഭിക്കേണ്ടിവരുന്നതും വലിയ വെല്ലുവിളിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യക്കാർ അമേരിക്കയിലെ തൊഴിൽ വിപണിയിൽ വിജയിക്കുന്നതിന്‍റെ പിന്നിൽ കഠിനാധ്വാനം, സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള കഴിവ്, സ്ഥിരത എന്നിവയാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. സ്വന്തം രാജ്യത്ത് നിന്ന് ആയിരക്കണക്കിന് കിലോമീറ്റർ അകലെയെത്തി പുതിയ ജീവിതം കെട്ടിപ്പടുക്കുന്നവരെ “ജോലി തട്ടിയെടുക്കുന്നവർ” എന്ന ഒറ്റ വിശേഷണത്തിലേക്ക് ചുരുക്കുന്നത് ശരിയല്ലെന്നും വീഡിയോയിലൂടെ അദ്ദേഹം അഭിപ്രായപ്പെട്ടു.
യുഎസിലെ ഇന്ത്യൻ കുടിയേറ്റം
അമേരിക്കയിൽ ഇന്ത്യക്കാരുടെ തൊഴിൽ സാന്നിധ്യവും കുടിയേറ്റവുമായി ബന്ധപ്പെട്ട ചർച്ചകളും ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ പ്രതികരണം പുറത്ത് വന്നതും ഏറെ ശ്രദ്ധ നേടുകയും ചെയ്യുന്നത്. പ്രത്യേകിച്ച് വിദേശ തൊഴിലാളികൾ പ്രാദേശിക തൊഴിലവസരങ്ങളെ ബാധിക്കുന്നുവെന്ന വാദവും, മറുവശത്ത് കുടിയേറ്റക്കാർ കഴിവും അധ്വാനവും ഉപയോഗിച്ചാണ് അവസരങ്ങൾ നേടുന്നതെന്ന വാദവും തമ്മിൽ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾ തുടരുകയാണ്. വീഡിയോയ്ക്ക് പിന്നാലെ ഇന്ത്യക്കാരുടെ അധ്വാനത്തെയും വിദേശ രാജ്യങ്ങളിലെ കുടിയേറ്റ അനുഭവങ്ങളെയും കുറിച്ചുള്ള പ്രതികരണങ്ങൾ നിരവധി പേരാണ് പങ്കുവെച്ചത്. തൊഴിൽ അവസരങ്ങളിലെ മത്സരം, കുടിയേറ്റ നയം, കഴിവിന്‍റെ അടിസ്ഥാനത്തിലുള്ള നിയമനം എന്നിവയെക്കുറിച്ചുള്ള വിശാലമായ ചർച്ചയ്ക്കും സംഭവം വഴിയൊരുക്കിയിരിക്കുകയാണ്.


