കിഴക്കനേഷ്യൻ രാജ്യങ്ങളിൽ യാത്ര ചെയ്യുമ്പോൾ നേരിട്ട ദുരനുഭവത്തെക്കുറിച്ച് ഒരു ഇന്ത്യൻ യുവതി വെളിപ്പെടുത്തി. ലാവോസിലെ വിമാനത്താവളത്തിൽ വെച്ച്, കംബോഡിയയിലേക്കുള്ള വിമാനത്തിൽ കയറുന്നതിന് 400 ഡോളർ പണമായി കാണിക്കാൻ അധികൃതർ ആവശ്യപ്പെട്ടെന്നും നിയമവിരുദ്ധ കുടിയേറ്റക്കാരായി സംശയിക്കപ്പെട്ടെന്നും യുവതി പറയുന്നു.  

Add Asianetnews as a Preferred SourcegooglePreferred

കുറഞ്ഞ ചെലവിൽ സഞ്ചരിക്കാൻ കഴിയുന്ന കിഴക്കനേഷ്യൻ രാജ്യങ്ങളിലേക്ക് നിരവധി ഇന്ത്യക്കാരാണ് ഓരോ വർഷവും സഞ്ചരിക്കുന്നത്. എന്നാൽ, അത്ര സുഖകരമല്ലാത്ത അനുഭവങ്ങളാണ് കിഴക്കനേഷ്യൻ രാജ്യങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ നേരിടേണ്ടിവരുന്നതെന്ന ഇന്ത്യക്കാരിയുടെ വെളിപ്പെടുത്തിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇതുവരെ നേരിട്ടത്തിൽ വച്ച് ഏറ്റവും മോശം അനുഭവമാണ് നേരിടേണ്ടിവന്നതെന്ന് യുവതി തന്‍റെ വീഡിയോയിൽ പറയുന്നു. ലാവോസിൽ വച്ച് വിമാനം കയറുന്നതിന് മുമ്പ് 400 ഡോളർ (ഏതാണ്ട് 38,000 രൂപ) അക്കൗണ്ടിൽ കാണിക്കണമെന്നാണ് വിമാനത്താവളം അധികൃതർ ആവശ്യപ്പെട്ടതെന്ന് യുവതി തന്‍റെ വീഡിയോയിൽ പറയുന്നു. വീഡിയോ വൈറലായതിന് പിന്നാലെ തെക്കുകിഴക്കൻ ഏഷ്യയിൽ യാത്ര ചെയ്യുമ്പോൾ സമാനമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് നിരവധി സമൂഹ മാധ്യമ ഉപയോക്താക്കൾ കുറിച്ചു.

കൈയിൽ പണം വേണം

ഇന്‍സ്റ്റാഗ്രാം ഉള്ളടക്ക സൃഷ്ടാവായ അന്നപൂർണയാണ് ലാവോസിൽ വച്ച് തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവം പങ്കുവച്ചത്. 'ഏറ്റവും മോശം, ആഘാതകരമായ അനുഭവം' എന്നാണ് അന്നപൂർണ തനിക്കുണ്ടായ അനുഭവത്തെ കുറിച്ച് വെളിപ്പെടുത്തിയത്. 'നിങ്ങൾ ഒരു ഇന്ത്യക്കാരനാണെങ്കിൽ, തെക്കുകിഴക്കൻ ഏഷ്യയിൽ യാത്ര ചെയ്യാൻ പദ്ധതിയിടുന്നുണ്ടെങ്കിൽ, ഈ വീഡിയോ ഒഴിവാക്കരുത്,' എന്ന് പറഞ്ഞു കൊണ്ടാണ് യുവതി വീഡിയോ പങ്കുവച്ചത്. ലാവോസിലെ ലുവാങ് പ്രബാംഗിലുള്ള എയർലൈൻ ജീവനക്കാർ 400 ഡോളർ പണമായി കാണിച്ചില്ലെങ്കിൽ കംബോഡിയയിലേക്കുള്ള വിമാനത്തിൽ കയറാൻ അനുവദിക്കില്ലെന്ന് അറിയിക്കുകയായിരുന്നു. രണ്ടാഴ്ച മുമ്പ് ബാങ്കോക്കിൽ നിന്ന് കംബോഡിയയിലേക്ക് യാത്ര ചെയ്തപ്പോൾ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നല്ല. താൻ കാർഡ് ഉപയോഗിച്ചാണ് വിസയ്ക്കുള്ള പണം അടച്ചത്. എന്നാൽ ലാവോസിൽ നിന്നും കംബോഡിയയിലേക്ക് മടങ്ങാൻ ശ്രമിച്ചപ്പോഴാണ് പ്രശ്നമുണ്ടായത്.

View post on Instagram

നിയമ വിരുദ്ധ കുടിയേറ്റക്കാർ

പണം നൽകിയതിന്‍റെ തെളിവ് കാണിക്കണമെന്ന് വിമാനത്താവളം ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ഒരു സഞ്ചാരിയാണെന്നും നിയമവിരുദ്ധ വ്യക്തിയല്ലെന്നും തെളിയിക്കാൻ കുറച്ച് പണം കൈയിൽ കരുതണമെന്നും അന്നപൂർണ വീഡിയോയിൽ പറഞ്ഞു. ബാങ്ക് സ്റ്റേറ്റ്‌മെന്‍റുകൾ, മുൻ യാത്രാ ചരിത്രം, കംബോഡിയയിൽ പ്രവേശിച്ചതിന്‍റെ തെളിവ് എന്നിവ കാണിച്ചിട്ടും ബോർഡിംഗ് നിഷേധിക്കപ്പെട്ടെന്നും അന്നപൂർണ പറയുന്നു. അതേസമയം രാജ്യത്ത് ഇത്തരമൊരു നിയമം ഉള്ളതിന്‍റെ രേഖകൾ കാണിക്കാൻ ആവശ്യപ്പെട്ടപ്പോൾ ഒരു വാട്സാപ്പ് ചാറ്റാണ് കാണിച്ചത്. അതിന്‍റെ തന്‍റെ യാത്രയെ കുറിച്ച് ചിലർ വിവരങ്ങൾ പങ്കുവച്ചത് കണ്ട് അമ്പരന്നെന്നും യുവതി പറയുന്നു. കംബോഡിയയിൽ നിന്ന് കര അതിർത്തി വഴി ലാവോസിലേക്ക് പ്രവേശിച്ചപ്പോഴും സമാനമായ പരിശോധന നേരിട്ടിരുന്നു. സഞ്ചാരികൾ എന്ന വ്യാജേന ആളുകൾ ജോലിക്കായി രാജ്യത്ത് നിയമവിരുദ്ധമായി പ്രവേശിക്കുമെന്ന ഭയന്നാണ് അധികൃതർ മടക്ക വിമാന ടിക്കറ്റിന്‍റെ തെളിവ് ആവശ്യപ്പെട്ടതെന്നും യുവതി പറയുന്നു. അതേസമയം വീഡിയോയ്ക്ക് താഴെ ചൈനക്കാർ അടക്കമുള്ളവർ തങ്ങൾക്കും സമാനമായ അനുഭവങ്ങളുണ്ടായിട്ടുണ്ടെന്ന് കുറിച്ചു.