ഉത്തർപ്രദേശിലെ ഫത്തേപൂരിൽ രണ്ട് വർഷമായി മൊബൈൽ നെറ്റ്‌വർക്ക് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ ടെലികോം ജീവനക്കാരനെ ടവറിൽ ബന്ദിയാക്കി. വിവരമറിഞ്ഞെത്തിയ പൊലീസ് ജീവനക്കാരനെ മോചിപ്പിക്കുകയും സംഭവത്തിൽ ഗ്രാമവാസികൾക്കെതിരെ കേസെടുക്കുകയും ചെയ്തു.
രണ്ട് വർഷമായി മൊബൈൽ നെറ്റ്‌വർക്ക് ലഭിക്കുന്നില്ലെന്നാരോപിച്ച് ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയിൽ നാട്ടുകാരുടെ പ്രതിഷേധം സംഘർഷത്തിലേക്ക്. നെറ്റ്‌വർക്ക് പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് മൊബൈൽ ടവർ ജീവനക്കാരനെ നാട്ടുകാർ തടഞ്ഞുവെക്കുകയും പിന്നാലെ അതേ മൊബൈൽ ടവറിൽ തന്നെ ബന്ദിയാക്കുകയും ചെയ്തു സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു.
രണ്ട് വർഷമായി നെറ്റ്‌വർക്ക് മുടങ്ങി
ഫത്തേപൂർ ജില്ലയിലെ കോട്‌വാലി ബിന്ദ്കി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഹർദൗലി ഗ്രാമത്തിലാണ് സംഭവം. സ്വകാര്യ ടെലികോം കമ്പനിയുടെ മൊബൈൽ ടവർ പ്രദേശത്ത് പ്രവർത്തിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ രണ്ട് വർഷമായി 5G സേവനം ലഭ്യമല്ലെന്നാണ് ഗ്രാമവാസികളുടെ ആരോപണം. ഇതുമൂലം ഫോൺ വിളികൾ നടത്തുന്നതിനും ഇന്‍റർനെറ്റ് ഉപയോഗിക്കുന്നതിനും വലിയ ബുദ്ധിമുട്ട് നേരിടുന്നതായും നാട്ടുകാർ ആരോപിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് പ്രതിഷേധം സംഘർഷാവസ്ഥയിലേക്ക് നീങ്ങിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ടവറിന്‍റെ അറ്റകുറ്റപണികൾ തീർക്കാനെത്തിയ ടെലിക്കോം ജീവനക്കാരനെ നാട്ടുകാർ പിടികൂടുകയും ടവറിന് സമീപത്ത് കെട്ടിയിട്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. ടെലികോം കമ്പനി അധികൃതർ നേരിട്ട് സ്ഥലത്തെത്തി പ്രശ്‌നം പരിഹരിക്കുമെന്ന് ഉറപ്പ് നൽകുന്നതുവരെ ജീവനക്കാരനെ വിട്ടയക്കില്ലെന്നും നാട്ടുകാർ അറിയിച്ചു.
നിയമം നിയമത്തിന്‍റെ വഴിക്ക്
സംഭവത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വിഷയം വലിയതോതിൽ ശ്രദ്ധ നേടി. വിവരമറിഞ്ഞ് ബിന്ദ്കി പൊലീസ് സ്ഥലത്തെത്തി ജീവനക്കാരനെ നാട്ടുകാരുടെ കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ചു. സംഭവത്തിൽ ഫത്തേപൂർ പൊലീസ് ബന്ധപ്പെട്ട വകുപ്പുകൾ ചുമത്തി ഗ്രാമവാസികൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം രണ്ട് വർഷത്തോളമായി ഗ്രാമത്തിൽ തുടരുന്ന നെറ്റ്‌വർക്ക് പ്രശ്‌നം പരിഹരിക്കാത്തതിലുള്ള ജനങ്ങളുടെ പ്രതിഷേധമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. എന്നാൽ, ടെലിക്കോം ജീവനക്കാരനെ ബന്ദിയാക്കിയ സംഭവത്തിൽ നിയമനടപടികൾ തുടരുമെന്നും പൊലീസ് വ്യക്തമാക്കി.


