ന്യൂസിലൻഡിൽ മതപരമായ ആചാരങ്ങൾ എങ്ങനെ പരിസ്ഥിതി സൗഹൃദമായി നടത്താമെന്ന് വിശദീകരിക്കുന്ന ഒരു വീഡിയോ വൈറലായി. പൂജാ അവശിഷ്ടങ്ങൾ പുഴയിലൊഴുക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്ന ഇവിടെ , ജൈവവസ്തുക്കൾ കമ്പോസ്റ്റാക്കുകയോ മണ്ണിൽ കുഴിച്ചിടുകയോ ആണ് ചെയ്യുന്നത്.
ന്യൂസിലൻഡ് എങ്ങനെയാണ് മതപരമായ ആചാരങ്ങളെയും പരിസ്ഥിതി സംരക്ഷണത്തെയും ഒരേപോലെ മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് കാണിക്കുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ന്യൂസിലൻഡിൽ താമസിക്കുന്ന ഡോളീ പ്രജാപതി എന്ന കണ്ടന്‍റ് ക്രിയേറ്ററാണ് ഈ വീഡിയോ പങ്കുവെച്ചത്. ന്യൂസിലൻഡിലെ തന്‍റെ ജീവിത രീതികളും അനുഭവങ്ങളും വീഡിയോ ഉള്ളടക്കമായി ഇവർ പങ്കുവയ്ക്കുന്നു. തന്‍റെ ഫോളോവേഴ്‌സ് നിരന്തരം ചോദിക്കാറുള്ള ഒരു ചോദ്യത്തിനുള്ള മറുപടിയായാണ് ഡോളീ പ്രജാപതി ഈ വീഡിയോ തയ്യാറാക്കിയത്: "ന്യൂസിലൻഡിൽ ദൈവങ്ങളെ ആരാധിച്ചു കഴിഞ്ഞാൽ അവശിഷ്ടങ്ങൾ എങ്ങനെയാണ് കളയുന്നത്?" എന്നതായിരുന്നു ചോദ്യം, ഇന്ത്യയിലെ രീതികളിൽ നിന്ന് വ്യത്യസ്തമായി, ന്യൂസിലൻഡിൽ വിഗ്രഹങ്ങളോ മറ്റ് പൂജാ സാമഗ്രികളോ പുഴകളിലോ തടാകങ്ങളിലോ മറ്റ് ജലാശയങ്ങളിലോ നിക്ഷേപിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ടെന്ന് പ്രജാപതി വിശദീകരിച്ചു. പരിസ്ഥിതി സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി രാജ്യം നടപ്പിലാക്കിയിട്ടുള്ള കർശനമായ നിയമങ്ങളെക്കുറിച്ചാണ് വീഡിയോയിൽ സംസാരിക്കുന്നത്.
നദി സംരക്ഷിക്കുക
ഭാരതീയ സംസ്കാരത്തിൽ പൂജാ അവശിഷ്ടങ്ങൾ പുണ്യനദികളിൽ ഒഴുക്കുന്നത് പവിത്രമായ കാര്യമാണെങ്കിലും, ന്യൂസിലൻഡിലെ നിയമവ്യവസ്ഥ അതിന് അനുവദിക്കുന്നില്ല. പ്രകൃതിദത്തമായ ജലസ്രോതസ്സുകൾ മലിനമാകാതിരിക്കാൻ സർക്കാർ അതീവ ജാഗ്രത പുലർത്തുന്നുണ്ടെന്നും വീഡിയോയിൽ വ്യക്തമാക്കുന്നു. പൂജയ്ക്കായി ഉപയോഗിക്കുന്ന പൂക്കൾ, ഇലകൾ, തേങ്ങ എന്നിവ 'ഗ്രീൻ വേസ്റ്റ് ബിന്നുകളിൽ' മാത്രമേ നിക്ഷേപിക്കാൻ പാടുള്ളൂ. ഇവ പിന്നീട് വളമാക്കി മാറ്റപ്പെടുന്നു. അല്ലെങ്കിൽ, ജൈവപരമായ ഈ വസ്തുക്കൾ സ്വന്തം പറമ്പിലെ മണ്ണിൽ കുഴിച്ചുമൂടാവുന്നതാണ്. പുജയ്ക്ക് ശേഷം ഹോമകുണ്ഡത്തിലെ ചാരം പേപ്പറിൽ പൊതിഞ്ഞ് കോമ്പോസ്റ്റ് ബിന്നിൽ നിക്ഷേപിക്കണം. എന്നാൽ ചെറിയ അളവിലുള്ള ചാരം ചെടികൾക്ക് ചുറ്റും വിതറുന്നതിന് തടസ്സമില്ലെന്നും ഡോളീ വിശദീകരിക്കുന്നു.
വിശ്വാസവും പ്രകൃതി സംരക്ഷണവും
പ്രകൃതിയെ മലിനമാക്കാതെ തന്നെ മതപരമായ ആചാരങ്ങൾ എങ്ങനെയൊക്കെ നിർവഹിക്കാം എന്നതിനെക്കുറിച്ച് വളരെ വ്യക്തമായ ധാരണയാണ് ന്യൂസിലൻഡ് ഭരണകൂടം പൗരന്മാർക്ക് നൽകുന്നത്. അവിടെ വസിക്കുന്ന ഹൈന്ദവ സമൂഹം ഈ നിയമങ്ങൾ പാലിച്ചുകൊണ്ട് തന്നെയാണ് തങ്ങളുടെ വിശ്വാസങ്ങൾ മുമ്പോട്ട് കൊണ്ടുപോകുന്നത്. പുഴകളിലോ മറ്റ് ജലാശയങ്ങളിലോ ചിരാതുകളും അഗർബത്തികളും നിക്ഷേപിക്കാൻ പാടില്ലെന്ന് അവർ പ്രത്യേകം ഓർമ്മിപ്പിച്ചു. "ന്യൂസിലൻഡിൽ താമസിക്കുന്നവർ പൂജാ കർമ്മങ്ങൾക്കായി പരമാവധി പ്രകൃതിദത്തമായ വസ്തുക്കൾ ഉപയോഗിക്കാൻ ശ്രമിക്കുന്നു. ഇവ പ്രധാനമായും മണ്ണിൽ ലയിച്ചു ചേരുന്നവയാണ്, ഇത് പരിസ്ഥിതിയെ സംരക്ഷിക്കാൻ സഹായിക്കുന്നു," അവർ കുറിച്ചു. വിശ്വാസപരമായ ആചാരങ്ങൾ എങ്ങനെയാണ് പരിസ്ഥിതി സൗഹൃദമായ രീതിയിൽ നിർവഹിക്കപ്പെടുന്നതെന്നും, സുസ്ഥിരമായ ജീവിതശൈലിയിൽ മതങ്ങൾക്കുള്ള പങ്കും തന്‍റെ വീഡിയോയിലൂടെ അവർ എടുത്തുകാട്ടി. ഡോളീ പ്രജാപതിയുടെ വീഡിയോ വൈറലായതിന് പിന്നാലെ ഇന്ത്യയിലും സമാനമായ രീതിയിലുള്ള മാറ്റങ്ങൾ വേണമെന്ന് നിരവധി പേർ അഭിപ്രായപ്പെട്ടു.


