ദില്ലിയിൽ റീൽ ചിത്രീകരിക്കുന്നതിനിടെ 22-കാരി അഴുക്കുചാലിൽ വീണു. കഴുത്തറ്റം മലിനജലത്തിൽ മുങ്ങിയ യുവതിയെ അതുവഴി പോയ പോലീസ് പട്രോളിംഗ് സംഘമാണ് രക്ഷപ്പെടുത്തിയത്. പ്രദേശത്തെ മോശം അവസ്ഥയെക്കുറിച്ച് ബോധവത്ക്കരണം നടത്താനാണ് താൻ ശ്രമിച്ചതെന്ന് യുവതി. 

മൂഹ മാധ്യമ റീൽ ചിത്രീകരണത്തിനിടെ ദില്ലിക്കാരിയായ 22 -കാരി നജഫ്ഗഡിലെ തന്‍റെ വീടിന് സമീപത്തെ ഒരു തുറന്ന അഴുക്കുചാലിലേക്ക് വഴുതി വീണു. വീഡിയോ ചിത്രീകരണത്തിനിടെ ബാലൻസ് തെറ്റിയാണ് യുവതി അഴുക്കുചാലിലേക്ക് വീണത്. ആഴമേറിയ അഴുക്കു ചാലിലേക്ക് യുവതി വീണത് മറ്റാരും കണ്ടില്ല. രക്ഷിക്കാനായി യുവതി നിലവിളിക്കുന്നതിനിടെ അതുവഴി പോയ പോലീസിന്‍റെ പട്രോളിംഗ് സംഘം നിലവിളി ശബ്ദം കേട്ട് വാഹനം നിർത്തി പരിശോധിച്ചപ്പോഴാണ് കഴുത്തോളം മലിന ജലത്തിൽ മുങ്ങിയ നിലവിളിക്കുന്ന യുവതിയെ കണ്ടെത്തിയത്.

രക്ഷാപ്രവർ‍ത്തകരായി പോലീസ്

സംഭവ ശേഷം ദില്ലി പോലീസ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്. പോലീസ് ഉദ്യോഗസ്ഥർ പരസ്പരം കൈ കോർക്ക് പിടിച്ച് അഴുക്കുചാലിൽ വീണ യുവതിയെ വലിച്ച് കയറ്റാൻ ശ്രമിക്കുന്നു. ഇതിനായി നീളമുള്ള ഒരു കയർ ഇവർ യുവതിയ്ക്ക് എറി‌ഞ്ഞ് കൊടുത്തു. അഴുക്കു ചാലിൽ നിന്നും കയറാനുള്ള ശ്രമത്തിനിടെ യുവതി പല തവണ ബാലൻസ് തെറ്റി വീണ്ടും അതേ മലിന ജലത്തിലേക്ക് വീഴുന്നതും വീഡിയോയിൽ കാണാം.

View post on Instagram

ബോധവത്ക്കരണ റീലിന് വേണ്ടി

വീഡിയോ വൈറലായതിന് പിന്നാലെ താന്‍ അപകടകരമായ സ്റ്റണ്ട് ചിത്രീകരിക്കുകയായിരുന്നില്ലെന്നും മറിച്ച് തന്‍റെ വീടിന് മുന്നിലെ പ്രദേശത്തെ മോശം അവസ്ഥയെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാനായി ഒരു റീൽ ചിത്രീകരിക്കുകയായിരുന്നെന്നും യുവതി പറഞ്ഞു. ആളുകൾ അശ്രദ്ധമി മാലിന്യം വലിച്ചെറിഞ്ഞ് അഴുക്കുചാലുകൾ അടഞ്ഞുപോയെന്നും ഇത് പ്രദേശവാസികളുടെ ആരോഗ്യത്തെ അപകടകരമായി ബാധിക്കുമെന്നും യുവതി പറഞ്ഞു. പൊതു ഇടം വ‍ൃത്തിയായി സൂക്ഷിക്കുന്നതിനെ കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനായിരുന്നു തന്‍റെ ശ്രമമെന്നും അവർ കൂട്ടിച്ചേർത്തു. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേർ കുറിപ്പുകളുമായെത്തി. ചിലർ യുവതിയുടെ ഉദ്ദേശശുദ്ധിയെ അഭിനന്ദിച്ചു. മറ്റ് ചിലർ സ്വന്തം സുരക്ഷ നോക്കാതെ റീൽ ചിത്രീകരണത്തിന് ഇറങ്ങിയതിന് യുവതിയെ വിമർശിച്ചു.