ബെംഗളൂരുവിലെ ഒരു ഐടി ജീവനക്കാരന്‍ തൻ്റെ ആഡംബര ഫ്ലാറ്റിലെ സൗകര്യങ്ങൾ ആസ്വദിക്കാൻ ജോലിത്തിരക്ക് കാരണം സമയമില്ലെന്ന് പറയുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ജീവിതം ഒരു 'എലിക്കെണി' പോലെയാണെന്നാണ് യുവാവ് പറയുന്നത്.
ഐടി നഗരമായ ബെംഗളൂരുവിലെ അമിതമായ ജോലിഭാരവും വർദ്ധിച്ചുവരുന്ന ജീവിതച്ചെലവും ചർച്ചയാക്കി ഒരു യുവാവ് ഷെയർ ചെയ്ത വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആധുനിക സൗകര്യങ്ങളുള്ള ഫ്ലാറ്റുകൾക്കായി വൻതുക ചിലവാക്കുമ്പോഴും അവയൊന്നും ഉപയോഗിക്കാൻ സാധിക്കാത്ത ഐടി പ്രൊഫഷണലുകളുടെ ദുരവസ്ഥയാണ് ഈ വീഡിയോ തുറന്നുകാട്ടുന്നത്.
പ്രതിമാസം 50,000 രൂപ വാടക നൽകി താമസിക്കുന്ന യുവാവാണ് തന്റെ അനുഭവം പങ്കുവെച്ചത്. സ്വിമ്മിംഗ് പൂൾ, ജിം തുടങ്ങിയ എല്ലാ സൗകര്യങ്ങളും അപ്പാർട്ട്മെന്റിലുണ്ടെങ്കിലും ജോലിത്തിരക്ക് കാരണം ഇവയൊന്നും ഉപയോഗിക്കാൻ തനിക്ക് സമയമില്ലെന്ന് അദ്ദേഹം പറയുന്നു. 'എന്റെ കയ്യിൽ സമയമില്ല' എന്നാണ് അദ്ദേഹം സങ്കടത്തോടെ പറയുന്നത്.
തന്റെ അയൽവാസികളും ഇതേ അവസ്ഥയിലാണെന്നും നഗരത്തിലെ പല ആഡംബര ഫ്ലാറ്റുകളിലെയും ജിമ്മുകളും പൂളുകളും ആളുകളില്ലാതെ ഒഴിഞ്ഞുകിടക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പണം സമ്പാദിക്കാനായുള്ള ഈ ഓട്ടം ഒരു 'എലിക്കെണി' പോലെയാണെന്നും, പണം ലഭിക്കുന്നുണ്ടെങ്കിലും ജീവിതത്തിൽ സമാധാനവും സമയവും നഷ്ടപ്പെടുകയാണെന്നും അദ്ദേഹം വീഡിയോയിൽ കൂട്ടിച്ചേർക്കുന്നു.
ജനുവരി 4 -ന് പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം 4 ലക്ഷത്തിലധികം കാഴ്ചക്കാരെ നേടിക്കഴിഞ്ഞു. വീഡിയോയ്ക്ക് താഴെ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിലർ ബെംഗളൂരുവിലെ ഉയർന്ന വാടകയെക്കുറിച്ച് ആശങ്ക പങ്കുവെച്ചു. മൾബറി ടവറിൽ 74,000 രൂപ വാടക നൽകുന്ന ഒരാൾ, 50,000 രൂപ എന്നത് ഒരു 'നല്ല ഡീൽ' ആണെന്ന് അഭിപ്രായപ്പെട്ടു. സമയമില്ല എന്നത് വെറും ഒഴികഴിവ് മാത്രമാണെന്നും മുൻഗണനകൾ മാറ്റിയാൽ സമയം കണ്ടെത്താമെന്നും ചിലർ വാദിച്ചു. മെച്ചപ്പെട്ട ജീവിത സാഹചര്യത്തിനായി വിദേശത്തേക്ക് കുടിയേറുന്നതാണ് നല്ലതെന്ന അഭിപ്രായവും ഉയർന്നു വന്നു.
ബെംഗളൂരുവിൽ വീട് വാടകയ്ക്ക് എടുക്കുന്നതുമായി ബന്ധപ്പെട്ട മറ്റൊരു വിചിത്രമായ വാർത്തയും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ഫ്ലാറ്റ് കാണാൻ വരുന്നവരോട് കാണുന്നതിന് മുൻപായി ഒരു മാസത്തെ വാടക മുൻകൂറായി ആവശ്യപ്പെടുന്ന ഉടമകളെക്കുറിച്ചുള്ള വിവരങ്ങളാണ് റെഡിറ്റിലൂടെ പുറത്തുവന്നത്. പണം നൽകാതെ ഫ്ലാറ്റിലേക്ക് പ്രവേശനം നൽകില്ലെന്ന് സെക്യൂരിറ്റി ഗാർഡുകൾ കർശന നിലപാട് സ്വീകരിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ബെംഗളൂരുവിലെ വാടക വിപണിയിലെ കടുത്ത മത്സരം ചൂഷണം ചെയ്തുള്ള പുതിയ തരം തട്ടിപ്പാണിതെന്ന് പലരും മുന്നറിയിപ്പ് നൽകുന്നു.
