ഓൺലൈൻ ഓർഡർ എത്തിക്കാൻ അഞ്ച് മിനിറ്റ് വൈകിയെന്നാരോപിച്ച് ഉത്തർപ്രദേശിലെ മീററ്റിൽ ഡെലിവറി ജീവനക്കാരനെ ഉപഭോക്താവ് ക്രൂരമായി മർദിച്ചു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഈ സംഭവം ഗിഗ് തൊഴിലാളികളുടെ സുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്.
ഓൺലൈൻ ഓർഡർ എത്തിക്കാൻ അഞ്ച് മിനിറ്റ് വൈകിയെന്നാരോപിച്ച് ഡെലിവറി ജീവനക്കാരനെ ഉപഭോക്താവ് മർദിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം. ആഗസ്റ്റ് 14 -ന് രാത്രി ഉത്തർപ്രദേശിലെ മീററ്റിലെ ഗംഗാ സാഗർ കോളനിയിലെ ഒരു ഹൗസിങ് സൊസൈറ്റിയിലായിരുന്നു സംഭവമെന്ന് റിപ്പോർട്ടുകൾ പറയുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
വൈകിയത് അഞ്ച് മിനിറ്റ്
ബ്ലിങ്കിറ്റ് ഡെലിവറി ജീവനക്കാരനായ അമിത് യാദവാണ് ഓർഡർ എത്തിക്കാനായി ഉപഭോക്താവ് യമൻ കൻസാലിന്‍റെ വീട്ടിലെത്തിയത്. രാത്രി 9.30 ഓടെയായിരുന്നു ഇത്. താൻ ഏകദേശം അഞ്ച് മിനിറ്റ് മാത്രമാണ് വൈകിയതെന്ന് അമിത് പറയുന്നു. എന്നാൽ, 15 മിനിറ്റോളം വൈകിയെത്തിയെന്നാണ് യമൻ ആരോപിച്ചത്. പിന്നാലെ ഇതിനെച്ചൊല്ലി ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഡെലിവറി ജീവനക്കാരൻ മോശമായി സംസാരിച്ചെന്ന് ഉപഭോക്താവ് ആരോപിച്ചു.
തർക്കം, പിന്നാലെ അടി
വാക്കുതർക്കം പെട്ടെന്ന് തന്നെ കൈയാങ്കളിയിലേക്ക് മാറി. സിസിടിവി ദൃശ്യങ്ങളിൽ യമൻ, അമിത്തിന്‍റെ മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും ഇയാളെ തല്ലുകയും ചവിട്ടുകയും ചെയ്യുന്നത് കാണാം. പിന്നീട് യമന്‍റെ ഭാര്യയെന്ന് കരുതുന്ന ഒരു സ്ത്രീ വീട്ടിൽനിന്ന് പുറത്തുവന്ന് അമിത്തിനെ അകത്തേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളിൽ കാണാം. വീട്ടിനുള്ളിൽ വച്ചും തന്നെ മർദിച്ചതായി അമിത് പിന്നീട് പൊലീസിനോട് പരാതിപ്പെട്ടു. ഒപ്പം ഭാര്യയെ ഉൾപ്പെടുത്തി വ്യാജ പീഡനക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇയാൾ ആരോപിച്ചു.
പഠനത്തോടൊപ്പം ജോലിയും
വിദ്യാഭ്യാസത്തോടൊപ്പം ദിവസവും ഏതാനും മണിക്കൂർ പാർട്ട് ടൈം ഡെലിവറി ജോലി ചെയ്യുന്നയാളാണ് അമിത്. തന്‍റെ ഫോൺ പിടിച്ചെടുത്തതായും പണം കൈക്കലാക്കാൻ ശ്രമിച്ചെന്നും അമിത് ആരോപിച്ചു. സംഭവത്തിന് പിന്നാലെ പരാതി നൽകിയതോടെയാണ് പൊലീസ് നടപടി സ്വീകരിച്ചത്. പിന്നാലെ പോലീസ് യമനെ അറസ്റ്റ് ചെയ്തു. ദൃശ്യങ്ങൾ വൈറലായതോടെ ഡെലിവറി ജീവനക്കാരുടെ സുരക്ഷയെക്കുറിച്ചും ചർച്ച ശക്തമായി. ഏതാനും മിനിറ്റ് വൈകിയതിന്‍റെ പേരിൽ ഒരാളെ ശാരീരികമായി ആക്രമിക്കുന്നത് ഒരിക്കലും ന്യായീകരിക്കാനാകില്ലെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ എഴുതി. ഗിഗ് തൊഴിലാളികൾക്ക് കൂടുതൽ സംരക്ഷണം ഉറപ്പാക്കണമെന്നും കർശന നടപടി വേണമെന്നും നിരവധി പേരാണ് ആവശ്യപ്പെട്ടത്.


