രണ്ട് പെരുമ്പാമ്പുകളെ കൊണ്ട് വന്ന് ഗ്യാസ് സ്റ്റേഷന്‍റെ മേശപ്പുറത്തേക്ക് വച്ച് ക്യാഷ്യറുടെ ശ്രദ്ധതിരിക്കാനായിരുന്നു മോഷ്ടാക്കളുടെ ശ്രമം.
പട്ടാപകല്‍ ആളുകൾക്കിടയില്‍ നിന്നും മോഷണം നടത്താന്‍ മോഷ്ടാക്കൾ പല തന്ത്രങ്ങൾ ഉപയോഗിക്കുന്നു. ഇത് പ്രധാനമായും തങ്ങളില്‍ നിന്നും മറ്റുള്ളവരുടെ ശ്രദ്ധ തിരിക്കാനും അതുവഴി സുരക്ഷിതമായി മോഷണം നടത്താനുമാണ്. യുഎസിലെ ഒരു ഗ്യാസ് സ്റ്റേഷനില്‍ നിന്നും 400 ഡോളര്‍ (34,266 രൂപ) വിലയുള്ള സിബിഡി ഓയില്‍ മോഷ്ടിക്കുന്നതിന് ഉപയോഗിച്ചത് പെരുമ്പാമ്പുകളെ. അമേരിക്കയിലെ ടെന്നസിയിലെ ഒരു ഗ്യാസ് സ്റ്റേഷനിലാണ് ഈ മോഷണ ശ്രമം നടന്നതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.
സിസിടിവി ദൃശ്യങ്ങളില്‍ ഒരു ക്യാഷ്യറെയും അയാളോട് സംസാരിച്ച് നില്‍ക്കുന്ന ഒരാളെയും കാണാം. ഒപ്പം ഒരു പെരുമ്പാമ്പനെ പിടിച്ച് നില്‍ക്കുന്ന രണ്ട് കൈകളും. ഇയാൾ ക്യാമറാ ഫ്രെമിന് പുറത്താണ്. സംസാരിച്ച് നില്‍ക്കുന്നതിനിടെയില്‍ ചുരുട്ടി ഒരു പന്ത് പോലെയാക്കിയ പെരുമ്പാമ്പിനെ ആദ്യം മേശപ്പുറത്ത് വയ്ക്കുന്നു. ഈ സമയം ഇതിന്‍റെ ചിത്രമെടുക്കാന്‍ ശ്രമിച്ച ക്യാഷ്യരുടെ കൈയില്‍ നിന്നും മൊബൈല്‍ ഫോണ്‍ തട്ടിപ്പറിക്കാന്‍ ഇവര്‍ ശ്രമിക്കുന്നെങ്കിലും ക്യാഷര്‍ തന്‍റെ ഫോണ്‍ സുരക്ഷിതമാക്കുന്നു. ഈ സമയം മൂന്നാമത്തെയാൾ മറ്റൊരു പെരുമ്പാമ്പിനെ എടുത്ത് മേശയിലേക്ക് ഇടുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ പിന്നീടുള്ള ദശ്യങ്ങൾ സിസിടിവി വീഡിയോയില്‍ ഇല്ല.
ഇതിനിടെ ക്യാഷര്‍ പോലീസിനെ വിവരം അറിയിക്കുകയും അവരെത്തുന്നതിന് മുമ്പ് മോഷണശ്രമത്തിനെത്തിവയര്‍ രക്ഷപ്പെട്ടെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ മോഷണ ശ്രമത്തിനായാണ് പാമ്പുകളെ ഗ്യാസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നതെന്നാണ് പോലീസിന്‍റെ നിഗമനം. അതേസമയം ഇവര്‍ ഇതിനിടെ എന്തെങ്കിലും മോഷ്ടിച്ചോയെന്നും പോലീസ് അന്വേഷിക്കുന്നു. ഇതുവരെയായും പ്രതികളെ കുറിച്ച് പോലീസിന് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പാമ്പുകളെ തനിക്ക് പേടിയാണെന്ന് കടയില്‍ ഈ സമയം ഉണ്ടായിരുന്ന ക്യാഷ്യറായ മ.ൂർ റാവല്‍ പോലീസിനോട് പറഞ്ഞു. ധാരാളം ഉപഭോക്താക്കൾ കടയില്‍ ഉണ്ടായിരുന്ന സമയത്താണ് ഇത് സംഭവിച്ചത്. അവര്‍ പോകുന്നതിനിടെ കൌണ്ടറില്‍ നിന്നും ഒരു സിബിഡി ഓയില്‍ ബോട്ടില്‍ മോഷ്ടിച്ചെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. അതേസമയം സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഒപ്പം നിരവധി പേര്‍ വീഡിയോ റീഷയര്‍ ചെയ്തു.
