തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്, സേലത്തേക്കുള്ള യാത്രാമധ്യേ വാഹനം നിർത്തി വയോധികയായ ചേല്ലം എന്ന സ്ത്രീക്ക് തന്‍റെ വിലകൂടിയ സൺഗ്ലാസ് സമ്മാനിച്ചു. പ്രദേശവാസികളുമായി സംസാരിച്ച അദ്ദേഹം, സർക്കാർ തീരുമാനങ്ങളെക്കുറിച്ച് വിശദീകരിച്ചു. ഈ അപ്രതീക്ഷിത കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.
തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് അപ്രതീക്ഷിതമായി വാഹനം നിർത്തി വയോധികയായ ഗ്രാമീണ സ്ത്രീക്ക് തന്‍റെ വിലകൂടിയ 'ക്രിസ്റ്റ്യൻ ഡിയോർ' സൺഗ്ലാസ് സമ്മാനിച്ച സംഭവം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സാമ്പാ നെൽക്കൃഷിക്കായി മേട്ടൂർ അണക്കെട്ട് തുറക്കുന്ന ചടങ്ങിലും മേട്ടൂർ ജലവൈദ്യുത നിലയ സന്ദർശനത്തിനും ശേഷം സേലം വിമാനത്താവളത്തിലേക്ക് മടങ്ങുമ്പോഴാണ് സംഭവം.
ആദ്യ കാഴ്ചയിലെ വില കൂടിയ സമ്മാനം
വഴിയരികിലെ കൃഷിയിടത്തിൽ ജോലി ചെയ്തുകൊണ്ടിരുന്ന മുതിർന്ന സ്ത്രീകളുടെ സംഘത്തെ കണ്ടതോടെ മുഖ്യമന്ത്രി വാഹനം നിർത്താൻ ആവശ്യപ്പെടുകയും അവരോട് സംസാരിക്കാൻ ഇറങ്ങിച്ചെല്ലുകയുമായിരുന്നു. മുഖ്യമന്ത്രിയുടെ വാഹനം കണ്ടതോടെ കാര്യമറിയാൻ അടുത്തേക്ക് വന്ന ചേല്ലം എന്ന വയോധിക, മടിയൊന്നും കൂടാതെ വിജയ്യുടെ കൈകളിൽ പിടിച്ചു. "ഭക്ഷണം കഴിച്ചോ എന്ന് അദ്ദേഹം എന്നോട് ചോദിച്ചു. അദ്ദേഹത്തെ കാണാൻ കാത്തിരുന്നതിനാൽ കഴിച്ചില്ലെന്ന് ഞാൻ മറുപടി നൽകി," വികാരഭരിതയായി ചേല്ലം മാധ്യമങ്ങളോട് പറഞ്ഞു. ചേല്ലത്തിന്‍റെ കൈപിടിച്ച് തോട്ടത്തിലൂടെ നടന്ന മുഖ്യമന്ത്രി, അവരുടെ വിവരങ്ങൾ ചോദിച്ചറിഞ്ഞു. പ്രദേശവാസിയായ പളനിസാമിയുടെ വീടും തൊഴുത്തും സന്ദർശിച്ച ശേഷം, താൻ ധരിച്ചിരുന്ന സൺഗ്ലാസ് വിജയ് ചേല്ലത്തിന് നൽകാൻ തുനിഞ്ഞു. അവർ ആദ്യം വിസമ്മതിച്ചെങ്കിലും വിജയ് തന്നെ അത് ആ വയോധികയെ അണിയിക്കുകയായിരുന്നു.
'കാര്യം പറയാൻ മറന്നാലെന്ത്?'
"സിനിമകളിൽ കാണുന്നതുപോലെ തന്നെ നേരിട്ടും അദ്ദേഹം സുന്ദരനാണ്. ആരെങ്കിലും അദ്ദേഹത്തെ ഉപദ്രവിക്കാൻ വന്നാൽ ഞാൻ പ്രതിരോധിക്കും," ചേല്ലം സന്തോഷത്തോടെ കൂട്ടിച്ചേർത്തു. തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ കൂടിയായ വിജയ്, 15 മിനിറ്റോളം അവിടെ ചിലവഴിച്ചു. വീട്ടുകാർക്ക് ധോത്തിയും സാരിയും സമ്മാനിച്ച അദ്ദേഹം, പാൽ സംഭരണ വില 44 രൂപയായി ഉയർത്തിയ സർക്കാരിന്‍റെ തീരുമാനത്തെക്കുറിച്ചും കാർഷിക വിഷയങ്ങളെക്കുറിച്ചും പ്രദേശവാസികളോട് സംസാരിച്ചു. ആവേശത്തിനിടയിൽ തന്‍റെ നഷ്ടപ്പെട്ട റേഷൻ കാർഡിനെക്കുറിച്ചോ, വാർദ്ധക്യ സഹജമായ പ്രയാസങ്ങളെക്കുറിച്ചോ പറയാൻ ചേല്ലം മറന്നുപോയി. എങ്കിലും മുഖ്യമന്ത്രി കാണിച്ച സ്നേഹം തനിക്ക് നൽകിയ സന്തോഷം വാക്കുകൾക്ക് അതീതമാണെന്ന് അവർ പറഞ്ഞു. മുഖ്യമന്ത്രി വിജയ്യയുടെ സന്ദർശനത്തിന്‍റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്.


