പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ലോകനേതാക്കൾക്കിടയിൽ വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. പുടിൻ-എർദോഗൻ കൂടിക്കാഴ്ചയ്ക്കിടെ 'ഗേറ്റ് ക്രാഷ്' ചെയ്തതും, ഷി ജിൻപിങ് അവഗണിച്ചപ്പോൾ പുടിന് ഹസ്തദാനം നൽകാൻ ശ്രമിച്ചതുമാണ് പുതിയ സംഭവങ്ങൾ.
2025-ൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സമൂഹ മാധ്യമങ്ങളിൽ താരമായിരുന്നു. അദ്ദേഹത്തിന്‍റെ നിരവധി വീഡിയോകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. പക്ഷേ, അതെല്ലാം നെഗറ്റീവ് പബ്ലിസിറ്റികളായിരുന്നുവെന്ന് മാത്രം. ഏറ്റവും ഒടുവിലായി, തുർക്ക്മെനിസ്ഥാനിലെ അഷ്ഗാബത്തിൽ റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനും തുർക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് എർദോഗനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കിടെ ഷെഹ്ബാസ് ഷെരീഫ് 'ഗേറ്റ് ക്രാഷ്' ചെയ്തെന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ കണ്ടെത്തൽ. പിന്നാലെ ഷെഹ്ബാസ് ഷെരീഫ് സമൂഹ മാധ്യമങ്ങളിൽ ട്രെന്‍റിംഗായി.
തഴഞ്ഞ് ഷി, പിന്നിലൂടെ പോയി പുടിന് കൈ കൊടുത്ത് ഷെഹ്ബാസ്
സെപ്റ്റംബറിൽ നടന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഉച്ചകോടിക്കിടെ എത്തിചേർന്ന രാഷ്ട്രത്തലവന്മാരെ ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍ പിങ്, റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിന് പരിചയപ്പെടുത്തുകയായിരുന്നു. ഇതിനിടെ ഷെഹ്ബാസ് ഷെരീഫിനെ ബോധപൂർവ്വം ഒഴിവാക്കാൻ ശ്രമിച്ച ഷി ജിൻ പിങ് മുന്നോട്ട് നടന്നപ്പോൾ പിന്നിലൂടെ പോയി വ്ലാദിമിർ പുടിന് ഹസ്തദാനം നല്‍കുന്ന ഷെഹ്ബാസ് ഷെരീഫിനെ വീഡിയോയിൽ കാണാം. ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
കാത്തിരുന്ന് പ്രധാനമന്ത്രി
പിന്നാലെ, അഷ്ഗബാദിൽ റഷ്യൻ പ്രസിഡന്‍റിനെ കാണാനായി പാക് പ്രധാനമന്ത്രി 40 മിനിറ്റോളം കാത്തിരുന്നെന്നും പക്ഷേ, വെറും 10 മിനിറ്റിൽ ആ കൂടിക്കാഴ്ച അവസാനിച്ചെന്നും എഎന്‍ഐയുടെ റിപ്പോര്‍ട്ട് പുറത്ത് വന്നു. വീഡിയോ വൈറലായതോടെ ആളുകൾ ഷെഹ്ബാസ് ഷെരീഫിന്‍റെ പേര് വ്യാപകമായി സെർച്ച് ചെയ്യാൻ ആരംഭിച്ചു. അങ്ങനെ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്‍റെ പേര് ഗൂഗിളിൽ ട്രെൻഡിംഗായി. ബീഹാർ, അസം, ഒഡീഷ, ഉത്തർപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് ഭൂരിഭാഗം അന്വേഷണങ്ങളുമുണ്ടായത്. പാക് നേതാവിനെ തിരയുന്നതിനു പുറമേ, ആളുകൾ "വ്‌ളാഡിമിർ പുടിൻ, റഷ്യ പ്രസിഡന്റ്" എന്നും തിരഞ്ഞു.
ആദ്യമായല്ല
കഴിഞ്ഞ ഒക്ടോബറിൽ ഈജിപ്തിൽ നടന്ന സമാധാന ഉച്ചകോടിയിൽ ഡൊണാൾഡ് ട്രംപിനെ പ്രശംസിച്ചതിന് ശേഷം പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ സോഷ്യൽ മീഡിയ രൂക്ഷമായി വിമർശിച്ചിരുന്നു. ട്രംപിന്‍റെ മുഖസ്തുതി പാകിസ്ഥാനെ പരിഹസിക്കുന്നതാണെന്നായിരുന്നു പലരും എഴുതിയത്. ട്രംപിനെ 'സമാധാനത്തിന്‍റെ മനുഷ്യൻ' എന്നാണ് ഷെരീഫ് വിശേഷിപ്പിച്ചത്. ട്രംപിനെ 'മഹാനായ പ്രസിഡന്‍റ്' എന്ന് വിശേഷിപ്പിച്ച അദ്ദേഹം ട്രംപിന്‍റെത് 'മാതൃകാപരമായ നേതൃത്വ'മാണെന്നും പ്രശംസിച്ചിരുന്നു. ഇതിനെതിരെ അതിരൂക്ഷമായ വിമർശനമാണ് ഷെഹ്ബാസ് ഷെരീഫിന് നേരിടേണ്ടിവന്നത്.


