ഇലക്ട്രിക്ക് ലൈനില്‍ തലകീഴായി തൂങ്ങിക്കിടന്ന് പുൾ അപ്പ് ചെയ്യുന്ന യുവാവിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
ശക്തിപ്രകടനത്തിനായി എന്തും ചെയ്യാന്‍ മടിക്കാത്തവാരാണ് നമ്മളില്‍ പലരും. നാലാളുടെ മുന്നില്‍ ആളാവാന്‍ കിട്ടുന്ന അവസരം കളഞ്ഞ് കുളിക്കാന്‍ മടിക്കുന്നവര്‍. എന്നാല്‍ അത്തരം ശ്രമങ്ങൾ അങ്ങേയറ്റത്തെ അപകടം നിറഞ്ഞതാണെങ്കിലോ? അത് വീര്യത്വത്തിന് പകരം മറ്റ് ചില വിശേഷണങ്ങളെയാകും നമ്മുക്ക് സമ്മാനിക്കുക. സമാനമായ ഒരു സംഭവത്തില്‍ സമൂഹ മാധ്യമ ഉപയോക്താക്കൾ അങ്ങേയറ്റം രൂക്ഷമായ രീതിയിലായിരുന്നു പ്രതികരിച്ചത്. ഒരു മനുഷ്യന്‍ വൈദ്യുതി കമ്പിയില്‍ പുൾ അപ്പ് ചെയ്യുന്ന വീഡിയോയായിരുന്നു അത്.
വൈദ്യുതി തൂണിന് മുകളിലൂടെ പോകുന്ന റബർ കോട്ടിംഗുള്ള വൈദ്യുതി കമ്പനിയിൽ തൂങ്ങിക്കിടന്നാണ് യുവാവിന്‍റെ പുൾ അപ്പ് സാഹസം. ഫിറ്റ്നസ് ഹെവന്‍ എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടിലൂടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. അതസമയം എപ്പോൾ എവിടെയാണ് ഇത് സംഭവിച്ചതെന്ന് വീഡിയോയില്‍ വ്യക്തമാക്കിയിട്ടില്ല. 'ജിം സഹോദരന്‍, അവിടെ നിന്ന് എങ്ങനെ എഴുന്നേറ്റു? എന്ന് ചോദിച്ച് കൊണ്ടാണ് വീഡിയോ പങ്കുവച്ചത്. വീഡിയോ ഇതിനകം രണ്ട് കോടി ഇരുപത് ലക്ഷത്തോളം പേരാണ് കണ്ടത്.
പിന്നാലെ വീഡിയോയ്ക്ക് താഴെ രൂക്ഷമായ രീതിയിലാണ് കാഴ്ചക്കാര്‍ പ്രതികരിച്ചത്. മിക്കയാളുകളും യുവാവിന്‍റെ നിരുത്തരവാദപരമായ പെരുമാറ്റത്തെ വിമർശിച്ചു. ചിലര്‍ അയാളുടെ സുരക്ഷയില്‍ ആശങ്ക പങ്കുവച്ചു. 'ഇത് മണ്ടത്തരത്തിനും അപ്പുറമാണ്. ചെറിയൊരു നീക്കം അയാളുടെ ജീവന്‍ പോലും അപകടത്തിലാക്കും.' ഒരു കാഴ്ചക്കാരനെഴുതി. ലൈക്കുകൾക്ക് വേണ്ടി ആളുകൾ സ്വന്തം ജീവന്‍ പോലും അപകത്തിലാക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്നായിരുന്നു മറ്റൊരു കുറിപ്പ്. ധീരതയാണെന്നാകും കരുതിയത്, പക്ഷേ, ഇത് ഭ്രാന്താണെന്ന് മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചു.
വൈദ്യുതി കമ്പിയിലൂടെ വൈദ്യുതി പ്രവഹിക്കുന്നില്ലാത്തത് അയാളുടെ ഭാഗ്യം എന്നായിരുന്നു ഒരു കുറിപ്പ്. എന്നാല്‍, വൈദ്യുതിയുടെ പ്രസരണ നഷ്ടം കുറയ്ക്കുന്നതിനായി റബർ കൊണ്ട് പൊതിഞ്ഞ വൈദ്യുതി കമ്പിയായിരുന്നു അത്. കുട്ടികൾ ഇത് കണ്ട് അനുകരിക്കാന്‍ തുടങ്ങിയാല്‍ എന്ത് ചെയ്യുമെന്ന് മറ്റൊരു കാഴ്ചക്കാരന്‍ ആശങ്കപ്പെട്ടു. ഇത്തരം ഉള്ളടക്കങ്ങൾ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത് തടയാന്‍ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തണമെന്ന് ചിലര്‍ നിര്‍ദ്ദേശിച്ചു.
Read More: 30,000 അടി ഉയരത്തില്‍ വച്ച് ഒരു പ്രണയ കുറിപ്പ്, ആരാണ് അത് വച്ചതെന്ന് ചോദിച്ച് യുവതി; കുറിപ്പ് വൈറല്‍
