പഞ്ചാബിലെ ഒരു ഉള്ളടക്ക നിർമ്മാതാവ് 100 ദിവസം വളർത്തിയ നായയെ ബിരിയാണി വെക്കുമെന്ന് ചലഞ്ച് നടത്തി. സംഭവം വിവാദമായതോടെ മൃഗസ്നേഹികൾ ഇടപെടുകയും ജിമ്മി എന്ന് പേരുള്ള നായയെ രക്ഷപ്പെടുത്തുകയും ചെയ്തു. തുടർന്ന് ഇയാളെക്കൊണ്ട് മാപ്പ് പറയിച്ചു.
പഞ്ചാബിലെ ഒരു പ്രമുഖ ഉള്ളടക്ക നിർമ്മാതാവ് 100 ദിവസത്തെ ചലഞ്ച് നടത്തി. ചലഞ്ചിനൊടുവിൽ നായ ബിരിയാണി പാകം ചെയ്യുമെന്ന് അവകാശപ്പെട്ട് ഇയാൾ സമൂഹ മാധ്യമങ്ങളിൽ പരസ്യം ചെയ്തു. ഇതോടെ മൃഗ സ്നേഹികൾ പ്രതിഷേധവുമായി എത്തി. ചലഞ്ച് ആരംഭിച്ച് 92 -ാം ദിവസം മൃഗസ്നേഹികൾ വിഷയത്തിൽ ഇടപെടുന്നതുവരെ ഇയാൾ തന്‍റെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെ വീഡിയോകൾ പങ്കുവച്ചിരുന്നു. മൃഗ സ്നേഹികൾ എത്തി ബിരിയാണിക്കായി കൊണ്ടുവന്ന ജിമ്മി എന്ന തെരുവ് നായയെ രക്ഷപ്പെടുത്തി. പിന്നാലെ ഇയാളെ കൊണ്ട് മാപ്പ് പറയിച്ച് അതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചു.
100 ദിവസ ചലഞ്ച്
സംഭവം വലിയ പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങളിൽ ഉയർത്തിയത്. ഒരു തെരുവ് നായയെ ഉൾപ്പെടുത്തി ക്രൂരവും മനുഷ്യത്വരഹിതവുമായ "100 ദിവസത്തെ ചലഞ്ച്" നടത്തുന്ന ഒരു യുവ ഉള്ളടക്ക നിർമ്മാതാവ്, ജിമ്മി എന്ന് പേരിട്ട തെരുവ് നായയെ ദിവസവും ലാളിക്കുന്ന വീഡിയോകൾ പങ്കുവച്ചു. 100 -ാം ദിവസം ജിമ്മിയെ ബിരിയാണി വയ്ക്കുമെന്നായിരുന്നു ചലഞ്ച്. ഓരോ വീഡിയോയിലും ഇയാൾ ഇത് ആവർത്തിക്കുകയും ചെയ്തിരുന്നു. ചലഞ്ചിന്‍റെ ആദ്യ ദിവസം മുതൽ വലിയ പ്രതിഷേധവും ഉയർന്നു.
ജിമ്മി എന്ന് പേരുള്ള നായ ചലഞ്ച് ആരംഭിച്ചപ്പോൾ ഒരു ചെറിയ നായ്ക്കുട്ടിയായിരുന്നുവെന്നും വീഡിയോകൾ 92-ാം ദിവസമാകുമ്പോഴേക്കും അവൻ വലിയൊരു നായയായി വളർന്നിരുന്നുവെന്നതും കാഴ്ചക്കാരെ തീർത്തും അസ്വസ്ഥമാക്കി. ഇതോടെ ഒരു കൂട്ടം മൃഗ സ്നേഹികൾ ഇയാളെ കണ്ടെത്തുകയും ചലഞ്ച് അവസാനിപ്പിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. ഒപ്പം ഇയാളെ കൊണ്ട് മാപ്പ് പറയിക്കുകയും ചെയ്തു. ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
രൂക്ഷമായ പ്രതികരണം
നായ സുരക്ഷിതമാണെന്നും തങ്ങളുടെ പരിചരണത്തിലാണെന്നും പിന്നാലെ മൃഗസ്നേഹികൾ സ്ഥിരീകരിച്ചു. സംഭവം സമൂഹ മാധ്യമ ഉപയോക്താക്കളുടെ ഇടയിലും രൂക്ഷമായ പ്രതികരണമാണ് സൃഷ്ടിച്ചത്. ഇത്തരം ഉള്ളടക്ക സ്രഷ്ടാക്കൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും മൃഗങ്ങളോടുള്ള ക്രൂരതയും നിരുത്തരവാദപരമായ സോഷ്യൽ മീഡിയ സ്റ്റണ്ടുകളും തടയാൻ ശക്തമായ നിയമങ്ങൾ വേണമെന്നും നെറ്റിസൺമാർ ആവശ്യപ്പെട്ടു. ജിമ്മി സുരക്ഷിതനാണെങ്കിലും ഇത്തരം വീഡിയോകൾ മറ്റുള്ളവരിലേക്ക് എന്തുതരം ആശയമാകും കൈമാറുകയെന്ന് നെറ്റിസെന്‍സ് ആശങ്കപ്പെട്ടു.


