ബെംഗളൂരുവിലെ കോടീശ്വരനായ അഖിൽ ഹിമാദ്രി സ്വന്തം പോർഷെ കാറിന് മുകളിൽ സിമന്റ് കുഴച്ച് റോഡിലെ കുഴിയടച്ചതിൻ്റെ വീഡിയോ വൈറലായി. പൗരന്മാർക്ക് ഉത്തരവാദിത്തം വേണമെന്ന് അദ്ദേഹം പറഞ്ഞെങ്കിലും, ഇത് പബ്ലിസിറ്റി സ്റ്റണ്ടാണെന്ന് ആരോപിച്ച് നിരവധി പേർ വിമർശനവുമായി രംഗത്തെത്തി.

ബെംഗളൂരുവിലെ റോഡുകളുടെ മോശം അവസ്ഥയെ കുറിച്ചുള്ള വീഡിയോകൾ വർഷങ്ങളായി സമൂഹ മാധ്യമങ്ങളിൽ വൈറൽ റീലുക‍ളാണ്. കഴിഞ്ഞ ദിവസം റോഡിലെ ഒരു ചെറിയ കു‍ഴിയടയ്ക്കാൻ സ്വന്തം പോർഷെയുടെ മുകളിൽ സിമന്‍റ് കുഴയ്ക്കുന്ന കോടീശ്വരന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. പിന്നാലെ വീഡിയോയ്ക്ക് താഴെ പ്രശംസിച്ചും രൂക്ഷമായി വിമർശിച്ചും സമൂഹ മാധ്യമ ഉപയോക്താക്കൾ കുറിപ്പുകളെഴുതി.

പ്രശ്നപരിഹാരത്തിന് പൗരന്മാർ മുന്നോട്ട് വരണം

ബെംഗളൂരുവിലെ കോടീശ്വരനായ വ്യവസായി അഖിൽ ഹിമാദ്രിയാണ് സ്വന്തം പോർഷെ കാറിന് മുകളിൽ സിമന്‍റ് കുഴച്ച് റോഡിലെ ഒരു ചെറിയ കുഴി അടച്ചത്. ഇതിന്‍റെ വീഡിയോ ചിത്രീകരിച്ച് അദ്ദേഹം തന്നെയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതും. സാധാരണഗതിയിൽ ഇത്തരം പ്രവർത്തികൾ പ്രശംസയേറ്റുവാങ്ങാറാണ് പതിവ്. എന്നാൽ, അഖിലിന്‍റെ വീഡിയോയ്ക്ക് താഴെ കൂടുതലയാലും വിമർശനങ്ങളാണ് എഴുതപ്പെട്ടത്. വീഡിയോയിൽ തന്‍റെ കാർ ഡ്രൈവറിന്‍റെ സഹായത്തോടെ പോർഷെ കാറിന് മുകളിൽ സിമന്‍റ് കുഴയ്ക്കുന്ന അഖിലിനെ കാണാം. കാറിന്‍റെ ഹുഡിൽ സിമന്‍റും ചെറിയ ജില്ലിയും കൂട്ടി കുഴച്ച് ശേഷം ബിസ്ലറി കുപ്പിയിൽ നിന്നുള്ള വെള്ളം ചേർത്ത് കുഴയ്ക്കുന്നു. പിന്നീട് ഈ മിശ്രിതം തേപ്പ് കത്തി ഉപയോഗിച്ച് കുഴിയിലിട്ട് മൂടുന്നു. സംഗതി ഒരു പരോപകാര പ്രവർത്തിയാണെങ്കിലും സമൂഹ മാധ്യമ ഉപയോക്കാക്കളിൽ ഏറെ പേരും അദ്ദേഹത്തെ വിമർശിച്ച് കൊണ്ട് രംഗത്തെത്തി.

View post on Instagram

പബ്ലിസിറ്റ് സ്റ്റണ്ടെന്ന് രൂക്ഷവിമർശനം

വീഡിയോ പങ്കുവച്ച് കൊണ്ട് അഖിൽ. ഇന്ത്യ പോലുള്ള ഒരു വിശാലമായ രാജ്യത്ത്, സർക്കാർ എല്ലാ പ്രശ്‌നങ്ങളും ഉടനടി പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നത് യാഥാർത്ഥ്യത്തിന് നിരക്കാത്തതാണെന്നും പൊതു ഇടങ്ങൾ പരിപാലിക്കുന്നതിനുള്ള ഉത്തരവാദിത്തം പൗരന്മാർ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടു. ഇത്തരം ചെറിയ ശ്രമങ്ങൾ വർദ്ധിക്കുമ്പോൾ അടിസ്ഥാന സൗകര്യങ്ങളും ശുചിത്വവും മെച്ചപ്പെടുത്താൻ കഴിയുമെന്നും അഖിൽ ചൂണ്ടിക്കാട്ടി. എന്നാൽ, ഇതിനെ വിമർശിച്ച് കൊണ്ട് നിരവധി പേർ രംഗത്തെത്തി. പൗരന്മാർ ഇത്തരം കാര്യങ്ങൾ ചെയ്യാൻ സ്വയമേ മുന്നോട്ട് വന്നാൽ പിന്നെ സർക്കാറുകളുടെ ജോലി എന്താണെന്ന് ചിലർ ചോദിച്ചു. അതേസമയം മറ്റ് ചിലർ അഖിലിന്‍റെ പ്രവർത്തിയെ പ്രശംസിച്ചും രംഗത്തെത്തി. അതേസമയം അഖിലിന്‍റെ പ്രവർത്തി വെറും പ്രകടനം മാത്രമാണെന്നും ഇത് യഥാർത്ഥ പ്രശ്നങ്ങളെ മറക്കുന്നില്ലെന്നും മറിച്ച് അതുവഴി സ്വയം വൈറലാകാനുള്ള ശ്രമാണെന്നും മറ്റ് ചിലർ വിമർശിച്ചു.