മുംബൈയിലെ തിരക്കേറിയ റോഡിൽ ഒരു ബ്ലിങ്കറ്റ് ഡെലിവറി ഏജന്റ് കൂറ്റൻ പാമ്പിനെ പിടിച്ച് തൻ്റെ ഡെലിവറി ബാഗിലേക്ക് മാറ്റുന്ന വീഡിയോ വൈറലായി. ഈ സംഭവം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കും തമാശകൾക്കും വഴിവെച്ചു, ചിലർ ഇത് ചേരയാണെന്ന് തിരിച്ചറിഞ്ഞു.
പാമ്പ് കടിയേറ്റുള്ള മരണങ്ങൾ അടുത്ത കാലത്തായി, പ്രത്യേകിച്ചും കഴിഞ്ഞ വേനലിൽ കേരളത്തിൽ ഏറെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. പിന്നാലെ കാലാവസ്ഥാ വ്യതിയാനമാണ് പാമ്പുകളുടെ അസ്വസ്ഥതയ്ക്ക് കാരണമെന്നും അല്ലെന്നുമുള്ള തർക്കത്തിലായിരുന്നു സമൂഹ മാധ്യമങ്ങളിലെ 'ഗവേഷകരായ' മലയാളികൾ. മഴ കനത്തതോടെ പാമ്പുകടിയേറ്റുള്ള മരണങ്ങളും കുറഞ്ഞു. ഇതിനിടെയാണ് മുംബൈയിലെ തിരക്കേറിയ ഒരു റോഡിൽ നിന്നും ഒരു ബ്ലിങ്കറ്റ് ഏജന്‍റെ കൂറ്റനൊരു പാമ്പിനെ പിടികൂടി തന്‍റെ ഡെലിവറി ബാഗിലേക്ക് മാറ്റുന്ന വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ഇതോടെ സമൂഹ മാധ്യമങ്ങളിൽ വീണ്ടും പാമ്പുകൾ നിറഞ്ഞു.
നടുറോഡിൽ പാമ്പുമായി ബ്ലിങ്കറ്റ് ഏജന്‍റ്
ഹിന്ദിയിലെ ജനപ്രിയ എക്സ് അക്കൗണ്ടായ ഘർ കെ കലേഷ് എന്ന എക്സ് ഹാന്‍റിലിൽ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. പകൽ വെളിച്ചത്തിൽ മുംബൈയിലെ തെരുവിലേക്ക് ബ്ലിങ്കിറ്റ് ഡെലവറി ഏജന്‍റിന്‍റെ ബാഗിൽ നിന്നും ഒരു പാമ്പ് താഴെ വീണു! എന്ന കുറിപ്പോടെയായിരുന്നു വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. അതേസമയം വീഡിയോയിൽ കനത്ത ചൂടിൽ റോഡിലൂടെ ഇഴയാൻ ബുദ്ധിമുട്ടിയ അത്യാവശ്യം വലിയൊരു പാമ്പിനെ അനായാസേന പിടികൂടി തന്‍റെ ഡെലിവറി ബാഗിലേക്ക് മാറ്റുന്ന ഒരു യുവാവിന്‍റെ വീഡിയോയായിരുന്നു അത്. ഡെലിവറി ഏജന്‍റ് ബ്ലിങ്കിറ്റിന്‍റെ ഔദ്ധ്യോഗിക വസ്ത്രത്തിലായിരുന്നു ഇത് ചെയ്തത്, വീഡിയോ വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഒറ്റ ദിവസം കൊണ്ട് ഇതിനകം രണ്ടേകാൽ ലക്ഷത്തോളം പേരാണ് വീഡിയോ കണ്ടത്.
കളിയും കാര്യവുമായി നെറ്റിസെൺസും
സമൂഹ മാധ്യമ ഉപയോക്താക്കളിൽ ഒരാൾ എക്സിന്‍റെ ഗ്രോക്കിനോട് അതേത് പാമ്പാണെന്ന് ചോദിച്ചു. പിന്നാലെ അത് മുംബൈയിലെമ്പാടും കണ്ട് വരുന്ന റാറ്റ് സ്നെയ്ക്ക് (ചേര) ആണെന്നായിരുന്നു ഗ്രേക്കിന്‍റെ മറുപടി. പിന്നാലെ ജീവനുള്ള പാമ്പുകളെ ബ്ലിങ്കിറ്റ് ഡെലിവറി ചെയ്യുമോയെന്നും അതിന് നിയമപരമായ പിന്തുണയുണ്ടോയെന്നും ചോദിച്ച് നിരവധി പേരെത്തി. മറ്റ് ചില കാഴ്ചക്കാർ തമാശ നിറഞ്ഞ കുറിപ്പുകളുമായെത്തി. ഡെലിവറി രസീതിൽ ആ സമയം ഡെലിവറി ചെയ്ത ഇനങ്ങളിൽ അപ്രതീക്ഷിത ജൈവവൈവിധ്യ ബോണസ് എന്ന് മാത്രമേ രേഖപ്പെടുത്താവൂവെന്നായിരുന്നു ഒരു കുറിപ്പ്. മുംബൈ ഒരിക്കലും നിങ്ങളെ നിരാശരാക്കില്ലെന്നും അവിടെ ബ്ലിങ്കിറ്റ് ഔദ്ധ്യോഗികമായി പാമ്പുകളെ ഡെലിവറി ചെയ്യാൻ തുടങ്ങിയെന്നും ഞാനൊരു പെരുമ്പാമ്പിന് ഓർഡർ കൊടുക്കട്ടെയെന്നും മറ്റൊരു കാഴ്ചക്കാരൻ തമാശയായി എഴുതി. മറ്റ് ചിലർ ബ്ലിങ്കിറ്റിനോട് എന്ന് മുതലാണ് പാമ്പുകളെ ഡെലിവറി ചെയ്യാൻ തുടങ്ങിയതെന്നും തന്‍റെ ആപ്പിൽ അത്തരമൊന്നിനെ കാണുന്നില്ലെന്നും പരാതിപ്പെട്ടു. മറ്റ് ചിലർക്ക് പാമ്പിനെ ഓർഡർ ചെയ്ത ആണാരാണെന്ന് അറിയണമായിരുന്നു. അതേസമയം പാമ്പ് അദ്ദേഹത്തിന്‍റെ ബാഗിൽ നിന്നും താഴെ പോയതല്ലെന്നും മറിച്ച് റോഡിലൂടെ പോയ ഒരു പാമ്പിനെ അദ്ദേഹം തന്‍റെ ബാഗിലാക്കി സുരക്ഷിതമായി രക്ഷപ്പെടുത്തുകയായിരുന്നെന്നും മറ്റ് ചിലർ ചൂണ്ടിക്കാട്ടി.


