ഉത്തർപ്രദേശിലെ വാരണാസിയിൽ വിദേശ പൗരൻ അർധനഗ്നനായി വീടുകളിൽ അതിക്രമിച്ച് കയറി പരിഭ്രാന്തി സൃഷ്ടിച്ചു. നാട്ടുകാരെ ആക്രമിക്കാൻ ശ്രമിച്ച ഇയാളെ പോലീസും പ്രദേശവാസികളും ചേർന്ന് പിടികൂടി. ഇയാളുടെ മാനസികനിലയും ലഹരി ഉപയോഗവും പോലീസ് പരിശോധിച്ചുവരികയാണ്.

ത്തർപ്രദേശിലെ വാരണാസിയിൽ വിദേശ പൗരന്‍റെ അസാധാരണ പെരുമാറ്റം പ്രദേശവാസികളിൽ വലിയ ആശങ്കയ്ക്കിടയാക്കി. അർധനഗ്നനായി തെരുവിലൂടെ ഓടിനടന്ന ഇയാൾ നിരവധി വീടുകളിലേക്ക് അതിക്രമിച്ച് കയറി സാധനങ്ങൾ വലിച്ചെറിയുകയും വീട്ടുകാരെയും നാട്ടുകാരെയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തതായി ദൃക്‌സാക്ഷികൾ പറ‌‌ഞ്ഞു. അതിക്രമത്തിനിടെ ഇയാൾ ഒരാളുടെ കൈയിൽ കടിച്ചതായും പരാതിയുണ്ട്. ഒടുവിൽ നാട്ടുകാരും പോലീസും ചേർന്നാണ് ഇയാളെ പിടികൂടുകയായിരുന്നു. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

'അർധനഗ്നനായെത്തി വീടുകളിലേക്ക് പാഞ്ഞു കയറി'

കഴിഞ്ഞ 16 -ാം തിയതി കൊത്വാലി പോലീസ് സ്റ്റേഷൻ പരിധിയിലെ സപ്തസാഗർ മെഡിസിൻ മാർക്കറ്റ് പ്രദേശത്താണ് സംഭവം നടന്നത്. പ്രദേശവാസികൾ പറയുന്നതനുസരിച്ച്, ഷർട്ട ഇടാതെ ഒരു കീറിയ പാന്‍റ് മാത്രം ധരിച്ചെത്തിയ വിദേശ പൗരൻ അപ്രതീക്ഷിതമായി വീടുകളിലേക്ക് ഓടിക്കയറുകയായിരുന്നു. പിന്നാലെ വീടുകളിലെ സാധനങ്ങൾ വലിച്ചെറിയുകയും നിലവിളിക്കുകയും ചെയ്ത ഇയാൾ ഇറങ്ങി ഓടും. ഇയാളുടെ അപ്രതീക്ഷിതമായ പ്രവർത്തി പ്രദേശത്ത് പരിഭ്രാന്തി പടർത്തി. പിന്നാലെ ഇയാളെ പിടികൂടാൻ പ്രദേശവാസികൾ ശ്രമിച്ചപ്പോഴാണ് ഇയാൾ ഒരാളെ കടിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. പിന്നാലെ കൂടുതൽ ആളുകൾ ചേർന്ന് ഇയാളെ കീഴ്പ്പെടുത്തുകയും പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.

View post on Instagram

'പോലീസ് ഗോ ബാക്ക്'

സംഭവ സ്ഥലത്തെത്തിയ പോലീസിനോടും ഇയാൾ അക്രമ സ്വഭാവം പ്രകടിപ്പിച്ചു. പോലീസുകാരോട് ഇയാൾ പല വട്ടം 'ഗോ ബാക്ക്' എന്ന് ആക്രോശിച്ചു. പോലീസിന്‍റെ നിർദ്ദേശങ്ങൾ കേൾക്കാൻ ഇയാൾ തയ്യാറായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പിന്നാലെ പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയും ആരോഗ്യ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇയാളുടെ പെരുമാറ്റത്തിന് പിന്നിൽ മാനസികാരോഗ്യ പ്രശ്നമാണോ, ലഹരിവസ്തുക്കളുടെ സ്വാധീനമാണോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു. അതോടൊപ്പം, ഇയാൾ ഏത് രാജ്യക്കാരനാണെന്ന വിവരവും അന്വേഷിക്കുന്നുണ്ട്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. പിന്നാലെ ഇന്ത്യയിൽ കഴിയുന്ന വിദേശ പൗരന്മാരുടെ വിസാ വ്യവസ്ഥകളും നിയമനടപടികളും കൂടുതൽ കർശനമാക്കണമെന്ന് നിരവധി പേർ ആവശ്യപ്പെട്ടു.