ബോട്ടിൽ വിനോദയാത്ര നടത്തുന്നതിനിടെ ഒരു കുട്ടി അമ്മയുടെ ഐഫോൺ തടാകത്തിലേക്ക് എറിഞ്ഞു. ഈ സംഭവത്തിന്‍റെ വീഡിയോ വൈറലായതോടെ, കുട്ടിയെ ലൈഫ് ജാക്കറ്റ് ധരിപ്പിക്കാത്തതിലെ ഗുരുതര സുരക്ഷാ വീഴ്ചയാണ് സമൂഹ മാധ്യമങ്ങൾ ചൂണ്ടിക്കാണിച്ചത്. കുട്ടികളുടെ ചെറിയ കുസൃതികൾ ചിലപ്പോൾ വലിയ നഷ്ടങ്ങൾക്കും അപകടങ്ങൾക്കും കാരണമാകുമെന്ന് ഈ സംഭവം ഓർമ്മിപ്പിക്കുന്നു.
കുട്ടികളുടെ ചെറിയ കുസൃതികൾ അച്ഛനമ്മമാർക്ക് ചിലപ്പോൾ വലിയ സാമ്പത്തിക നഷ്ടം വരുത്തിവയ്ക്കും. അറിഞ്ഞു കൊണ്ടായിരിക്കില്ല കുട്ടികൾ അത് ചെയ്തിട്ടുണ്ടാവുക. അത്തരമൊരു സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായപ്പോൾ കണ്ടത് 10 ലക്ഷത്തിലേറെ ആളുകൾ. ഒരു തടാകത്തിലൂടെ ബോട്ടിൽ വിനോദയാത്ര നടത്തുന്നതിനിടെ അമ്മയുടെ ഐഫോൺ എടുത്ത് മകൻ വെള്ളത്തിലേക്ക് എറിയുകയായിരുന്നു. നിമിഷ നേരം കൊണ്ട് ആ വിനോദയാത്ര ലക്ഷങ്ങൾ ചെലവേറിയതായി മാറി. എന്നാൽ, വീഡിയോ വൈറലായപ്പോൾ സമൂഹ മാധ്യമ ഉപയോക്താക്കൾ വലിയൊരു പിഴവ് ചൂണ്ടിക്കാണിച്ചു. കുട്ടി ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ല!
ഐഫോൺ പോയൊരു പോക്ക്
അതിവിശാലമായ ഒരു തടാകത്തിലൂടെ പോകുന്ന ഒരു ചെറു ബോട്ടിൽ നിന്നുള്ള ദൃശ്യങ്ങളായിരുന്നു അവ. ലൈഫ് ജാക്കറ്റ് ധരിച്ചി അമ്മയുടെ മടിയിൽ ഇരിക്കുന്ന കുട്ടി. അമ്മയുടെ ഐഫോണിനായി കൈ നീട്ടുന്നു. ഉടനെ അമ്മ, മകന് തന്‍റെ ഫോൺ കൊടുക്കുന്നു. പിന്നൊന്നും നോക്കിയില്ല. കുട്ടി ആ ഐ ഫോൺ അമ്മയുടെ കൈയിൽ നിന്നും വാങ്ങി നേരെ തടാകത്തിലേക്ക് എറിയുന്നു. അമ്മയ്ക്ക് പിടിക്കാൻ കഴിയുന്നതിനും മുമ്പ് തന്നെ ഫോൺ തടാകത്തിന്‍റെ അടിത്തട്ടിലേക്ക്. വീഡിയോ പങ്കുവച്ച് കൊണ്ട് തെഹ്സി കുറിച്ചത് ഇങ്ങനെയായിരുന്നു, 'ആ കുട്ടി എന്നെ വിളിച്ച് പറഞ്ഞു, 'ഞങ്ങൾ തടാകത്തിന്‍റെ നടുവിലായിരുന്നു, എന്‍റെ അമ്മ ലൈഫ് ജാക്കറ്റ് ഇട്ടിരുന്നു, പക്ഷേ എന്‍റെതിനെക്കുറിച്ച് അവർക്ക് താൽപ്പര്യമില്ലായിരുന്നു, അതിനാൽ ഞാൻ അവളുടെ പ്രിയപ്പെട്ട ഐഫോൺ വെള്ളത്തിലേക്ക് എറിഞ്ഞു. കുട്ടി കേസ് ജയിച്ചു."
എവിടെ ലൈഫ് ജാക്കറ്റ്?
വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേർ ലൈഫ് ജാക്കറ്റുകളുടെ പ്രാധാന്യത്തെ കുറിച്ചു. അപരിചിതമായ സ്ഥലങ്ങളിൽ പതിയിരിക്കുന്ന അപകടങ്ങളെ കുറിച്ചും തങ്ങളുടെ അനുഭവങ്ങൾ കുറിച്ചു. അച്ഛനമ്മമാരുടെയും ബോട്ട് ഓപ്പറേറ്റർമാരുടെയും ഭാഗത്ത് നിന്നുള്ള ഗുരുതര സുരക്ഷാ വീഴ്ചയാണിതെന്ന് പലരും ചൂണ്ടിക്കാണിച്ചു. "കുട്ടിക്ക് ലൈഫ് ജാക്കറ്റ് ഇല്ലാത്തത് സുരക്ഷാ നടപടികളിലെ ഗുരുതരമായ വീഴ്ചയാണ്" എന്ന് പീഡിയാട്രിക്സ് പ്രൊഫസറായ ഡോ. പുഷ്പ കിനി എഴുതി. ചിലർ തമാശക്കുറിപ്പുകളുമായെത്തി. അവൻ മാർക്കറ്റിൽ ഐഫോൺ സൃഷ്ടിക്കുന്ന തരംഗം വെള്ളത്തിൽ കാണാനായി ഇട്ടതാണെന്നായിരുന്നു ഒരു കുറിപ്പ്. അതേസമയം കുട്ടിക്കെതിരെയും കുറിപ്പെഴുതിയെ ചിലരെ സമൂഹ മാധ്യമ ഉപയോക്താക്കൾ രൂക്ഷമായി വിമർശിച്ചു.


