ഇറ്റലിയിൽ നിന്ന് പോളണ്ടിലേക്ക് പോയ 12 ടൺ കിറ്റ്കാറ്റ് ചോക്ലേറ്റ് അടങ്ങിയ ട്രക്ക് മോഷ്ടിക്കപ്പെട്ടു. ഈ സംഭവത്തെ കാനഡയിലെ കിറ്റ്കാറ്റ് കമ്പനി ഒരു മാർക്കറ്റിംഗ് തന്ത്രമാക്കി മാറ്റി. തങ്ങളുടെ ചോക്ലേറ്റ് വിതരണത്തിന് കനത്ത സുരക്ഷ ഒരുക്കുകയും ഇതിന്റെ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു.
ഇറ്റലിയിലെ ഫാക്ടറിയിൽ നിന്നും പോളണ്ടിലേക്ക് പോയ 12 ടണ്ണോളം വരുന്ന കിറ്റ്കാറ്റ് ചോക്ലേറ്റുകൾ അടങ്ങിയ ട്രക്ക് മോഷണം പോയതിനെ തുടർന്ന് കാനഡയിലെ കിറ്റ്കാറ്റ് കമ്പനി തങ്ങളുടെ ചോക്ലേറ്റ് വിതരണ വലിയ സുരക്ഷാ സന്നാഹം ഒരുക്കി. സുരാക്ഷാ ഉദ്യോഗസ്ഥരടങ്ങിയ നാല് കാറുകൾക്ക് നടുവിലൂടെ പോകുന്ന കിറ്റ്കാറ്റ് ട്രക്കുകളുടെ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. കമ്പനി മോഷണത്തെ മാർക്കറ്റിംഗ് തന്ത്രമാക്കി മാറ്റിയെന്നായിരുന്നു വീഡിയോകളോടുള്ള സമൂഹ മാധ്യമ ഉപയോക്താക്കളുടെ പ്രതികരണം. പ്രശസ്ത സ്വിസ് ചോക്ലേറ്റ് നിർമാതാക്കളായ നെസ്‌ലെയുടെ 12 ടണ്ണിലേറെ വരുന്ന കിറ്റ്‌കാറ്റാണ് മോഷ്ടിക്കപ്പെട്ടത്.
ഇനിയും കണ്ടെത്താതെ ചോക്ലേറ്റ്
കഴിഞ്ഞ ആഴ്ചയിലാണ് യൂറോപ്പിൽ വെച്ച് ഏറ്റവും വലിയ ചോക്ലേറ്റ് കൊള്ള എന്ന വിശേഷം നേടിയ മോഷണം നടന്നത്. ഹോളിവുഡ് സിനിമകളെ പോലും അതിശയിപ്പിക്കുന്ന തരത്തിൽ ഏതാണ്ട് നാല് ലക്ഷത്തിലധികം (4,13,793 ) ചോക്ലേറ്റ് ബാറുകളുമായി പോയ ട്രക്ക് കാണാതാവുകയായിരുന്നു. ദിവസങ്ങളോളം ഇരുരാജ്യങ്ങളിലെയും പോലീസ് സംഘങ്ങൾ അന്വേഷണം നടത്തിയെങ്കിലും ട്രക്ക് കണ്ടെത്താൻ കഴിയാതിരുന്നതും ഏറെ വാർത്താപ്രധാന്യം നേടി. കമ്പനിയും സ്വന്തം നിലയിൽ അന്വേഷണം നടത്തുകയും പൊതുജനങ്ങളുടെ സഹായം തേടുകയും ചെയ്തിരുന്നു. ഈ മോഷണം പോയ ചോക്ലേറ്റുകളോ ട്രക്കോ പോലീസിന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ചോക്ലേറ്റുകളുടെ പാക്കറ്റുകളിൽ പ്രിന്‍റ് ചെയ്ത ലേബൽ വച്ച് അവ മാർക്കറ്റിലെത്തുകയാണെങ്കിൽ കണ്ടെത്താനുള്ള ശ്രമങ്ങളും വിജയത്തിലെത്തിയില്ല. ഇതിന് പിന്നാലെയാണ് കമ്പനിയുടെ കാനഡയിലെ ഫാക്ടറി തങ്ങളുടെ ചോക്ലേറ്റ് ബാറുകൾ കൊണ്ടു പോകുന്നതിനായി പ്രത്യേക സുരക്ഷ ഒരുക്കി അതിന്‍റെ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്.
മോഷണത്തെ മാർക്കറ്റിംഗ് തന്ത്രമാക്കി കമ്പനി
വിതരണ ട്രക്കിന് അകമ്പടിയായി കറുത്ത നാല് എസ്‌യുവികളും (SUVs) സുരക്ഷാ ഉദ്യോഗസ്ഥരും അടങ്ങുന്ന പ്രത്യേക സുരക്ഷാ സംവിധാനമാണ് കനേഡിയൻ ഫാക്ടറി ഒരുക്കിയത്. 12 ടണ്ണോളം ചോക്ലേറ്റ് മോഷണം പോയ സംഭവത്തെ വളരെ രസകരമായ ഒരു പരസ്യ തന്ത്രമാക്കി മാറ്റുകയാണ് കിറ്റ്കാറ്റ്. "ചോക്ലേറ്റ് അത്രയ്ക്ക് രുചിയുള്ളതാകുമ്പോൾ അതിന് സുരക്ഷയും വേണം" എന്ന രീതിയിലുള്ള അടിക്കുറിപ്പുകളോടെയാണ് അവർ വീഡിയോ പങ്കുവെച്ചത്. വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. സമൂഹ മാധ്യമ ഉപയോക്താക്കൾക്കിടെയിലും പരസ്യത്തിന് വലിയ സ്വീകര്യതയാണ് ലഭിക്കുന്നത്. "പ്രൊഫഷണൽ സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്" എന്ന തരത്തിലുള്ള രസകരമായ പോസ്റ്റുകളും കമ്പനി ഇതിന്‍റെ ഭാഗമായി നൽകിയിരുന്നു. ഇറ്റലിക്കും പോളണ്ടിനും ഇടയിൽ നടന്ന മോഷണം തങ്ങളുടെ ഉൽപ്പന്നത്തിന്റെ മൂല്യം വർദ്ധിപ്പിക്കാനും ജനശ്രദ്ധ ആകർഷിക്കാനുമുള്ള ഒരു വേറിട്ട മാർക്കറ്റിംഗ് തന്ത്രമാക്കി കിറ്റ്കാറ്റ് മാറ്റിയിരിക്കുന്നു.


