കൊൽക്കത്തയിൽ വാഹനങ്ങൾക്ക് നേരെ കല്ലെറിഞ്ഞ ഒരാൾ പോലീസ് ജീപ്പിന് നേരെയും ആക്രമണം നടത്തി. തുടർന്ന് പോലീസ് ഉദ്യോഗസ്ഥനും നാട്ടുകാരും ചേർന്ന് ഇയാളെ പിടികൂടി മർദ്ദിക്കുന്ന വീഡിയോ വൈറലായതോടെ, പൊതുമധ്യത്തിൽ ശിക്ഷിക്കുന്നതിനെതിരെ സമ്മിശ്ര പ്രതികരണങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഉയർന്നത്.

മാനസിക വിഭ്രാന്തിമൂലമോ ബോധപൂർവ്വമോ പൊതുനിരത്തിൽ നിന്നും ആളുകളെ ഉപദ്രവിക്കുന്ന ചിലരുണ്ട്. അവരുടെ പ്രവർത്തി കണ്ടാൽ മാനസിക വിഭ്രാന്തിയുള്ളതാണെന്ന് തോന്നുമെങ്കിലും മറ്റ് കാര്യങ്ങളിലെല്ലാം അവർ സാധാരണക്കാരെ പോലെ പെരുമാറുകയും ചെയ്യും. ഓടുന്ന ട്രെയിനുകൾക്ക് നേരെ കല്ലെറിയുന്നവർ അക്കൂട്ടത്തിൽപ്പെടും. സമാനമായൊരു കാഴ്ച കൽക്കത്തിയിൽ നിന്നും പങ്കുവയ്ക്കപ്പെട്ടപ്പോൾ പെട്ടെന്ന് തന്നെ വൈറലായി. വീഡിയോ വൈറസലായതിന് കാരണം അതിന്‍റെ ആദ്യഭാഗമല്ല, മറിച്ച് രണ്ടാം ഭാഗമാണെന്ന് പറയാതെ വയ്യു.

വാഹനങ്ങൾക്ക് കല്ലെറിയുന്നയാൾ

കൊൽക്കത്തയിലെ ഒരു റോഡിൽ നിന്ന് കൊണ്ട് തന്നെ അതുവഴി പോകുന്ന വാഹനങ്ങൾക്ക് നേരെ കൂറ്റൻ കല്ലുകൾ വലിച്ചെറിയുന്ന ഒരാളുടെ വീഡിയോയായിരുന്നു അത്. വീഡിയോയുടെ ആദ്യഭാഗത്ത് അയാൾ നിരവധി വാഹനങ്ങൾക്ക് നേരെ വലിയ കല്ലുകൾ വലിച്ചെറിയുന്നു. എന്നാൽ ഇതിനിടെ അതവഴി വന്ന ഒരു പോലീസ് ജീപ്പിന് നേരെയും ഇയാൾ കല്ല് വലിച്ചെറിയുന്നു. പിന്നാലെ ആ റോഡിൽ അരങ്ങേറിയ കാഴ്ച കണ്ട് സമൂഹ മാധ്യമ ഉപയോക്താക്കളും നന്നായെന്ന് കുറിപ്പെഴുതി.

View post on Instagram

പോലീസും നാട്ടുകാരും ചേർന്ന് കീഴ്പ്പെടുത്തുന്നു

തൊട്ടടുത്ത കെട്ടിടത്തിന്‍റെ മുകളിൽ നിന്നാണ് വീഡിയോ ചിത്രീകരിച്ചത്. ഇയാൾ ആദ്യത്തെ മൂന്നാല് വാഹനങ്ങൾക്ക് നേരെ വലിയ കല്ലുകൾ വലിച്ചെറിയുന്നു. ഇതിനിടെയാണ് ഒരു പോലീസ് വാഹനം വരുന്നതും കല്ലെറിയുന്നത്. വാഹനം നിർത്തിയ ഉടനെ ഇയാൾ ഓടിച്ചെല്ലുന്നു. എന്നാൽ അതിൽ നിന്നും പുറത്തിറങ്ങിയ ഒരു പോലീസ് ഉദ്യോഗസ്ഥൻ ഇയാളെ റോഡിലിട്ട് ക്രൂരമായി മർദ്ദിക്കുന്നു. നാട്ടുകാരും പോലീസ് ഉദ്യോഗസ്ഥനെ സഹായിക്കാനെത്തുന്നു. ഒടുവിൽ ഇയാളെ പോലീസ് വാഹനത്തിനുള്ളിലേക്ക് കയറ്റിയെങ്കിലും മറു ഡോറിലൂടെ ഇയാൾ പുറത്തിറങ്ങി ഓടുന്നു.

സമ്മിശ്ര പ്രതികരണം

പിന്നാലെ പോലീസ് ഉദ്യോഗസ്ഥനും നാട്ടുകാരും ഓടുകയും ഇയാളെ പിടിച്ച് കെട്ടി റോഡിലിടുന്നതും വീഡിയോയിൽ കാണാം. വീഡിയോ ഓരോ സമയം സമ്മിശ്ര വികാരങ്ങളാകും നിങ്ങളിൽ ഉയർത്തുക. ഒരു മനുഷ്യനെ മൃഗത്തെ പോലെ നടുറോട്ടിലിട്ട് തല്ലുന്നത് ആശങ്ക ഉയർത്തുമെങ്കിലും അയാൾ ചെയ്ത പ്രവർത്തിയെ കുറിച്ച് ആലോചിക്കുമ്പോൾ നിങ്ങൾ അതിനോട് സമരസപ്പെടുന്നു. എന്നാൽ, അയാൾ ചെയ്ത കുറ്റം എന്താണെങ്കിലും പൊതുമധ്യത്തിലിട്ട് ഒരാളെ ശിക്ഷിക്കാൻ ആർക്കും അധികാരമില്ലെന്നും ഓർക്കേണ്ടതുണ്ട്. സമൂഹ മാധ്യമ ഉപയോക്താക്കളുടെ പ്രതികരണവും ഇത്തരത്തിൽ രണ്ട് തട്ടിലായിരുന്നു.