ഒരു അമ്മ തന്‍റെ കൈകുഞ്ഞിനെ സ്കൂട്ടറിന്‍റെ സീറ്റിനടിയിലെ സ്റ്റോറേജ് സ്പെയ്സിൽ കിടത്തി യാത്ര ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഈ ദൃശ്യം പുതിയ കാലത്തെ അമ്മമാരുടെ കുട്ടികളോടുള്ള സമീപനത്തെക്കുറിച്ച് വലിയ ചർച്ചകൾക്ക് വഴിവെക്കുകയും അമ്മയ്ക്കെതിരെ കടുത്ത വിമർശനം ഉയരുകയും ചെയ്തു.

സാധാരണമായൊരു വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമ ഉപയോക്താക്കളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. ഒരു അമ്മ തന്‍റെ കൈകുഞ്ഞിനെ സ്കൂട്ടറിന്‍റെ സീറ്റിന് അടിയിലെ സ്റ്റോറേജ് സ്പെയ്സിൽ കിടത്തി സീറ്റ് അടച്ച് വണ്ടി ഓടിച്ച് പോകുന്നതായിരുന്നു വീഡിയോയിൽ ചിത്രീകരിച്ചിരുന്നത്. വീഡിയോ വൈറലായതിന് പിന്നാലെ പുതിയ കാലത്തെ അമ്മമാർക്ക് തങ്ങളുടെ കുഞ്ഞുങ്ങളോടുള്ള സമീപനത്തെ കുറിച്ച് വലിയൊരു ചർച്ച തന്നെ സമൂഹ മാധ്യമങ്ങളിൽ രൂപപ്പെട്ടു.

അമ്പരപ്പിച്ച വീഡിയോ

സ്കൂട്ടി പോലുള്ള വാഹനങ്ങളുടെ സ്റ്റോറേജ് സ്പെയിസായി ഉപയോഗിക്കുന്നത് സാധാരണയായി വാഹനത്തിന്‍റെ സീറ്റിന് അടിയിലെ ഭാഗമാണ്. സ്ഥലപരിമിതി കൃത്യമായി ഉപയോഗിച്ച് മുന്നിലും പിന്നിലുമുള്ള സീറ്റ് ഒരുമിച്ചാക്കി അതിന് അടിയിലെ ഭാഗത്തായി സ്റ്റോറേജ് സ്പെയിസ് ഒരുക്കിയിരിക്കുന്നു. വാഹനം ഏറെ ദൂരം സഞ്ചരിച്ചാൽ ഈ ഭാഗത്ത് ചെറിയ ചൂട് അനുഭപ്പെടും. ഇത് വാഹനത്തിന്‍റെ എഞ്ചിനുമായി ഏറെ അടുത്തായിനാലാണ്. സാധാരണയായി ഹെൽമറ്റുകൾ, ചെറിയ വീട്ടു സാധനങ്ങൾ, പച്ചക്കറികൾ തുടങ്ങിയ സാധാനങ്ങളാണ് ഈ സ്റ്റോറേജ് സ്പെയിസിൽ ആളുകൾ സൂക്ഷിക്കുന്നത്. എന്നാൽ വീഡിയോയിൽ ഒരു സ്ത്രീ തന്‍റെ കൈക്കുഞ്ഞിനെ സ്കൂട്ടറിന്‍റെ സീറ്റിന് അടിയിൽ വയ്ക്കുകയും പിന്നാലെ സ്കൂട്ടറുമായി പോകുന്നതും വൈറൽ വീഡിയോയിൽ കാണാം. വീഡിയോ നിരവധി സമൂഹ മാധ്യമ ഹാന്‍റിലുകളാണ് വീണ്ടും വീണ്ടും പങ്കുവച്ചത്.

View post on Instagram

അമ്മയ്ക്കെതിരെ വിമ‍ർശനം

സ്ത്രീ വീഡിയോയ്ക്ക് വേണ്ടിയാകാം ഇത്തരമൊരു കാര്യം ചെയ്തതെന്ന് ചിലർ ചൂണ്ടിക്കാണിച്ചു. എന്നാൽ, വീഡിയോയ്ക്ക് വേണ്ടിയാണെങ്കിലും സ്വന്തം കുഞ്ഞിനെ ആരെങ്കിലും സീറ്റിന് അടിയിൽ കടത്തി യാത്ര ചെയ്യുമോയെന്ന് ചിലർ മറുചോദ്യം ഉന്നയിച്ചു. കുട്ടിയെ അമ്മ അപകത്തിലാക്കുകയാണെന്ന് നിരവധി പേർ ചൂണ്ടിക്കാണിച്ചു. അശ്രദ്ധമായ പാരന്‍റിംഗാണെന്ന് മറ്റ് ചിലർ അഭിപ്രായപ്പെട്ടു. അമ്മയ്ക്കെതിരെ നടപടി വേണമെന്നായിരുന്നു ചിലരുടെ ആവശ്യം. മറ്റ് ചിലർ അതൊരു സ്ക്രിപ്റ്റഡ് വീഡിയോ ആകട്ടെയെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. മറ്റ് ചിലർ കുട്ടിക്ക് ശ്വസിക്കാൻ കഴിയുമോയെന്ന് ആശങ്ക പ്രകടിപ്പിച്ചു. അപകടകരം തമാശയ്ക്ക് പോലും ചെയ്യരുതെന്ന് മറ്റൊരു കാഴ്ചക്കാരൻ മുന്നറിയിപ്പ് നൽകി.