ഓടിക്കൊണ്ടിരുന്ന ട്രെയിൻ നിർത്തി റെയിൽവേ ട്രാക്കിൽ നിന്ന എരുമയെ ലോക്കോ പൈലറ്റ് ഓടിച്ചുമാറ്റി. വലിയ അപകടം ഒഴിവാക്കിയ പൈലറ്റിന്റെ സഹാനുഭൂതിയും മനസ്സാന്നിധ്യവും സമൂഹ മാധ്യമങ്ങളിൽ പ്രശംസ നേടുകയും അദ്ദേഹത്തെ 'റിയൽ ലൈഫ് ഹീറോ' എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

ടിക്കൊണ്ടിരിക്കുന്നതിനിടെ റെയിൽവേ ട്രാക്കിൽ എരുമയെ കണ്ട ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തി എരുമയെ ട്രാക്കിൽ നിന്നും മാറ്റുന്നത് വീഡിയോയിൽ കാണാം. ലോക്കോ പൈലറ്റിന്‍റെ ജാഗ്രതയും സഹജീവികളോടുള്ള സഹാനുഭൂതിയും സമൂഹ മാധ്യമ ഉപയോക്താക്കളുടെ സജീവ ശ്രദ്ധനേടി. ലോക്കോ പൈലറ്റിന്‍റെ മനസ്സാന്നിധ്യം ഒരു വലിയ അപകട സാധ്യത ഒഴിവാക്കുക മാത്രമല്ല, വെല്ലുവിളി നിറഞ്ഞ ഒരു തൊഴിലിന്‍റെ മാനുഷിക വശത്തെ കൂടി എടുത്തു കാണിച്ചു.

ട്രാക്കിൽ നിന്നും എരുമയെ ഓടിച്ച് ലോക്കോ പൈലറ്റ്

ഓൺലൈനിൽ പ്രത്യക്ഷപ്പെട്ട വീഡിയോയിൽ, റെയിൽവേ ലൈനിന് സമീപം അപകടകരമായ രീതിയിൽ മേയുന്നത് ഒരു കൂട്ടം എരുമകളെ കാണാം. മറ്റ് എരുമകൾ ട്രാക്കിന് സമീപത്തായിരുന്നെങ്കിലും ട്രാക്കിന് പുറത്തായിരുന്നു. എന്നാൽ ഒരു എരുമ മാത്രം ട്രാക്കിന്‍റെ ഒത്ത നടുക്ക് അനങ്ങാതെ നിൽക്കുന്നതും വീഡിയോയിൽ കാണാം. ഈ സമയത്താണ് ഒരു ട്രെയിൻ അതുവഴി വന്നത്. എരുമയെ ട്രാക്കിന് നടുക്ക് കണ്ട ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തി അതിൽ നിന്നും ചാടിയിറങ്ങി ട്രാക്കിലൂടെ എരുമയ്ക്ക് അടുത്തേക്ക് നീങ്ങി. വെള്ള ഷർട്ടും കറുത്ത പാന്‍റും ധരിച്ച് തനിക്ക് നേരെ നടന്നു വരുന്ന ആളെ കണ്ടതും എരുമ, ട്രാക്കിൽ കൂടി മുന്നോട്ട് ഓടി. പിന്നാലെ ഓടിയ ലോക്കോ പൈലറ്റ് ഒടുവിൽ എരുമയെ ട്രാക്കിൽ നിന്നും പുറത്താക്കുന്നു. പിന്നാലെ അദ്ദേഹം നിർത്തിയിട്ട ട്രെയിനിന് അടുത്തേക്ക് തിരികെ നടക്കുന്നതും വീഡിയോയിൽ കാണാം.

Scroll to load tweet…

റിയൽ ലൈഫ് ഹീറോ

പൈലറ്റിന്റെ മനസ്സാന്നിധ്യം ഒരു അപകട സാധ്യത ഒഴിവാക്കുക മാത്രമല്ല, വെല്ലുവിളി നിറഞ്ഞ ഒരു തൊഴിലിന്‍റെ മാനുഷിക വശം എടുത്തു കാണിക്കുന്നെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ കുറിച്ചു. ലോക്കോ പൈലറ്റിന്‍റെ പ്രവർത്തി സമൂഹ മാധ്യമ ഉപയോക്താക്കളെ ഏറെ സ്വാധീനിച്ചു. സഹാനുഭൂതിയെക്കാൾ കൂടുതൽ അദ്ദേഹത്തെ റിയൽ ലൈഫ് ഹീറോ എന്നായിരുന്നു പലരും വിശേഷിപ്പിച്ചത്. "ഇത്തരം ബഹുമാനം നേടുന്ന പ്രവൃത്തികളിലാണ് യഥാർത്ഥ മനുഷ്യത്വം തിളങ്ങുന്നത്" എന്ന് ഒരു ഉപയോക്താവ് എഴുതി. മറ്റ് ചിലർ മനുഷ്യ‍ർക്കും മൃഗങ്ങൾക്കും റെയിവേ ലൈനുകൾ മുറിച്ചു കടക്കാൻ അണ്ടർ പാസുകൾ നിർമ്മിക്കണമെന്ന ആവശ്യമുയർത്തി. മനുഷ്യൻ സൗകര്യങ്ങളിൽ അഭിരമിക്കുമ്പോൾ അവയ്ക്ക് ജീവിക്കാനെങ്കിലും അവകാശമുണ്ടെന്ന് മറ്റ് ചിലർ ചൂണ്ടിക്കാട്ടി. അതേസമയം ഇത്തരം അപകടങ്ങൾ, പ്രത്യേകിച്ചും ട്രെയിനിന് മുന്നിൽ ചാടി ആളുകൾ ആത്മഹത്യ ചെയ്യുന്നത് പോലുള്ള അപകടങ്ങൾ ലോക്കോ പൈലറ്റുകളിൽ സൃഷ്ടിക്കുന്ന മാനസികാഘാതം വളരെ വലുതാണെന്ന് മറ്റ് ചിലർ ചൂണ്ടിക്കാണിച്ചു.