ടെക്സസ് ഗവർണർ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് അവകാശപ്പെടുന്ന കെല്ലി സ്മിത്ത് എന്ന സ്ത്രീയുടെ ഇന്ത്യാ, ഹിന്ദു വിരുദ്ധ പരാമർശങ്ങൾ വിവാദമായി. ഇന്ത്യൻ കുടിയേറ്റത്തെയും ഹിന്ദു ആചാരങ്ങളെയും അപമാനിക്കുന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ചിത്രങ്ങളും കുറിപ്പുകളും പങ്കുവെച്ച ഇവർക്കെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്.
യുഎസിലെ അടുത്ത ഗവർണർ തെരഞ്ഞെടുപ്പിൽ റൈറ്റ് - ഇൻ സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് അവകാശപ്പെട്ട ഒരു ടെക്സസുകാരിയുടെ ഹിന്ദു, ഇന്ത്യാ വിരുദ്ധ പരാമർശങ്ങൾ വിവാദമായി. ഇവരുടെ കുറിപ്പുകൾ ഇന്ത്യക്കാരെയും ഹിന്ദു മതത്തെയും ആചാരങ്ങളെയും അമേരിക്കയിലേക്കുള്ള കുടിയേറ്റത്തെയും അപമാനിക്കുന്നെന്ന് നിരവധി പേർ പരാതിപ്പെട്ടതോടെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷമായ വിമർശനങ്ങളാണ് നേരിടുന്നത്. ടെക്സസിലെ മുസ്ലീം കുടിയേറ്റക്കാർക്കെതിരെയും കെല്ലിയുടെ പോസ്റ്റുകളുണ്ട്. ടെക്സസ് ചരിത്രത്തിൽ മുസ്ലിങ്ങൾ ഇല്ലെന്നും അതിനാൽ പുതിയൊരു ചരിത്രം നിർമ്മിക്കേണ്ടെന്നും അവർ തന്‍റെ കുറിപ്പിൽ പറയുന്നു.

ഇന്ത്യൻ കുടിയേറ്റത്തിനും ഹിന്ദു ആചാരങ്ങൾക്കും എതിര്
കെല്ലി സ്മിത്ത് എന്ന പേരിൽ അറിയപ്പെടുന്ന ഇവർ. ഒരു ക്ഷേത്ര പശ്ചാത്തലത്തിൽ ഇന്ത്യൻ വസ്ത്രങ്ങൾ ധരിച്ച് എഐയുടെ സഹായത്തോടെ നിർമ്മിച്ച ഒരു ഫോട്ടോ പങ്കുവച്ചു. 'അവർ എന്നെപ്പോലെ തന്നെ അമേരിക്കക്കാരിയാണെന്ന് പറയുന്നതിനാൽ ഞാൻ ഇന്ത്യക്കാരിയാകാൻ തീരുമാനിച്ചു. ഇനി ഞാൻ എന്നെ 'പ്രിയ' എന്ന് വിളിക്കും - പ്രിയ അക്ഷരങ്ങൾ തെറ്റി.' എന്ന കുറിപ്പോടെയാണ് ഇവർ ചിത്രം പങ്കുവച്ചത്. തീർന്നില്ല. ഇവർ ക്ഷേത്രത്തിൽ വച്ച് ഹാംബർഗർ കഴിക്കുന്നതും ഷൂ ധരിച്ച് ക്ഷേത്ര ദർശനം നടത്തുന്നതിന്‍റെ ചിത്രങ്ങളും പങ്കുവച്ചു. പിന്നാലെ ഹിന്ദു സംസ്കാരത്തെ കുറിച്ചും ആചാരങ്ങളെ കുറിച്ചും അപമാനകരമായ അഭിപ്രായങ്ങളും പങ്കുവച്ചു. കെല്ലി സ്മിത്ത് അഭിപ്രായങ്ങളും അധിക്ഷേപങ്ങളുടെയും സ്ക്രീൻ ഷോട്ടുകൾ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു. പിന്നാലെ കെല്ലി സ്മിത്തിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഉയർന്നത്.
ടെക്സസിൽ ഉയരുന്ന ഇന്ത്യൻ കുടിയേറ്റ സംഖ്യ
അടുത്ത കാലത്തായി ടെക്സസ് അടക്കമുള്ള യുഎസ് സംസ്ഥാനങ്ങളിൽ വർദ്ധിച്ചുവരുന്ന കുടിയേറ്റം, രാഷ്ട്രീയ സ്വത്വം, ജനസംഖ്യാപരമായ മാറ്റങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് അമേരിക്കയിൽ വിവാദങ്ങളുയർന്നിരുന്നു. ഇതേസമയത്താണ് കെല്ലി തന്‍റെ വിവാദ പ്രസ്ഥാവനകളുമായെത്തിയതെന്നതും ശ്രദ്ധേയം. ഇന്ത്യൻ ഉടസ്ഥതയിലുള്ള ബിസിനസുകൾ ടെക്സസിൽ കൂടുകയാണെന്നും പൊതുസ്ഥലങ്ങളിൽ ഇന്ത്യൻ സാംസ്കാരിക പരിപാടികളുടെ എണ്ണം കൂടുകയാണെന്നും കെല്ലി നേരത്തെ തന്‍റെ സമൂഹ മാധ്യമങ്ങളിലൂടെ പരാതിപ്പെട്ടിരുന്നു. അടുത്ത കാലത്തായി ടെക്സസിൽ ഇന്ത്യൻ കുടിയേറ്റക്കാരുടെ എണ്ണം വർദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകൾ ഉണ്ടായിരുന്നു.
കെല്ലിയുടേത് പ്രശസ്തിക്ക് വേണ്ടിയുള്ള തന്ത്രം?
ഔദ്ധ്യോഗികമായ ഒരു സ്ഥിരീകരണമില്ലെങ്കിലും കെല്ലി, ടെക്സസിലെ ഗവർണർ സ്ഥാനത്തേക്ക് റൈറ്റ്-ഇൻ സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇവർ ഇന്ത്യൻ കുടിയേറ്റക്കാർക്കെതിരെയും ഹിന്ദു ആചാരങ്ങൾക്കെതിരെയും കുറിപ്പുകൾ പങ്കുവച്ച് തുടങ്ങിയത്. ഇത് പ്രതിഷേധം വിളിച്ച് വരുത്തി. കെല്ലിയുടേത് വംശീയാധിക്ഷേപമാണെന്ന പരാതികളുമുയർന്നു. പിന്നാലെ കെല്ലിയുടെ പ്രശസ്തിയും ഉയർന്നു. അതേസമയം കെല്ലി, സമൂഹ മാധ്യമങ്ങളെയും ഏറ്റവും വലിയ കുടിയേറ്റ വംശജരായ ഇന്ത്യക്കാരെയും ഉപയോഗപ്പെടുത്തി സമൂഹ മാധ്യമങ്ങളിലൂടെ അമിത ശ്രദ്ധനേടിയെടുക്കുകയാണെന്ന് രാഷ്ട്രീയ വിശകലന വിദഗ്ദരും ചൂണ്ടിക്കാണിക്കുന്നു.


