ആന്ധ്രാപ്രദേശിലെ നെല്ലൂരിൽ സോഫ്റ്റ് ഡ്രിങ്ക് ട്രക്ക് മറിഞ്ഞപ്പോൾ, മദ്യമാണെന്ന് തെറ്റിദ്ധരിച്ച് നാട്ടുകാർ കുപ്പികൾ കൊള്ളയടിച്ചു. അപകടത്തിൽ പരിക്കേറ്റ ഡ്രൈവറെ സഹായിക്കാൻ ആരും തയ്യാറാവാതിരുന്നത് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു.

ന്ധ്രാപ്രദേശിലെ നെല്ലൂരിൽ സോഫ്റ്റ് ഡ്രിങ്ക് കുപ്പികളുമായി പോയ ഒരു ട്രക്ക് മറിഞ്ഞു. വാഹനം മറിഞ്ഞ് കുപ്പികൾ പുറത്ത് ചാടിയതോടെ മദ്യകുപ്പികളാണെന്ന് കരുതി ഓടിയെത്തിയത് നൂറുകണക്കിനാളുകൾ. അപകടത്തിൽ പരിക്കേറ്റ ഡ്രൈവർ തന്നെ ആശുപത്രിയിൽ എത്തിക്കാൻ അഭ്യർത്ഥിച്ചെങ്കിലും ആരും അത് ചെവിക്കൊണ്ടില്ലെന്നും റിപ്പോര്‍ട്ട്. ഒടുവിൽ സംഭവം അറിഞ്ഞ് പോലീസ് എത്തുവരെ ഡ്രൈവർ അപകട സ്ഥലത്ത് നിന്നു. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. പിന്നാലെ പൊതുസമൂഹത്തിൽ കുറഞ്ഞ് വരുന്ന പൗരബോധത്തെ കുറിച്ച് നിരവധി പേരാണ് കുറിപ്പെഴുതിയത്.

മോഷ്ടിക്കാൻ ഓടി കൂടിയ ജനം

ആന്ധ്രാപ്രദേശിലെ നെല്ലൂർ ജില്ലയിലാണ് അപകടമുണ്ടായത്. തംസ് അപ്പ്, സ്പ്രൈറ്റ് കുപ്പികൾ നിറച്ച ട്രക്ക് അപ്രതീക്ഷിതമായി അപകടത്തിൽപ്പെട്ട് മറിയുകയായിരുന്നു. പിന്നാലെ വാഹനത്തിലുണ്ടായിരുന്ന സോഫ്റ്റ് ഡ്രിങ്ക്സിന്‍റെ കുപ്പികൾ മറിഞ്ഞു, മദ്യം കൊണ്ട് പോകുന്ന വാഹനം മറിഞ്ഞെന്ന് തെറ്റിദ്ധരിച്ചെത്തിയ പ്രദേശവാസികൾ കിട്ടിയ സോഫ്റ്റ് ഡ്രിങ്ക് കുപ്പികളുമായി സ്ഥലം വിട്ടു. പിന്നാലെ നൂറുകണക്കിനാളുകളാണ് കുപ്പികൾ ശേഖരിക്കാനായെത്തിയത്. ഓടിക്കൂടുന്ന ആളുകളിൽ ചിലർ ലൂട്ട് ലോ എന്ന് വിളിച്ച് പറയുന്നതും കേൾക്കാം. 

Scroll to load tweet…

ചിലർ തിരക്കിനിടെ താഴെ വീഴുന്നു. ആളുകൾ തങ്ങൾക്ക് കൊണ്ട് പോകാൻ കഴിയുന്നത്രയും കുപ്പികളും ശേഖരിച്ചാണ് പോകുന്നത്. പരിക്കേറ്റ ഡ്രൈവറും സഹായിയും ജനക്കൂട്ടത്തോട് കുപ്പി മോഷ്ടിക്കുന്നത് നിർത്താനും തങ്ങളെ ആശുപത്രിയിലെത്തിക്കാൻ ആവശ്യപ്പെട്ടെങ്കിലും ആരും ഇരുവരെയും ശ്രദ്ധിച്ചില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ഒടുവിൽ സംഭവം അറിഞ്ഞ് പോലീസെത്തി ജനക്കൂട്ടത്തെ ഓടിച്ച് വിടുന്നത് വരെ കാര്യങ്ങൾ നിയന്ത്രണാധീതമായി തുടർന്നു.

ആശങ്കയോടെ നെറ്റിസെന്‍സ്

സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും പിന്നാലെ ഇന്ത്യക്കാർക്ക് നഷ്ടപ്പെടുന്ന പൗരബോധത്തെ കുറിച്ചുള്ള ചൂടേറിയ ചർച്ചയ്ക്ക് കാരണമാവുകയും ചെയ്തു. ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റിട്ടും ആരും സഹായിക്കാൻ ശ്രമിക്കാതെ മോഷണം തുടർന്നത് ഒരു ജനത എന്ന നിലയിൽ നമ്മൾ എത്തിയിരിക്കുന്ന ഏറ്റവും മോശമായ അവസ്ഥയാണെന്ന് ചിലർ ചൂണ്ടിക്കാണിച്ചു. പകൽ വെളിച്ചത്തിൽ മോഷ്ടിക്കുകയാണെന്ന ബോധ്യമുണ്ടായിട്ടും അടിസ്ഥാന മാനുഷിക മര്യാദയോ പരിഗണനയോ കാണിക്കാത്ത ആൾക്കൂട്ടം അപകടകരമായ അവസ്ഥയിൽ ഒരു സമൂഹം എത്തി നിൽക്കുന്നതിന്‍റെ കാഴ്ചയാണെന്ന് ചിലർ ചൂണ്ടിക്കാണിച്ചു. ഇത്തരം പെരുമാറ്റങ്ങൾ വിവേചനരഹിതമാണെന്നും വലിയ തോതിലുള്ള ആശങ്കയുയർത്തുന്നതാണെന്നും ചിലരെഴുതി.