ബീഹാറിലെ പൂർണിയയിൽ തലയ്ക്ക് പിന്നിൽ അമ്പുമായി നടന്നുപോകുന്ന പോലീസുകാരന്റെ വീഡിയോ വൈറലായിരുന്നു. സർക്കാർ ഭൂമിയിലെ കൈയേറ്റം ഒഴിപ്പിക്കാനെത്തിയ പോലീസ് സംഘത്തിന് നേരെ ജനക്കൂട്ടം നടത്തിയ അക്രമണത്തിനിടെയാണ് ഉദ്യോഗസ്ഥന് പരിക്കേറ്റത്. സംഭവത്തിൽ നിരവധി പോലീസുകാർക്ക് പരിക്കേൽക്കുകയും ഏഴുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
തലയ്ക്ക് പിന്നിൽ തറച്ച അമ്പുമായി ആശുപത്രിയിലേക്ക് നടന്ന് പോകുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്‍റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. പലരും വീഡിയോ പങ്കുവച്ച് കൊണ്ട് വിരുദ്ധമായ കാര്യങ്ങളാണ് പങ്കുവച്ചത്. അതേസമയം വീഡിയോയിൽ മറ്റ് ഉദ്യോഗസ്ഥരോടൊപ്പം തലയ്ക്ക് പിന്നിൽ തറച്ച് ഒരു അമ്പുമായി നടക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനെയും കാണാം. ബീഹാറിലെ പൂർണയിൽ നിന്നുള്ള വീഡിയോയാണ് അതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
പോലീസിനെ അക്രമിച്ച് ജനക്കൂട്ടം
ബീഹാറിലെ പൂർണിയയിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായൊരു അപകടമായിരുന്നു അത്. സർക്കാർ പദ്ധി പ്രകാരം പൂണിയയിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കാനെത്തിയതായിരുന്നു പോലീസ് സംഘം. എന്നാൽ ജനക്കൂട്ടം പ്രതിഷേധിച്ചു. വാക്കേറ്റത്തിൽ തുടങ്ങിയ സംഘർഷം വളരെ പെട്ടെന്ന് തന്നെ ഒരു സായുധ പോരാട്ടമായി മാറി. ജനങ്ങൾ കൈയിൽ കിട്ടിയ ആയുധങ്ങളുമായി പോലീസിനെ അക്രമിച്ചു. കത്തിയും വടിയും കല്ലും അമ്പും വില്ലും ഉപയോഗിച്ചായിരുന്നു ജനക്കൂട്ടം പോലീസിനെ അക്രമിച്ചത്. ഏറ്റുമുട്ടലിൽ നിരവധി ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഒരു പോലീസുകാരന്‍റെ തലയിൽ അമ്പ് തറച്ചു. ഗുരുതരമായി പരിക്കേറ്റ ആ പോലീസ് ഉദ്യോഗസ്ഥനുമായി മറ്റുള്ളവർ ആശുപത്രിയിലേക്ക് നീങ്ങുന്നതിന്‍റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടത്.
അക്രമിച്ചത് 300 ഓളം പേരടങ്ങുന്ന സംഘം
കഴിഞ്ഞ തിങ്കളാഴ്ച, 11 ഏക്കർ ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിക്കാൻ എത്തിയ ഉദ്യോഗസ്ഥ പോലീസ് സംഘത്തിനെതിരെ 300 ഓളം പേരടങ്ങുന്ന ജനക്കൂട്ടം അക്രമണം അഴിച്ച് വിടുകയായിരുന്നെന്ന് പോലീസ് ആരോപിക്കുന്നു. സംഭവത്തിൽ ആറ് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഒരു സ്ത്രീ ഉൾപ്പെടെ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിൽ ഒരാളുടെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ചമ്പാനഗർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മാൽനിയ കാമത്ത് ഗ്രാമത്തിൽ നടന്ന കയ്യേറ്റ വിരുദ്ധ നീക്കത്തിനിടെയായിരുന്നു അക്രമണം. പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥരെ ശ്രീനഗർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ പ്രവേശിപ്പിച്ചു. തലയിൽ അമ്പേറ്റ കോൺസ്റ്റബിളിനെ പിന്നീട് കൂടുതൽ ചികിത്സയ്ക്കായി പൂർണിയയിലേക്ക് റഫർ ചെയ്തതായും പോലീസ് അറിയിച്ചു. മരംഗ പോലീസ് സ്റ്റേഷൻ പരിധിയിലെ വിക്രംപട്ടി കവായ വാർഡ് -4 ലെ സുധീർ ഋഷിയുടെ സ്ഥലം 28 ലധികം പേർ കൈയേറിയെന്ന പരാതി അന്വേഷിച്ചെത്തിയതായിരുന്നു പോലീസ് സംഘം.


