ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ ഒരു സ്വകാര്യ വിമാനത്തിനുള്ളിൽ മകൾ സാറ ടെണ്ടുൽക്കറിനൊപ്പം ക്രിക്കറ്റ് കളിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. 'എത്ര ഉയരത്തിലായാലും, മനോഭാവം മാറരുത്' എന്ന അടിക്കുറിപ്പോടെ സച്ചിൻ പങ്കുവെച്ച വീഡിയോയിൽ, സാറ എറിഞ്ഞ പന്ത് സച്ചിൻ അടിക്കുന്നതും സാറ അത് പിടികൂടി വിക്കറ്റ് ആഘോഷിക്കുന്നതും കാണാം.
സച്ചിൻ ടെന്‍ഡുൽക്കർ എന്ന ക്രിക്കറ്റ് ഇതിഹാസം ഇന്നും ക്രിക്കറ്റ് ആരാധകരുടെ പ്രീയപ്പെട്ട കളിക്കാരനാണ്. കായിക രംഗത്ത് നിന്നും വിരമിച്ചെങ്കിലും ആ അതുല്യപ്രതിഭ ഇന്നും ഏറെ പേരുടെ മനസുകളിലെ 'ക്രിക്കറ്റ് ദൈവ'മാണ്. അദ്ദേഹത്തെ സംബന്ധിച്ച് ക്രിക്കറ്റ് എന്നത് പുല്ലിൽ കളിക്കുന്ന ഒരു വെറും കളിയല്ല. അത് 35,000 അടി ഉയരത്തിലും മാറ്റുരയ്ക്കാൻ പറ്റുന്ന ഒരു വികാരമാണ്. സച്ചിൻ ടെണ്ടുൽക്കർ അടുത്തിടെ ഒരു സ്വകാര്യ ചാർട്ടേഡ് വിമാനത്തിന്‍റെ ക്യാബിനിനുള്ളിൽ മകളോടൊപ്പം ക്രിക്കറ്റ് കളിക്കുന്നതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായത് ഇന്നും ആ താരത്തോടുള്ള ക്രിക്കറ്റ് ആരാധകരുടെ വികാരത്തിന്‍റെ പ്രതിഫലനമാണ്.
'എത്ര ഉയരത്തിലായാലും, മനോഭാവം മാറരുത്.'
മകൾ സാറ ടെണ്ടുൽക്കറിനൊപ്പം, മാസ്റ്റർ ബ്ലാസ്റ്റർ എത്ര ഉയരത്തിൽ പറന്നാലും ബാറ്റിനോടുള്ള തന്‍റെ സ്നേഹം ഒരിക്കലും മറച്ച് വയ്ക്കില്ലെന്ന് കാണിച്ചു. മണിക്കൂറുകൾക്ക് മുമ്പ് സച്ചിൻ തന്നെ പങ്കുവച്ച വീഡിയോ ഇതിനകം ആറര ലക്ഷത്തിലധികം പേരാണ് കണ്ടത്. വീഡിയോ പങ്കുവച്ച് കൊണ്ട് സച്ചിൻ ഇങ്ങനെ കുറിച്ചു, 'എത്ര ഉയരത്തിലായാലും, മനോഭാവം മാറരുത്.' അത് മറ്റുള്ളവർക്കുള്ള ഒരു ഉപദേശം കൂടിയായി. വീഡിയോയിൽ, സ്വകാര്യ ജെറ്റ് വിമാനത്തിന്‍റെ ഇടനാഴിയിൽ മകൾ എറിയുന്ന പന്ത് അടിക്കുന്ന സച്ചിനെ കാണാം. അദ്ദേഹത്തിന്‍റെ ഒരു ഷോട്ട് മകൾ സാറ പിടിക്കുകയും ആ വിക്കറ്റ് ആഘോഷിക്കുന്നതും കാണാം.
'സാർ, അത് നോട്ട് ഔട്ട്'
സംഗതി സച്ചിനാണ് ബാറ്റ് ചെയ്യുന്നതെങ്കിൽ അത് ഔട്ട് അല്ലെന്ന നിലപാടിലാണ് സമൂഹ മാധ്യമ ഉപയോക്താക്കൾ. ആ ക്യാച്ചിന്‍റെ റീപ്ലേ കാണിക്കണമെന്നും അത് ക്യാച്ച് ഔട്ട് അല്ലെന്നും ചിലർ എഴുതി. അതേസമയം മറ്റൊരാൾ കുറിച്ചത്,'സാറ ക്യാച്ച് കൈവിട്ടു, അവനെ പുറത്താക്കാൻ അവൾ ആഗ്രഹിക്കുന്നില്ല, എല്ലാവരും ഒരുമിച്ചാണ്.' എന്നായിരുന്നു. മറ്റൊരു കാഴ്ചക്കാരൻ രവി ശാസ്ത്രിയുടെ പിച്ചിനെ കുറിച്ചുള്ള ഇതിഹാസ കമന്‍റ് പങ്കുവച്ചു.' രവി ശാസ്ത്രി ഇങ്ങനെയാണ് - പിച്ചിനെ സമവാക്യത്തിൽ നിന്ന് മാറ്റൂ! എസ്ടിആർ - സഹോദരാ, ഞാൻ ഭൂമിയിലെ ക്രിക്കറ്റിനെ സമവാക്യത്തിൽ നിന്ന് മാറ്റി' എന്നായിരുന്നു കുറിച്ചത്. ഇവിടെ ഒരിക്കലും സിക്സ് അടിക്കാൻ ശ്രമിക്കരുതെന്ന് എഴുതിയവരും കുറവല്ല. അതേസമയം മറ്റ് ചിലർ വിമാനത്തിനുള്ളിൽ വച്ച് സച്ചിന് എങ്ങനെ ഇതുപോലെ പെരുമാറാൻ പറ്റിയെന്നും ഇത് അപകടകരമായ പ്രവണതയാണെന്നും എഴുതി.


