അടിയന്തര ലാന്‍റിംഗിനെ തുടര്‍ന്ന് വിമാനത്തിനുൾവശം മൊത്തം അലങ്കോലമായി കിടക്കുന്നത് വീഡിയോയില്‍ കാണാം. ഭക്ഷണ സാധനങ്ങളും യാത്രക്കാരുടെ ബാഗേജുകളുമെല്ലാം വാരി വിതറിയ നിലയിലാണ് വിമാനത്തിനുള്ളില്‍ കിടന്നിരുന്നത്.
സാങ്കേതിക തകരാറിനെ തുടര്‍ന്ന് യുണൈറ്റഡ് എയർലൈൻസ് വിമാനം ലാഗോസിലെ മുർത്താല മുഹമ്മദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തിരമായി തിരിച്ചിറക്കി. ഇതിന്‍റെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. വാഷിംഗ്ടൺ ഡുള്ളസ് ഇന്‍റർനാഷണൽ എയർപോർട്ടിലേക്ക് പുറപ്പെട്ട ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനത്തിൽ 245 യാത്രക്കാരും എട്ട് ഫ്ലൈറ്റ് അറ്റൻഡന്‍റമാരും മൂന്ന് പൈലറ്റുമാരുമായിരുന്നു ഈ സമയം വിമാനത്തില്‍ ഉണ്ടായിരുന്നത്.

യുഎ 613 വിമാനം അടിയന്തരമായി ഇറക്കിയപ്പോൾ വിമാനത്തിനുള്ളില്‍ ഉണ്ടായ നാശ നഷ്ടങ്ങളുടെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. വിമാനത്തിനുള്ളില്‍ ഭക്ഷണവും ബാഗേജുകളും ചിതറിക്കിടക്കുന്നത് വീഡിയോയില്‍ കാണാം. അടിയന്തര ലാന്‍റിംഗിനിടെ വിമാനത്തിലെ ആറ് യാത്രക്കാര്‍ക്ക് ചെറിയ പരിക്കുകൾ പറ്റിയെന്നും റിപ്പോർട്ടുകൾ പറയുന്നു. 'ഞങ്ങൾ വിമാനത്തിനുള്ളില്‍ വച്ച് ഭക്ഷണം കഴിച്ച് കൊണ്ടിരിക്കവെയാണ് വിമാനം അപ്രതീക്ഷിതമായി അതിവേഗതയില്‍ താഴേക്ക് സഞ്ചരിക്കാന്‍ തുടങ്ങിയത്. ഇത് കാരണം എന്‍റെ തല സീലിംഗിൽ ഇടിച്ചു. മൂന്ന് തവണയാണ് ഇത്തരത്തില്‍ അതിവേഗതയില്‍ താഴേക്ക് സഞ്ചരിച്ചത്.' ഒരു വിമാനയാത്രക്കാരന്‍ സംഭവത്തിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.
Read More: ട്രെയിൻ ശുചിമുറിയിൽ ചായ കണ്ടെയ്‌നർ കഴുകി കച്ചവടക്കാരൻ; രോഷാകുലരായി നെറ്റിസൺസ്, വീഡിയോ വൈറൽ
Read More: ഒന്ന് ചുംബിക്കാന്‍ ശ്രമിച്ചതാ... റഷ്യന്‍ നർത്തകിയുടെ മൂക്കിൽ കടിച്ച് പാമ്പ്; വീഡിയോ വൈറൽ
സംഭവ സമയം വിമാനത്തിൽ ഉണ്ടായിരുന്ന 245 യാത്രക്കാരും 11 ജീവനക്കാരും സുരക്ഷിതരാണെന്നും അതേസമയം നാല് യാത്രക്കാർക്കും രണ്ട് ക്രൂ അംഗങ്ങൾക്കും സാരമായ പരിക്കുപറ്റിയെന്നും 27 യാത്രക്കാർക്കും അഞ്ച് ക്രൂ അംഗങ്ങൾക്കും നിസാര പരിക്കേറ്റെന്നും ഫെഡറൽ എയർപോർട്ട് അതോറിറ്റി ഓഫ് നൈജീരിയ (FAAN) പുറത്തിറക്കിയ പ്രസ്ഥാവനയില്‍ പറയുന്നു. പരിക്കേറ്റവര്‍ക്കെല്ലാം വൈദ്യ സഹായം ഉറപ്പാക്കിയെന്നും പ്രസ്ഥാവനയില്‍ പറയുന്നു. വിമാനത്തിനുള്ളിലെ ക്യാബിനില്‍ മർദ്ദം നഷ്‌ടപ്പെടുകയും വിമാനം അതിവേഗതയില്‍ താഴേക്ക് സഞ്ചരിക്കുകയും ചെയ്യാനിടയായ സാങ്കേതിക പ്രശ്‌നത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പരിക്കേറ്റവര്‍ക്കുള്ള എല്ലാ വിധ പിന്തുണയും വാഗ്ദാനം ചെയ്യുന്തനായി യുണൈറ്റഡ് എയർലൈൻസ് അറിയിച്ചു.
