ദില്ലി മെട്രോയിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവതി,  യുവാവിനെ മർദ്ദിച്ചു. സംഭവത്തിന്‍റെ വീഡിയോ വൈറലായതോടെ, ഈ സംഘർഷം യാത്രക്കാർക്കിടയിലെ വർധിച്ചുവരുന്ന സമ്മർദ്ദത്തെയും അപര്യാപ്തമായ യാത്രാ സൗകര്യങ്ങളെയും കുറിച്ചുള്ള ചർച്ചകൾക്ക് വഴിവെച്ചു. എന്നാൽ, സോഷ്യൽ മീഡിയയിൽ പലരും യഥാർത്ഥ പ്രശ്നത്തെ അവഗണിച്ച് വ്യക്തിപരമായ വിമർശനങ്ങളിൽ ഏർപ്പെട്ടു.

ദില്ലി മെട്രോയിൽ രൂക്ഷമായ സീറ്റ് തർക്കം സംഘർഷത്തിൽ കലാശിച്ചു. ഒരു യുവതി, സഹയാത്രികനായ യുവാവിന്‍റെ മുഖത്തടിച്ചെന്നാണ് പരാതി. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതിന് പിന്നാലെ വൈറലായി. യാത്രാ സൗകര്യങ്ങൾ കുറയുകയും യാത്രാ ദുരിതം കൂടുകയും ചെയ്യുന്നത് യാത്രക്കാരിൽ വലിയ സമ്മർദ്ദമാണ് സൃഷ്ടിക്കുന്നത്. ഇത് പലപ്പോഴും സംഘ‍ർഷങ്ങൾക്ക് കാരണമാകുന്നു. അത്തരമൊരു സംഭവത്തിന്‍റെ വീഡിയോയിരുന്നു പങ്കുവയ്ക്കപ്പെട്ടത്.

ഒന്ന്. രണ്ട്, മൂന്ന്... പിന്നാലെ അടി

തിരക്കേറിയ മെട്രോയ്ക്കുള്ളിൽ ഒരു യുവതി, സീറ്റിൽ ഇരിക്കുന്ന ഒരു യുവാവിന്‍റെ നേരെ രൂക്ഷമായി സംസാരിക്കുന്നത് കാണാം. സഹയാത്രക്കാർ പലരും ഇരുവരെയും ശാന്തരാക്കാൻ ശ്രമിക്കുന്നതും കാണാം. എന്നാൽ, യുവതി അതിനനുസരിച്ച് അസ്വസ്ഥയാകുന്നു. തർക്കം തുടരുന്നതിനിടെ യുവതി കൈ നീട്ടി യുവാവിനെ അടിക്കൂന്നു. പെട്ടെന്ന് സംഭവം കൈവിടുമെന്ന ആകാംഷയിലേക്ക് കാഴ്ചക്കാരും അസ്വസ്ഥരാകുന്നു. കാരണം അടി കിട്ടിയതിന് പിന്നാലെ യാത്രക്കാരൻ, യുവതിയെ ഇടിക്കാനായി കൈ മുട്ടി ചുരുട്ടിക്കൊണ്ട് എഴുന്നേൽക്കുന്നു. ഈ സമയം സമീപത്ത് നിന്ന മറ്റൊരു സ്ത്രീ യാത്രക്കാരനെ ശാന്തനാക്കുന്നു. മറ്റുള്ളവർ യുവതിയെയും അവിടെ നിന്നും മാറ്റുന്നതും വീഡിയോയിൽ കാണാം.

Scroll to load tweet…

യഥാർത്ഥ പ്രശ്നവും നെറ്റിസെൺസിന്‍റെ പ്രതികരണവും

ഏറെ സാഹസപ്പെട്ട് യാത്ര ചെയ്ത് മണിക്കൂറുകളോളം ജോലി ചെയ്ത് ക്ഷീണിച്ച് വരുന്ന സന്ദ‍ർങ്ങളിൽ നിന്ന് യാത്ര ചെയ്യാൻ നിർബന്ധിതരാകുമ്പോൾ പലരും ചെറിയ കാരണങ്ങൾക്ക് പോലും അസ്വസ്ഥരാകുന്നു. ഇത് പൊതു ഇടത്തിലെ സംഘർഷങ്ങൾക്ക് കാരണമാകുന്നു. തൊഴിൽ സാധ്യത കൂടുമ്പോൾ അതിനനുസരിച്ച് യാത്രാ സൗകര്യങ്ങളും കൂടേണ്ടതുണ്ട്. അതിന് അതാത് സംസ്ഥാനങ്ങളിലെ സർക്കാരുകളും കേന്ദ്ര സർക്കാരും ആവശ്യമായ നടപടികൾ കൈക്കൊള്ളം. എന്നാൽ പരിമിതമായ യാത്രാ സൗകര്യങ്ങളാണ് ഇന്നും ഇന്ത്യയിലുള്ളതെന്ന്, തൊഴിൽ ദിനങ്ങളിൽ ഓടുന്ന മെട്രോ, ട്രെയിൻ, ബസ് തുടങ്ങിയ പൊതു ഗതാഗത സംവിധാനങ്ങളെ ശ്രദ്ധിച്ചാൽ വ്യക്തമാകും. എന്നാൽ, വീഡിയോ വൈറലായതിന് പിന്നാലെ സമുഹ മാധ്യമ കാഴ്ചക്കാർ യഥാർത്ഥ പ്രശ്നത്തെ അഭിസംബോധന ചെയ്യാതെ യുവതിയെ വിമർശിക്കാനും അഭിനന്ദിക്കാനും മത്സരിക്കുന്നത് കുറിപ്പുകളിൽ കാണാം.