ഗുരുഗ്രാമിൽ നിന്നുള്ള ഒരു വൈറൽ വീഡിയോയിൽ, ഒരു യുവതി തന്‍റെ കാമുകനെ പൊതുസ്ഥലത്ത് വെച്ച് മർദ്ദിക്കുന്നത് കാണാം. ഈ സംഭവം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുകയും, പുരുഷന്മാർക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ നിയമപരിരക്ഷ വേണമെന്ന ആവശ്യം ശക്തമാക്കി
മുംബൈയിലെ ജൂഹു ബീച്ചിലും എന്തിന് തിരുവനന്തപുരം കനകകുന്നിലും തൃശ്ശൂർ തേക്കിൻ കാട് മൈതാനത്തും പ്രണയബന്ധരായി സ്വയം മറന്നിരിക്കുന്ന കാമൂകീ കാമുകന്മാരെ കണ്ടിട്ടുണ്ടാകും. എന്നാൽ, കാലം മാറിയിരിക്കുന്നു. ഒന്ന് പറഞ്ഞ് രണ്ടാമത്തേതിന് കാമുകന്മാരുടെ കരണം അടിച്ച് പുകയ്ക്കുന്ന കാമുകി കാമുകന്മാരെയാണ് ഇപ്പോൾ കാണാൻ കഴിയുക. കലിപ്പന്‍റെ കാന്താരി മോഡാണ് ഇപ്പോഴത്തെ പ്രണയത്തിന്. എന്നാൽ പറഞ്ഞ് വരുന്നത് കാന്താരിയുടെ കലിപ്പനെ കുറിച്ചാണ്.
കാന്താരിയുടെ കലിപ്പൻ
ഗുരുഗ്രാമിൽ നിന്നും വൈറലായ ഒരു വീഡിയോയാണ് സംഭവം. തിരക്കേറിയ ഒരു തെരുവിന്‍റെ ഒരു വശത്തായി നിർത്തിയിട്ടിരിക്കുന്ന ഒരു സ്കൂട്ടിയിൽ ഇരിക്കുന്ന പെണ്‍കുട്ടി തന്‍റെ കാമുകന്‍റെ ചെകിടടിച്ച് പൊളിക്കുന്നതായിരുന്നു വീഡിയോ. വഴിയിലൂടെ പോകുന്നവർ ഇത് കണ്ട് ചോദ്യം ചെയ്യുന്നുണ്ടെങ്കിലും യുവതി അതൊന്നും കാര്യമാക്കുന്നില്ല. അവൾ തന്‍റെ പ്രവർത്തി തുടരുന്നതും. അവളുടെ തല്ല് ഏറ്റുവാങ്ങി കുറ്റം ചെയ്തവനെ പോലെ നിൽക്കുന്ന കാമുകനെയും വീഡിയോയിൽ കാണാം. വീഡിയോ വൈറലായതോടെ സ്ത്രീകളെ പോലെ പുരുഷന്മാർക്കും സാമൂഹിക പരിരക്ഷ ആവശ്യമാണെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ കുറിച്ചു.
പുരുഷന്മാർക്കും നിയമ പരിരക്ഷ വേണം
വീഡിയോയിൽ യുവതി നാട്ടുകാരുടെ ചോദ്യം ചെയ്യലിനോടുള്ള പ്രതികരണമായി പോലീസിനെ വിളിക്കാൻ ആവശ്യപ്പെടുന്നു. പിന്നാലെ കാമുകന്‍റെ മുഖം നോക്കി തല്ലുന്നു. അതേസമയം അയാൾ അടി തടുക്കാനോ പ്രതികരിക്കാനോ തയ്യാറാകുന്നില്ല. വഴിയേ പോകുന്നവരിൽ പലരും സംഭവം വീഡിയോയിൽ പകർത്തുന്നുണ്ട്. യുവതി പക്ഷേ, അതൊന്നും കാര്യമാക്കുന്നില്ല. അവൾ, തന്‍റെ കാമുകനെ അസഭ്യം പറയുകയും തല്ലുകയും ചെയ്യുന്നത് തുടരുന്നു. വീഡിയോ വൈറലായതിന് പിന്നാലെ പുരുഷന്മാർക്കെതിരെയുള്ള ഗാർഹിക പീഢനങ്ങളെ കുറിച്ച് സമൂഹ മാധ്യമ ഉപയോക്താക്കൾ വാചാലരായി. സ്ത്രീകളെ പോലെ ഇക്കാര്യത്തിൽ പുരുഷന്മാർക്കും നിയമപരിരക്ഷ ആവശ്യമാണെന്ന് നിരവധി പേരെഴുതി.


