ഇൻഡോറിൽ ഹെൽമെറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ച ബിജെപി നേതാവ് വീരേന്ദ്ര ഷെൻഡ്‌ഗെയെ വനിതാ ട്രാഫിക് ഉദ്യോഗസ്ഥ തടഞ്ഞതിനെ തുടർന്ന് രൂക്ഷമായ തർക്കമുണ്ടായി. നേതാവിനെ മർദ്ദിച്ചെന്ന ആരോപണത്തെ തുടർന്ന് അന്വേഷണ വിധേയമായി ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തു. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ വലിയ ചർച്ചകൾക്ക് വഴിവെച്ചു.

Add Asianetnews as a Preferred SourcegooglePreferred

ഹെൽമെറ്റ് ധരിക്കാതെ ഇരുചക്ര വാഹനമോടിച്ച ഇൻഡോറിലെ ബിജെപി നേതാവായ വീരേന്ദ്ര ഷെൻഡ്‌ഗെയെ വനിതാ ട്രാഫിക് ഉദ്യോഗസ്ഥ തടഞ്ഞു. പിന്നാലെ ഉണ്ടായ രൂക്ഷമായ തർക്കത്തിനിടെ ഉദ്യോഗസ്ഥ വീരേന്ദ്ര ഷെൻഡ്ഗെയുടെ മുഖത്തടിച്ചെന്ന പരാതി ഉയർന്നു. ഇതിന് പിന്നാലെ വനിതാ ട്രാഫിക് ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തെന്ന് റിപ്പോര്‍ട്ട്. ഹെൽമറ്റ് ധരിക്കാത്ത യാത്രക്കാരനെ തല്ലാൻ ഉദ്യോഗസ്ഥർക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് ഉദ്യോഗസ്ഥനെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്‌തതായി അധികൃതർ അറിയിച്ചു.

ഹെൽമറ്റ് ഇല്ല, പിന്നാലെ വാക്കേറ്റം

പതിവ് പരിശോധനയ്ക്കിടെ, ഹെൽമെറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിച്ച ബിജെപി നേതാവ് വീരേന്ദ്ര ഷെൻഡ്‌ഗെയെ ഉദ്യോഗസ്ഥ തടയുകയായിരുന്നു. ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് രേഖകൾ കാണിക്കാൻ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു. എന്നാൽ വീരേന്ദ്ര ഷെൻഡ്‌ഗെ ഇതിന് തയ്യാറായില്ല. പിന്നാലെ ഇരുവരും തമ്മിൽ രൂക്ഷമായ വാക്കേറ്റം നടന്നെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. ഇതോടെ ആളുകൾ ചൂറ്റും കൂടിയതിന് പിന്നാലെ പ്രദേശത്തെ ഗതാഗതം തടസപ്പെട്ടു. ഇതിനിടെയാണ് ഉദ്യോഗസ്ഥ. ബിജെപി നേതാവിനെ മ‍ർദ്ദിച്ചതെന്നാണ് ഉയരുന്ന ആരോപണം. അതേസമയം സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. പിന്നാലെ വിഷയത്തെ കുറിച്ച് വലിയൊരു ചർച്ച തന്നെ സമൂഹ മാധ്യങ്ങളിൽ നടന്നു.

Scroll to load tweet…

നിയമം പാലിക്കണം, അതിന് അക്രമം ഒരു മാർഗമാക്കരുത്

സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇതിനിടെയാണ് ഗതാഗത നിയമങ്ങൾ പാലിക്കുന്നത് നിർബന്ധമാണെങ്കിലും അതിന് വേണ്ടി ഒരു തരത്തിലുള്ള ശാരീരിക ആക്രമണവും സ്വീകാര്യമല്ലെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചത്. പിന്നാലെ അന്വേഷണ വിധേയമായി വനിതാ പോലീസ് ഉദ്യോഗസ്ഥയെ സസ്പെന്‍ഡ് ചെയ്തെന്നും അറിയിപ്പിൽ പറയുന്നു. സമൂഹ മാധ്യമങ്ങളിൽ വൈറലായ വീഡിയോകളിൽ ഇരുവരും തമ്മിലുള്ള തർക്കത്തിന്‍റെയോ സംഘർഷത്തിന്‍റെയോ ദൃശ്യങ്ങളില്ല. അതേസമയം വീരേന്ദ്ര ഷെൻഡ്‌ഗെയുടെ അനുയായികൾ റോഡ് തടസപ്പെടുത്തി മുദ്രാവാക്യം വിളിക്കുന്നതും വലിയൊരു ആൾക്കൂട്ടം കൂടി നിൽക്കുന്നതും കാണാം. വീഡിയോ പങ്കുവച്ച് കൊണ്ട് പത്രപ്രവർ‍ത്തകനായ സജ്ഞയ് ഗുപ്ത കുറിച്ചത് വീരേന്ദ്ര ഷെൻഡ്‌ഗെ, വനിതാ പോലീസ് ഉദ്യോഗസ്ഥയെ അഭസ്യം വിളിച്ചെന്നും പിന്നാലെ ഉദ്യോഗസ്ഥ വീരേന്ദ്രയെ മർദ്ദിച്ചെന്നുമാണ്. ബിജെപി പ്രവ‍ർത്തകരുടെ പ്രതിഷേധത്തെ തുടർന്നാണ് ഉദ്യോഗസ്ഥയെ സസ്പെന്‍റ് ചെയതതെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ ആരോപിച്ചു.