കൊണാട്ട് പ്ലേസിൽ വെച്ച് എഴുത്തുകാരി രാധിക അഗർവാൾ തന്‍റെ പുസ്തകത്തിന്‍റെ വ്യാജപ്പതിപ്പ് വിൽക്കുന്നത് കണ്ടു. പുസ്തകത്തിനായി വിലപേശുന്നതിനിടെ താനാണ് എഴുത്തുകാരിയെന്ന് വെളിപ്പെടുത്തിയതിന്‍റെ വീഡിയോ വൈറലായി. പ്രസാധന രംഗത്തെ പൈറസിയെ കുറിച്ച് ചർച്ച.
ദില്ലിയിലെ തിരക്കേറിയ കൊണാട്ട് പ്ലേസിൽ വെച്ച് സ്വന്തം പുസ്തകത്തിന്‍റെ വ്യാജപ്പതിപ്പ് വിൽക്കുന്നത് കണ്ട് അതിനായി വിലപേശുന്ന എഴുത്തുകാരിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നു. എഴുത്തുകാരിയായ രാധിക അഗർവാളാണ് തന്‍റെ പുസ്തകം വഴിയോരത്ത് വിൽക്കുന്നത് കണ്ട് രസകരമായ ഈ വീഡിയോ പങ്കുവെച്ചത്.
സ്വന്തം പുസ്തകത്തിന്‍റെ വ്യാജപതിപ്പ്
കൊണാട്ട് പ്ലേസിലെ ഒരു തെരുവ് കച്ചവടക്കാരന്‍റെ അടുക്കൽ തന്‍റെ 'റെഡ് ഫ്ലാഗ്‌സ് ആൻഡ് റിഷ്താസ്: എ ദേശി റോം കോം' (Red Flags and Rishtas: A Desi Rom Com) എന്ന പുസ്തകത്തിന്‍റെ വ്യാജപ്പതിപ്പ് പൊതു ഇടത് പരസ്യമായി വിൽക്കുന്നത് രാധികയുടെ ശ്രദ്ധയിൽപ്പെട്ടു. പുസ്തകത്തിന് കച്ചവടക്കാരൻ 350 രൂപയാണ് ആവശ്യപ്പെട്ടത്. ഉടനെ തമാശരൂപേണ "എഴുത്തുകാരിക്കുള്ള ഡിസ്കൗണ്ട് കിട്ടുമോ?" എന്ന് രാധിക ചോദിച്ചു. തുടർന്ന് ഇത് തന്‍റെ പുസ്തകമാണെന്ന് അവർ വെളിപ്പെടുത്തിയതോടെ കച്ചവടക്കാരനും അത്ഭുതപ്പെട്ടു. ഒടുവിൽ 100 രൂപയ്ക്ക് പുസ്തകം നൽകാൻ അദ്ദേഹം സമ്മതിച്ചു.
അമ്മ ഉപേക്ഷിച്ചു, പിന്നാലെ മറ്റുള്ളവരും; ഒടുവിൽ ഏഴ് മാസം പ്രായമുള്ള മക്കാക്കുവിന് കൂട്ട് കളിപ്പാട്ടം; ഏറ്റെടുത്ത് നെറ്റിസെന്‍സും
'പ്ലാസ്റ്റിക് ഈറ്റിംഗ്' ചൈനയിൽ വൈറലായി പുതിയ ഭാരം കുറയ്ക്കൽ ഭക്ഷണ രീതി; അങ്ങേയറ്റം അപകടകരമെന്ന് വിദഗ്ദർ, വീഡിയോ
പൈറസി
തമാശ കലർന്ന രീതിയിലാണ് വീഡിയോ പങ്കുവെച്ചതെങ്കിലും, പ്രസാധന രംഗത്തെ പൈറസി എന്ന ഗൗരവമേറിയ വിഷയത്തെക്കുറിച്ച് രാധിക തന്‍റെ പോസ്റ്റിൽ ഓർമ്മിപ്പിക്കുന്നു. "എന്‍റെ വിലപേശൽ കഴിവിന് നിങ്ങൾ എത്ര മാർക്ക് നൽകും? പൈറസി വലിയ ദോഷമില്ലാത്ത ഒന്നാണെന്ന് പലർക്കും തോന്നാം. എന്നാൽ ഇത് മൊത്തം പ്രസാധന വ്യവസായത്തെയും ബാധിക്കുന്ന ഒന്നാണ്. എഴുത്തുകാരന്‍റെ റോയൽറ്റിയെയും പുസ്തക വിൽപനയെയും ഇത് കാര്യമായി തകർക്കുന്നു." എന്നും രാധിക അഗർവാൾ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം ഒരു കോടിയിലധികം ആളുകൾ കണ്ടുകഴിഞ്ഞു. 'ആരും പ്രതീക്ഷിക്കാത്ത ട്വിസ്റ്റ്', 'എഴുത്തുകാരിയോട് തന്നെ വിലപേശുന്ന കച്ചവടക്കാരൻ' എന്നിങ്ങനെ രസകരമായ നിരവധി കുറിപ്പുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. അതേസമയം തന്നെ പൈറസി എഴുത്തുകാരെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് പലരും ആശങ്കയും പ്രകടിപ്പിച്ചു.


