കശ്മീരിലേക്ക് വീണ്ടും സൈനികരെ വിന്യസിച്ചു; പുതുതായി വിന്യസിച്ചത് 25,000 സൈനികരെ
കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് 10,000 കേന്ദ്ര സായുധ പൊലീസ് സേനാംഗങ്ങളെ കശ്മീരിലേക്ക് വിന്യസിച്ചത്. തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാനാണ് ഇതെന്നായിരുന്നു അന്നത്തെ വിശദീകരണം.
ശ്രീനഗർ: കശ്മീരിലേക്ക് കൂടുതൽ സൈനികരെ വിന്യസിച്ചു. 25,000 അർദ്ധ സൈനികരെയാണ് പുതുതായി സംസ്ഥാനത്ത് വിന്യസിക്കാൻ പോകുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇവരെ സുരക്ഷ ക്രമീകരണങ്ങൾക്കായി വിന്യസിച്ചതായി കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് 10,000 കേന്ദ്ര സായുധ പൊലീസ് സേനാംഗങ്ങളെ കശ്മീരിലേക്ക് വിന്യസിച്ചത്. തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാനാണ് ഇതെന്നായിരുന്നു അന്നത്തെ വിശദീകരണം. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചതിന് പിന്നാലെയായിരുന്നു ഇത്. ജമ്മു കശ്മീർ സംസ്ഥാനത്തിന്‍റെ പ്രത്യേക പദവികൾ എടുത്തു കളഞ്ഞാൽ സംസ്ഥാനത്ത് ഒരുക്കേണ്ട സുരക്ഷാ സന്നാഹത്തെക്കുറിച്ച് ചർച്ച ചെയ്യാനായിരുന്നു യോഗമെന്നാണ് റിപ്പോർട്ടുകൾ.
ഭരണഘടനാ ചട്ടം 370, 35 എ എന്നിവയനുസരിച്ച് ജമ്മു കശ്മീരിന് പ്രത്യേക പദവികൾ നൽകാൻ സ്വാതന്ത്ര്യാനന്തരം സർക്കാർ തീരുമാനിക്കുകയായിരുന്നു. എൻഡിഎ സർക്കാരിന്‍റെ കശ്മീർ നയത്തിൽ ''വലിയ മാറ്റങ്ങൾ'' വരാൻ സാധ്യതയുണ്ടെന്ന സൂചനകളാണ് വരുന്നത്.