ഭോപ്പാലിൽ, 54-കാരിയായ മേലുദ്യോഗസ്ഥ 42-കാരനായ കീഴുദ്യോഗസ്ഥനെ വിവാഹം കഴിക്കാനായി അയാളുടെ ഭാര്യയ്ക്ക് ഒന്നര കോടി രൂപ നഷ്ടപരിഹാരം നൽകി. വർഷങ്ങൾ നീണ്ട കൗൺസിലിംഗിന് ശേഷവും ഭർത്താവ് വിവാഹമോചനത്തിൽ ഉറച്ചുനിന്നതോടെ, ഭാര്യ നഷ്ടപരിഹാരം ആവശ്യപ്പെടുകയായിരുന്നു. 

Add Asianetnews as a Preferred SourcegooglePreferred

പ്രണയിക്കുന്നയാളിനെ തന്നെ വിവാഹം കഴിക്കാൻ എന്ത് വിട്ടുവീഴ്ചയ്ക്കും കാമുകീ / കാമുകന്മാർ തയ്യാറാണ്. അത്തരമൊരു പ്രണയസാഫല്യത്തിനായി വിവാഹിതനായ കാമുകന്‍റെ ഭാര്യയ്ക്ക് ഒന്നര കോടി രൂപ നൽകിയ ഉയർന്ന ഉദ്യോഗസ്ഥയുടെ പ്രവർത്തി സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഭോപ്പാലിലെ കുടുംബ കോടതിയിൽ എത്തിയ ഒരു കേസായിരുന്നു അത്. 54 വയസ്സുള്ള ഒരു കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥ തന്‍റെ വകുപ്പിലെ 42 -കാരനായ കീഴുദ്യോഗസ്ഥനെ വിവാഹം കഴിക്കാൻ അയാളുടെ ഭാര്യയ്ക്ക് ഒന്നര കോടി രൂപ നൽകിയെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. കീഴുദ്യോഗസ്ഥന്‍റെ മൂത്ത മകൾ കുടുംബ കോടതിയെ സമീപിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. ഈ കേസ് 90-കളിലെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ "ജുദായി" യെ ഓർമ്മിപ്പിക്കുന്നുവെന്ന് സമൂഹ മാധ്യമ ഉപയോക്താക്കളും പറയുന്നു.

പ്രണയത്തിനെന്ത് പ്രായം?

കേന്ദ്ര സർക്കാർ വകുപ്പിൽ പുതുതായി നിയമിതനായ 42 കാരനായ ജൂനിയറുമായി അതേ വകുപ്പിലെ ഉയ‍ർന്ന ഉദ്യോഗസ്ഥയ്ക്ക് പ്രണയം തോന്നി. 52 -കാരിയായ മേലുദ്യോഗസ്ഥയോടുള്ള പ്രണയം അയാളെ തന്‍റെ വീട്ടിൽ നിന്നും അകറ്റി. ഇതോടെ ഭാര്യയെയും 16 ഉം 12 ഉം വയസുള്ള രണ്ട് പെണ്‍മക്കളെയും അയാൾ അവഗണിച്ചു തുടങ്ങി. വീട്ടിൽ അച്ഛനുമമ്മയുടെ തമ്മിൽ ഇതേ ചൊല്ലി സ്ഥിരമായി വഴക്കായതോടെ മൂത്തമകൾ വിഷാദ രോഗത്തിലേക്ക് വീണു. ഒടുവിൽ സമാധാനം തേടി മൂത്ത മകൾ കുടുംബ കോടതിയെ സമീപിച്ചതോടെ കാര്യങ്ങൾ മറ്റൊരു വഴിക്ക് നീങ്ങിയത്. കേസ് കോടതിയിലെത്തിയതിന് പിന്നാലെ ഏതാണ്ട് അഞ്ച് വർഷത്തോളം കുടുംബ കോടതി ദമ്പതികളെ കൗൺസിലിംഗിന് വിധേയമാക്കി. പക്ഷേ. ഒരിക്കൽ പോലും അനുരഞ്ജനം സാധ്യമായില്ല. തന്‍റെ ഭാര്യയുടെ കൂടെ ജീവിക്കാൻ സാധ്യമല്ലെന്നായിരുന്നു ഭർത്താവ് കോടതിയെ അറിയിച്ചത്.

വിവാഹ മോചനത്തിന് നഷ്ടപരിഹാരം

ഒടുവിൽ, വിവാഹ മോചനത്തിന് തയ്യാറാകാൻ തനിക്ക് നഷ്ടപരിഹാരം നൽകണമെന്ന് കീഴുദ്യോഗസ്ഥന്‍റെ ഭാര്യ ആവശ്യപ്പെട്ടു. ഒരു ഡ്യൂപ്ലെക്സ് ഫ്ലാറ്റും 27 ലക്ഷം രൂപയും വേണമെന്നായിരുന്നു കാമുകന്‍റെ ഭാര്യ ആവശ്യപ്പെട്ടത്. തന്‍റെ ജീവിത സമ്പാദ്യത്തിൽ നിന്നും അത് കൊടുക്കാൻ തയ്യാറാണെന്ന് ഉദ്യോഗസ്ഥ സമ്മതിച്ചതോടെ ഇരുവരും വിവാഹ മോചനം നേടിയെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. പിന്നാലെ മേലുദ്യോഗസ്ഥ, തന്‍റെ കീഴുദ്യോഗസ്ഥനായ കാമുകനെ വിവാഹം ചെയ്തു. പരസ്പര ബന്ധം നഷ്ടപ്പെടുമ്പോൾ നിർബന്ധിപ്പിച്ച് ഒരുമിപ്പിക്കുന്നതിനെക്കാൾ നല്ലത് മാന്യമായ വേർപിരിയലാണെന്ന് കടുംബ കോടതിയിലെ കൗണ്‍സിലർമാരും അറിയിച്ചു. കുട്ടികളുടെ മാനസികാരോഗ്യത്തിനും കുടുംബത്തിന്‍റെ സാമ്പത്തിക സുരക്ഷയ്ക്കും അതാണ് നല്ലതെന്നും അവ‍ർ ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ വിവാഹമോചനം തേടുന്നവരുടെ ഉയർന്ന സംഖ്യയുള്ള സംസ്ഥാനമാണ് മധ്യപ്രദേശ്.