'എത്ര നല്ലത്. അവിടെ കോവിഡില്ല, യുദ്ധമില്ല, തീവ്രവാദമില്ല, സാമ്പത്തിക വാങ്ങൽ ശേഷിയില്ല, മതമില്ല,പുരോഹിതനില്ല. 100 വയസ്സ് വരെ എത്ര സുന്ദരമായി അദ്ദേഹം അവിടെ ജീവിക്കുമായിരുന്നു. ഇത് ലജ്ജാകരമാണ്, അവൻ തന്‍റെ ഗുഹാ ജീവിതത്തിലേക്ക് മടങ്ങുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.' ഒരു സാമൂഹിക മാധ്യമ ഉപയോക്താവ് എഴുതി.
ഒരു ദിവസത്തെ എല്ലാ തിരക്കും കഴിഞ്ഞ് ഒടുവില്‍ ഒരു മുറിയില്‍ ഒറ്റയ്ക്കിരിക്കുമ്പോള്‍ കിട്ടുന്ന ശാന്തതയ്ക്കായി കൊതിക്കാത്തവരായി നമുക്കിടയില്‍ ആരാണ് ഉണ്ടാവുക? അത്തരമൊരു ആഗ്രഹത്തിന് പിന്നാലെ സ്പെയിനിലെ ഒരു മനുഷ്യന്‍ ഒറ്റയ്ക്ക് കഴിഞ്ഞത് നീണ്ട 12 വര്‍ഷം. സ്പെയിനിലെ വിനോദ സഞ്ചാര തീരദേശ നഗരമായ ഐബിസയ്ക്ക് സമീപത്തെ മനോഹരമായ ദ്വീപായ ഫോർമെന്‍റോറയിലെ ഒരു കടൽത്തീര ഗുഹ, വീടാക്കിയാണ് അദ്ദേഹം (പേര് വെളിപ്പെടുത്തിയിട്ടില്ല) തന്‍റെ 12 വര്‍ഷക്കാലം ഏകാന്ത ജീവിതം നയിച്ചതെന്ന് ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്തു. പക്ഷേ, രാജ്യത്തെ നിയമങ്ങള്‍ അദ്ദേഹത്തെ നിയമ ലംഘകനാക്കി. പരിസ്ഥിതി മാനോജ്മെന്‍റ് വകുപ്പിന്‍റെ നിയമങ്ങളായിരുന്നു ആ മനുഷ്യന്‍റെ ഏകാന്ത ജീവിതത്തിന് തടസം നിന്നത്. ക്യാമ്പിംഗ് നിയമം അദ്ദേഹം ലംഘിച്ചെന്നായിരുന്നു കുറ്റം.
ഫോർമെന്‍റോറയുടെ കടല്‍ത്തീരത്തെ ഒരു ഗുഹയില്‍ ഒരാള്‍ ഏകാന്ത ജീവിതം നയിക്കുന്നുണ്ടെന്ന സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇയാളെ കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തുടര്‍ന്ന് രണ്ട് ദിവസത്തിനുള്ളില്‍ അയാളോട് ഗുഹ ഒഴിഞ്ഞ് പോകാന്‍ അധികാരികള്‍ ആവശ്യപ്പെട്ടു. തന്‍റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ 12 വര്‍ഷങ്ങളായിരുന്നു അതെന്ന് അദ്ദേഹം പിന്നീട് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒരു മനുഷ്യന്‍റെ ജീവിതം സുഗമമാക്കാനുള്ള എല്ലാ സൗകര്യങ്ങളും അദ്ദേഹം ഗുഹയില്‍ ഒരുക്കിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. പഴയ പെട്ടികള്‍ ഉപയോഗിച്ചുള്ള ഒരു മേശയും രണ്ട് ബെഡ്ഡുകളും, അതിലൊന്ന് കിടക്കകള്‍ ഉപയോഗിച്ചുള്ളത്. പിന്നെ കയറുകൊണ്ട് മേഞ്ഞ ഒരു ആട്ടുതൊട്ടിലും ആ ഗുഹയില്‍ ഒരുക്കിയിരുന്നു. കൂടാതെ ഒരു പൊട്ടിയ ബക്കറ്റ് ഉപയോഗിച്ച് അദ്ദേഹം കുളിക്കാനായി ഒരു ഷവറും നിര്‍മ്മിച്ചു. കൊതുകില്‍ നിന്നും രക്ഷപ്പെടുന്നതിനായി കിടക്കള്‍ക്ക് ചുറ്റും കൊതുക് വലയും അദ്ദേഹം ഒരുക്കിയിരുന്നു.
'അങ്ങനെ... പാകിസ്ഥാന്‍ മനുഷ്യനെ ചന്ദ്രനില്‍ ഇറക്കി'; വൈറലായി ഒരു സ്പൂഫ് വീഡിയോ !
പരിസ്ഥിതി മാനേജ്മെന്‍റ് അധികാരികള്‍ ഇറക്കിവിടും വരെ വളരെ ശാന്തമായൊരു ജീവിതം അദ്ദേഹം നയിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ഗുഹയില്‍ ചപ്പുചവറുകള്‍ കൂട്ടിയിട്ടിരുന്നതായി അധികാരികള്‍ അവകാശപ്പെട്ടു. ഗുഹയിലെ മാലിന്യങ്ങളെല്ലാം രണ്ട് ദിവസത്തിനുള്ളില്‍ മാറ്റണമെന്നും ഇല്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നുമാണ് അധികാരികള്‍ അദ്ദേഹത്തെ അറിയിച്ചത്. എന്നാല്‍, സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രങ്ങളില്‍ ഗുഹ വളരെ വൃത്തിയുള്ളതായി കാണപ്പെട്ടു. വാര്‍ത്ത പുറത്തെത്തിയതിന് പിന്നാലെ പരിസ്ഥിതി വകുപ്പിനെതിരെ സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ തിരിഞ്ഞു. അദ്ദേഹം പരിസ്ഥിതിയെ ഒരു തരത്തിലും നശിപ്പിച്ചിട്ടില്ലെന്നും അധികാരികള്‍ വളരെ മോശമായാണ് അദ്ദേഹത്തോട് പെരുമാറിയതെന്നും സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ ആരോപിക്കുന്നു. മാത്രമല്ല, പരിസ്ഥിതി കൗണ്‍സിലിന് സ്പെയിനിലെ ഗുഹകളുടെ മേല്‍ അധികാരമില്ലെന്നും ഇവര്‍ ആരോപിച്ചു. ഒരാള്‍ കുറിച്ചത്, 'എത്ര നല്ലത്. അവിടെ കോവിഡില്ല, യുദ്ധമില്ല, തീവ്രവാദമില്ല, സാമ്പത്തിക വാങ്ങൽ ശേഷിയില്ല, മതമില്ല,പുരോഹിതനില്ല. 100 വയസ്സ് വരെ എത്ര സുന്ദരമായി അദ്ദേഹം അവിടെ ജീവിക്കുമായിരുന്നു. ഇത് ലജ്ജാകരമാണ്, അവൻ തന്‍റെ ഗുഹാ ജീവിതത്തിലേക്ക് മടങ്ങുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.' എന്നായിരുന്നു.
