ആറ് വയസുള്ള കുട്ടിക്ക് ഒമ്പത് വയസാകുന്നത് വരെ കാത്തിരിക്കാനായിരുന്നു താലിബാന്‍ 45 -കാരനോട് നിര്‍ദ്ദേശിച്ചതെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.

ലോകമെമ്പാടുമുള്ള സമൂഹങ്ങളില്‍ ശൈശവ വിവാഹം നിലനിന്നിരുന്നു. എന്നാല്‍, വിദ്യാഭ്യാസത്തിലും ജീവിതത്തിലുമുണ്ടായ മുന്നേറ്റം ശൈശവ വിവാഹം തെറ്റാണെന്നും വിവാഹത്തിന് ഒരു പ്രായപരിധി നിശ്ചയിക്കണമെന്ന ആവശ്യം ശക്തമായി. ഇങ്ങനെയാണ് ലോകമെമ്പാടും വിവാഹ പ്രായ പരിധി നിശ്ചയിക്കപ്പെട്ടത്. അതേസമയം ഇന്നും യുകെയിലും യുഎസിലും കൗമാര വിവാഹങ്ങൾ നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകൾ പുറത്ത് വന്നിരുന്നു. അതേസമയം താലിബാന്‍ ഭരണത്തിലുള്ള അഫ്ഗാനിസ്ഥാനിലും ശൈശവ വിവാഹങ്ങൾ ഇന്നും നടക്കുന്നു. ഇതിനിടെയാണ് ഒരു ആറ് വയസുകാരിയെ വിവാഹം കഴിക്കാനുള്ള 45 -കാരന്‍റെ ശ്രമത്തെ താലിബാന്‍ തടഞ്ഞതായുള്ള വാര്‍ത്ത പുറത്ത് വരുന്നത്. കുട്ടിക്ക് 9 വയസായില്‍ മാത്രമേ വിവാഹം കഴിക്കാന്‍ പറ്റുകയൊള്ളൂവെന്നാണ് താലിബാന്‍റെ വിലപാടെന്നും ഡെയ്‍ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പെണ്‍കുട്ടിയുടെ കുടുംബം കുട്ടിയെ പണത്തിന് വേണ്ടി വറ്റതാണെന്നും ഇതിന് പിന്നാലെയാണ് 45 -കാരനുമായുള്ള വിവാഹം ഉറപ്പിച്ചിരുന്നതെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. 45 -കാരന് നിലവില്‍ രണ്ട് ഭാര്യമാരുണ്ടെന്ന് അമു ടിവി റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാനിസ്ഥാനിലെ ഹെൽമണ്ട് പ്രവിശ്യയിൽ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ വിവരം അറിഞ്ഞെത്തിയ താലിബാന്‍ സംഘം വിവാഹം നടത്താന്‍ പറ്റില്ലെന്ന് അറിയിക്കുകയായിരുന്നു. പെണ്‍കുട്ടിക്ക് ആറ് വയസ് മാത്രമേയുള്ളൂവെന്നും ഒമ്പത് വയസാകാതെ വിവാഹം നടത്താന്‍ പറ്റില്ലെന്നുമായിരുന്നു താലിബാന്‍റെ നിര്‍ദ്ദേശം.

Scroll to load tweet…

പെണ്‍കുട്ടിയെയും 45 -കാരനെയും അറസ്റ്റ് ചെയ്ത താലിബാന്‍ സംഘം ഇരുവര്‍ക്കുമെതിരെ കേസെടുത്തിട്ടില്ല. അതേസമയം പെണ്‍കുട്ടിയെ വീട്ടിലേക്ക് തിരിച്ചയച്ച താലിബാന്‍ 45 -കാരനോട് പെണ്‍കുട്ടി ഒമ്പത് വയസ് ആകുന്നത് വരെ കാത്തിരിക്കാന്‍ പറഞ്ഞതായും റിപ്പോര്‍ട്ടിൽ പറയുന്നു. കഴിഞ്ഞ വര്‍ഷവും സമാനമായ ഒരു കേസ് അഫ്ഗാനിസ്ഥാനില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. 2021-ൽ രണ്ടാമതും അധികാരത്തിലേറിയ താലിബാന്‍ പെൺകുട്ടികളുടെ വിദ്യാഭ്യാസം നിരോധിച്ചതിന് പിന്നാലെ അഫ്ഗാനിസ്ഥാനിലെ ശൈശവ വിവാഹങ്ങളിൽ 25 ശതമാനം വർധനവ് ഉണ്ടായതായി നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. അതേസമയം രാജ്യത്തെ ജനനനിരക്കില്‍ 45 ശതമാനം വർധനവാണ് രേഖപ്പെടുത്തപ്പെട്ടത്.