ഏതാണ്ട് ചെത്തി മിനുക്കിയ രൂപത്തിലുള്ള കല്ല് ഒരു അത്യപൂർവ കണ്ടെത്തലാണെന്ന് വെസ്റ്റ്‌ലാൻഡ് കൗണ്ടി മുനിസിപ്പാലിറ്റിയിലെ പുരാവസ്തു ഗവേഷകനായ ലൂയിസ് ബിജെറെ പീറ്റേഴ്‌സൺ അറിയിച്ചു. കാരണം ആ കല്ലിന്‍റെ പഴക്കം 3,700 വർഷമായിരുന്നു. അത് ശിലായുഗ കാലത്ത് ആദിമ മനുഷ്യന്‍ വേട്ടയാടാനുപയോഗിച്ച ശിലായുധമായിരുന്നു.
മുതിര്‍ന്നവരേക്കാള്‍ കൗതുകം കൂടുതല്‍ കുട്ടികള്‍ക്കാണ്. അവര്‍ വളരുന്ന ലോകം എന്തെന്നും ഏതെന്നും അറിയാനുള്ള താത്പര്യത്തില്‍ നിന്നാണ് ഈ കൗതുകം ഉണരുന്നത്. ഇത്തരത്തില്‍ കൗതുകം അല്പം കൂടുതലുള്ള കുട്ടിയാണ് എലീസ്. അങ്ങ് നോര്‍വേയിലെ വെസ്റ്റ്‌ലാൻഡ് കൗണ്ടിയിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അവള്‍. കഴിഞ്ഞ ദിവസം തന്‍റെ സ്കൂളിന് പുറത്തുള്ള കളി സ്ഥലത്ത് കളിച്ചു കൊണ്ടിരിക്കെ അവള്‍ക്ക് ഒരു കൂര്‍ത്ത കല്ല് ലഭിച്ചു. കല്ലിന്‍റെ പ്രത്യേക കാരണം ആ കുഞ്ഞ് മിടുക്കി അതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ അത് തന്‍റെ അധ്യാപികയായ കാരെൻ ഡ്രാഞ്ചിനെ കാണിച്ചു. ഇത്രയും സംഭവങ്ങള്‍ മറ്റെല്ലായിടത്തും നടക്കുന്നത് പോലെ തന്നെയായിരുന്നു. എന്നാല്‍ ഇവിടെ നിന്നും എലീസിന്‍റെ കാര്യത്തില്‍ ഒരു ട്വിസ്റ്റ് സംഭവിക്കുകയാണ്.
കാരെൻ ഡ്രാഞ്ച് തന്‍റെ വിദ്യാര്‍ത്ഥിനി കൊണ്ടുവന്ന കല്ല് പരിശോധിച്ചപ്പോള്‍ അത്ഭുതപ്പെട്ടു. അവര്‍ ഉടനെ തന്നെ ഡ്രാഞ്ച് വെസ്റ്റ്‌ലാൻഡ് കൗണ്ടി കൗൺസിലുമായി ബന്ധപ്പെടുകയും പിന്നാലെ കൗണ്ടിയിലെ പുരാവസ്തു ഗവേഷകർ ആ കൂര്‍ത്ത കല്ല് പരിശോധിക്കുകയും ചെയ്തു. ഏകദേശം 5 ഇഞ്ച് നീളമുള്ള (12 സെന്‍റീ മീറ്റർ) ഏതാണ്ട് ചെത്തി മിനുക്കിയ രൂപത്തിലുള്ള കല്ല് ഒരു അത്യപൂർവ കണ്ടെത്തലാണെന്ന് വെസ്റ്റ്‌ലാൻഡ് കൗണ്ടി മുനിസിപ്പാലിറ്റിയിലെ പുരാവസ്തു ഗവേഷകനായ ലൂയിസ് ബിജെറെ പീറ്റേഴ്‌സൺ അറിയിച്ചു. കാരണം ആ കല്ലിന്‍റെ പഴക്കം 3,700 വർഷമായിരുന്നു. അത് ശിലായുഗ കാലത്ത് ആദിമ മനുഷ്യന്‍ വേട്ടയാടാനുപയോഗിച്ച ശിലായുധമായിരുന്നു.

കട്ടിയുള്ള അവശിഷ്ട പാറയായ ഫ്ലിന്‍റ് നോർവേയിൽ സ്വാഭാവികമായി ഉണ്ടാകുന്നതല്ല. മറിച്ച് ഈ കല്ല് ഡെൻമാർക്കിലെ വടക്കൻ കടലിന് കുറുകെ നിന്നാണ് നോര്‍വേയില്‍ എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരത്തിലുള്ള പൗരാണിക ആയുധങ്ങളുടെ കണ്ടെത്തല്‍ പുരാവസ്തു ലോകത്ത് വിലമതിക്കാനാകാത്ത നിധിയാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. പുതിയ കണ്ടെത്തലോടെ നോർവേയിലെ രണ്ടാമത്തെ വലിയ നഗരമായ ബെർഗനിലെ വെസ്റ്റ്‌ലാൻഡ് കൗണ്ടി കൗൺസിലും വെസ്റ്റ്‌ലാൻഡ് കൗണ്ടി യൂണിവേഴ്‌സിറ്റി മ്യൂസിയവും ചേർന്ന് സ്‌കൂള്‍ മൈതാനം പൂര്‍ണ്ണമായും പരിശോധിച്ചു. എന്നാല്‍, അക്കാലത്തെ മറ്റ് തെളിവുകളൊന്നും അവിടെ നിന്നും ലഭിച്ചില്ല.

നോർവേയിൽ, പാലിയോലിത്തിക്ക്, മെസോലിത്തിക്ക്, നിയോലിത്തിക്ക് എന്നിവ ഉൾപ്പെടുന്ന ശിലായുഗം ബിസി 10,000 മുതൽ നിലനിന്നിരുന്നുവെന്നാണ് പുരാവസ്തു വിദഗ്ദര്‍ അവകാശപ്പെടുന്നത്. നോര്‍വേയില്‍ 2,400 ബിസിയിൽ നിരവധി വേട്ടക്കാരും മറ്റും സ്ഥിരമായി കൃഷിയിട നിര്‍മ്മാണത്തിലേക്ക് തിരിഞ്ഞതായി പഠനങ്ങള്‍ പറയുന്നു. അതിനാല്‍ ലഭിച്ച കഠാര ചരിത്രാതീത മനുഷ്യർ ശിലാ ഉപകരണങ്ങൾ രൂപപ്പെടുത്തിയ പുതിയ ശിലായുഗത്തിലെയോ നവീന ശിലായുഗത്തിലെയോ ആയിരിക്കാമെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. കഠാര യൂണിവേഴ്‌സിറ്റി മ്യൂസിയത്തില്‍ തുടര്‍ ഗവേഷണത്തിനായി ഉപയോഗിക്കും. കഴിഞ്ഞ മഞ്ഞുകാലത്ത് നോര്‍വേയില്‍ നിന്നും 8,300 വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന ഒരു ശിലായുഗ കൗമാരക്കാരന്‍റെ അസ്ഥികൂടത്തിന്‍റെ അവശിഷ്ടങ്ങള്‍ ലഭിച്ചിരുന്നു. ഇയാള്‍ മധ്യശിലായുഗ വേട്ടയാടൽ സംഘത്തിന്‍റെ ഭാഗമായ ആളാകാമെന്ന് കരുതുന്നു. ഒരു ഗുഹാഭിത്തിയിൽ ചാരിയിരിക്കവേ മരിച്ച് പോയ നിലയിലായിരുന്നു കൗമാരക്കാരന്‍റെ അസ്ഥികൂടം ലഭിച്ചത്. എന്നാല്‍, ആ പ്രദേശത്ത് ഒരു പുരാതന ശ്മശാനത്തിന്‍റെ സൂചനകളൊന്നും ഇല്ലായിരുന്നു. തെക്കൻ നോർവേയിലെ ഹാ ഗാംലെ പ്രെസ്റ്റെഗാർഡ് ( Hå Gamle Prestegard) മ്യൂസിയത്തിൽ ഈ നിഗൂഢമായ മമ്മി പ്രദർശിപ്പിച്ചിട്ടുണ്ട്.
